വിറക് വെട്ടുകാരനും സിംഹവും
ഒരു വലിയ കാടിനരുകിലായിരുന്നു വിറകു വെട്ടുകാരന്റെ വാസം. എന്നും രാവിലെ കാട്ടിലേക്കു പോകും. അവിടെ നിന്നും വിറകുകള്‍ വെട്ടി ശേഖരിച്ചു ഗ്രാമവാസികള്‍ക്കു വില്‌ക്കും.
രാവിലെ ജോലിക്കായി കാട്ടിലേക്കു പോകുന്ന വെട്ടുകാരനു വേണ്ട ഭക്ഷണവും വെള്ളവുമൊക്കെ ഒരുക്കി പാത്രങ്ങളിലാക്കി വിറകു വെട്ടുകാരന്റെ ഭാര്യ കൊടുത്തുവിടും. ഇതായിരുന്നു പതിവ്.
ഒരു ദിവസം വെട്ടുകാരന്‍ വിറകു വെട്ടി ശേഖരിച്ചുകൊണ്ടിയിരിക്കുകയായിരുന്നു. പെട്ടെന്നു പിന്നില്‍ നിന്നൊരു ഗര്‍ജനം. പേടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ വിറകുവെട്ടുകാരന്റെ നല്ല ജീവന്‍ പോയി.
പിന്നില്‍ നില്‌കുന്നു, ഒരു സിംഹം! സിംഹത്തിന്റെ കണ്ണില്‍ നല്ലൊരു ഇര കിട്ടിയ സന്തോഷം. അവന്റെ വായില്‍ വെള്ളമൂറാന്‍ തുടങ്ങി. മനുഷ്യമാംസമല്ലേ.
വിറകു വെട്ടുകാരന്‍ നിന്ന പടി നിന്നുപോയി. തന്റെ കഥ കഴിഞ്ഞതുതന്നെ. അയാള്‍ മനസ്സില്‍ കരുതി. എങ്കിലും ഒന്നു ശ്രമിച്ചുനോക്കാം, രക്ഷപ്പെടാനായെങ്കിലോ? അയാള്‍ താണു വണങ്ങി സിംഹത്തോടു പറഞ്ഞു:
``പ്രഭോ, അങ്ങ് ഇരതേടി ഇറങ്ങിയതായിരിക്കും. എന്റെ കയ്യില്‍ കുറച്ചു ഭക്ഷണമുണ്ട്. എന്റെ ഭാര്യ ഉണ്ടാക്കി തന്നയച്ചതാണ്. വിരോധമില്ലെങ്കില്‍ ഇതില്‍കൂടാം.''
സിംഹത്തിന് അത്ഭുതം തോന്നി. ഇതെന്തു മനുഷ്യന്‍. തന്നെക്കണ്ടാല്‍ ഭയപ്പെട്ടു ജീവനും കൊണ്ടോടുന്ന മനുഷ്യരെ മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ഒരു മനുഷ്യന്‍ തന്നെ ഭക്ഷണത്തിനു ക്ഷണിക്കുന്നു. സിംഹം പറഞ്ഞു:
``ഏതായാലും താങ്കള്‍ ക്ഷണിച്ചതല്ലേ, നിരസിക്കുന്നില്ല. '' മരംവെട്ടുകാരന്‍ തന്റെ ഉച്ചഭക്ഷണം ഇലയില്‍ വിളമ്പി. തോരനും അവിയലും സാമ്പാറും ഉപ്പേരിയുമൊക്കെയായി ഭക്ഷണം കുശാല്‍. ഭക്ഷണം കഴിഞ്ഞപ്പോള്‍ കുറെ പഴങ്ങളും തേനും മരംവെട്ടുകാരന്‍ നല്‌കി. സിംഹത്താനു സന്തോഷമായി. ഭക്ഷണം കഴിച്ചു വീണ്ടും വീണ്ടും ചുണ്ടു നുണഞ്ഞുകൊണ്ടു സിംഹത്താന്‍ പറഞ്ഞു:
``ഈ കാട്ടില്‍ താങ്കള്‍ക്ക് എവിടെയും സഞ്ചരിക്കാം. എവിടെ നിന്നും വിറകു ശേഖരിക്കാം. ആരും താങ്കളെ തടയില്ല. പിന്നെ ഒരു കാര്യം, താങ്കള്‍ എന്നെക്കാണാന്‍ തനിച്ചേ വരാവു. ''
പിറ്റേന്നും അയാള്‍ വിറകു ശേഖരിക്കാന്‍ കാട്ടിലെത്തി. ഉച്ചയായപ്പോള്‍ സിംഹവും എത്തി. അന്നും വിറകുവെട്ടുകാരന്‍ സിംഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു സിംഹത്താന്‍ തിരിച്ചുപോയി. പിന്നെ ഇതൊരു പതിവായി.
