വനിതാ ഫുട്ബോൾ താരത്തിന്റെ മരണം: പ്രതിഷേധം വ്യാപകം, ഡോക്ടർമാർക്കെതിരെ കേസ്
ചെന്നൈയിൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ വലതുകാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസെടുത്തു. ക്യൂൻസ് മേരി കോളജ് വിദ്യാർഥിനിയുമായ പ്രിയ (17) മരിച്ച സംഭവത്തിൽ ഇവരെ സസ്പെൻഡ് ചെയ്ത തമിഴ്നാട് സർക്കാർ ഉന്നത അന്വേഷണം പ്രഖ്യാപിച്ചു.
കാലിലെ വേദനയെത്തുടർന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ലിഗമെന്റിനു തകരാർ കണ്ടെത്തി. ഈ മാസം 7ന് പെരിയാർ നഗറിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ബാൻഡേജ് ഇട്ടു. എന്നാൽ ബാൻഡേജിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ ആരോഗ്യനില വഷളായി. പിറ്റേന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റിയെങ്കിലും വൃക്ക, കരൾ, ഹൃദയം എന്നിവയുടെ പ്രവർത്തന പരാജയം മൂലമാണ് പ്രിയ മരിച്ചതെന്ന് ആർജിജിജിഎച്ച് ഡീൻ ഡോ ഇ തേരണിരാജൻ പറഞ്ഞു.
പ്രിയയുടെ കുടുംബം പറയുന്നത് "ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം അവൾക്ക് കഠിനമായ വേദന ഉണ്ടായിരുന്നു, ഞങ്ങൾ ഡോക്ടർമാരെ അറിയിച്ചിരുന്നു.അവർ ഇത് ഗൗരവമായി എടുത്തിരുന്നെങ്കിൽ, ഇത് സംഭവിക്കില്ലായിരുന്നു. ശസ്ത്രക്രിയയാണ് അവളെ കൊന്നത്. ശസ്‌ത്രക്രിയയ്‌ക്കു ശേഷമുള്ള രാത്രിയിൽ അവൾക്ക് അസഹനീയമായ വേദന ഉണ്ടായപ്പോൾ, കാരണം പരിശോധിക്കുന്നതിനു പകരം അവർ (ആശുപത്രിയിലെ ഡോക്ടർമാർ) അവൾക്ക് വേദനസംഹാരികൾ നൽകി.”
പ്രതിഷേധം വ്യാപകമായതിനെത്തുടർന്നാണ് കർശന നടപടിയുണ്ടായത്. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞെങ്കിലും എഐഎഡിഎംകെയും ബിജെപിയും സംസ്ഥാന സർക്കാരിനെ വിമർശിച്ചു.
https://www.facebook.com/Malayalivartha