ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് ഐ.ഒ.സി; കോവിഡ് -19 നെ നേരിടാന്‍ ജാപ്പനീസ് സര്‍ക്കാരിനു കഴിയുമെന്നും ഗെയിംസ് ചരിത്രപരമായ ഒരു സംഭവമാകുമെന്നും ഉറപ്പുണ്ടെന്ന് ഐ.ഒ.സി
ഒളിമ്പിക്‌സിനെതിരേ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താൻ ഒരുങ്ങി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐ.ഒ.സി).
ഒരു വർഷത്തെ കാലതാമസത്തിന് ശേഷമാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കാൻ പോകുന്നത്. ലോകത്തിലെ മികച്ച കായികതാരങ്ങൾ പരസ്പരം മാറ്റുരയ്ക്കാൻ തയ്യാറെടുക്കുകയാണ്.
കോവിഡ് -19 നെ നേരിടാന്‍ ജാപ്പനീസ് സര്‍ക്കാരിനു കഴിയുമെന്നും ഗെയിംസ് ചരിത്രപരമായ ഒരു സംഭവമാകുമെന്നും ഉറപ്പുണ്ടെന്ന് ഐ.ഒ.സി വ്യക്തമാക്കുന്നു. 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താനിരുന്ന ഒളിമ്പിക്സ് കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് നീട്ടിവെച്ചത്. നിലവിൽ 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്സ് നടക്കുക.
ഒരു വർഷത്തിന് ശേഷമാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്ന് തന്നെയാണ് ഈ ഒളിമ്പിക്സ് അറിയപ്പെടുക. അതേസമയം ജപ്പാനില്‍ നടത്തിയ സര്‍വ്വേകള്‍ കാണിക്കുന്നത് ഭൂരിഭാഗം ജനങ്ങള്‍ക്കും ഒളിമ്പിക്‌സ് നടത്തുന്നതിനോട് യോജിപ്പില്ലെന്നതാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള 10,500 അത്ലറ്റുകളില്‍ 70 ശതമാനം പേരും ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.
ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
ടോക്യോ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ഒളിമ്പിക്സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഓണ്‍ലൈന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതില്‍ ഒപ്പുവെച്ചത്.
ജപ്പാനില്‍ കോവിഡ് മരണനിരക്ക് കുറവാണെങ്കിലും വൈറസിന്റെ വ്യാപനതോത് ഉയരുകയാണ്.
വാക്സിനേഷനും പതുക്കെയാണ് പുരോഗമിക്കുന്നത്. എന്നാല്‍ ഒളിമ്പിക്സുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. നിലവിലെ തീരുമാനം അനുസരിച്ച് ജപ്പാനിൽ നിന്നുള്ള ആളുകൾക്ക് ഒളിമ്പിക്സ് കാണാവുന്നതാണ്. മിക്കവാറും അന്താരാഷ്ട്ര സന്ദർശകരെ ഇത്തവണ വിലക്കും.
https://www.facebook.com/Malayalivartha