ഒറ്റയാൾ പോരാട്ടവുമായി കുക്ക്; ആഷസിൽ ഇംഗ്ലണ്ടിന് ലീഡ്
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായനിലയിൽ. പരമ്പരയിൽ ആദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ അലിസ്റ്റർ കുക്കിന്റെ ഇരട്ട സെഞ്ച്വറിയുടെ പിൻബലത്തിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റിന് 491 റണ്‍സ് എടുത്തിട്ടുണ്ട്. 244 റണ്‍സോടെ കുക്കും റണ്ണൊന്നും എടുക്കാതെ ജെയിംസ് ആന്‍ഡേഴ്സണുമാണ് ക്രീസില്‍. ഇതോടെ ഇംഗ്ലണ്ടിന് 164 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി.
ഒരറ്റത്ത് ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ വിക്കറ്റ് നഷ്ട്ടപെടുത്തുമ്പോൾ മികച്ച പ്രകടനത്തിലൂടെ ഒറ്റയ്ക്ക് കുക്ക് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് അല്‍പമെങ്കിലും പിന്തുണ നല്‍കിയത്. മധ്യനിര തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റത്ത് 56 റണ്‍സെടുത്ത ബ്രോഡ് കുക്കിന് പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തുകയായിരുന്നു. 409 പന്തില്‍ 27 ഫോറുകളോടെയാണ് കുക്ക് 244 റണ്‍സെടുത്തിരിക്കുന്നത്. കരിയറിലെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണ് കുക്ക് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 327 റൺസിന് അവസാനിച്ചിരുന്നു. ഡേവിഡ് വാർണറുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഓസിസ് 300 കടന്നത്. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്ക് നീങ്ങിയിരുന്ന ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടിയത് നാല് വിക്കറ്റ് വീഴ്ത്തിയ ബ്രോഡും മൂന്നു വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സണും ചേർന്നാണ്.
https://www.facebook.com/Malayalivartha