ചോറും പച്ചക്കറികളും പഴങ്ങളുമൊക്കെയായപ്പോള്‍ സിംഹത്താന്റെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടായിത്തുടങ്ങി. അവന്‍ മൃഗങ്ങളെ വേട്ടയാടുന്ന പതിവു നിര്‍ത്തി. മാംസത്തിന്റെയും ചോരയുടെയും മണം സിംഹത്താനു പിടിക്കാതായി.
സിംഹത്താനു മരംവെട്ടുകാരന്‍ മൃഷ്‌ടാന്നം ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. പക്ഷേ, സിംഹത്താന്‍ വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ മാംസഭാഗങ്ങള്‍ തിന്നു വിശപ്പടക്കിയിരുന്ന മൃഗരാജന്റെ സേവകര്‍ പട്ടിണിയിലായി.
സേവകരില്‍ പ്രമുഖരായിരുന്നു കുറുക്കനും കാക്കയും. അവര്‍ തങ്ങളുടെ രാജാവിന്റെ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ സിംഹത്താനോടു ചോദിച്ചു:
``പ്രഭോ, അങ്ങു കുറെ നാളുകളായി വേട്ടയ്‌ക്കൊന്നും പോകുന്നില്ല. അങ്ങു വേട്ട നിറുത്തിയതോടെ ഇവിടുള്ളവരും പട്ടിണിയായി. അങ്ങേക്കാണെങ്കില്‍ ഒരു കുലുക്കവുമില്ല.''
കുറുക്കന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ കാക്ക ചോദിച്ചു:
``അങ്ങ് ഉച്ചയാകുമ്പോള്‍ എങ്ങോട്ടാണു പതിവായി പോകുന്നത്. തിരിച്ചുവരുമ്പോള്‍ അങ്ങ് എത്ര സന്തോഷവാനാണ്!''
ആദ്യമൊന്നും സിംഹം രഹസ്യം വെളിപ്പെടുത്തിയില്ല. കുറുക്കന്റെയും കാക്കയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ സിംഹത്താന്‍ കാര്യങ്ങള്‍ തുറന്നു സമ്മതിച്ചു. ഇതു കേട്ടതും കുറുക്കന്‍ വാതുറന്നു. അവന്‍ പറഞ്ഞു:
``എങ്കില്‍ വിറകുവെട്ടുകാരനെയും ഭാര്യയെയും ഇപ്പോള്‍തന്നെ പിടിക്കണം. മധുര പലഹാരങ്ങളും തേനും പഴങ്ങളുമൊക്കെ തിന്നുന്ന അവരുടെ മാംസത്തിനു രുചിയേറും''. പെട്ടെന്നിടപെട്ടുകൊണ്ടു സിംഹം പറഞ്ഞു:
``ഇല്ലില്ല, ഞാനവരെ കൊല്ലില്ല. കാട്ടില്‍ ഞാന്‍ അവര്‍ക്ക് അഭയം നല്‌കിയതാണ്. അവരുടെ മേല്‍ ഒരു തരിമണ്ണുപോലും വീഴാന്‍ ഞാന്‍ സമ്മതിക്കില്ല.''
അപ്പോള്‍ അങ്ങയുടെ കാര്യം വിറകുവെട്ടുകാരന്‍ നോക്കിക്കോളും. ഞങ്ങളുടെ വിശപ്പു മാറ്റാനോ? കാക്ക ചോദിച്ചു:
നിങ്ങള്‍ക്കും കൂടി കുറച്ചു ഭക്ഷണം കൊണ്ടുവരാന്‍ വിറകുവെട്ടുകാരനോടു പറയാം. കാക്കയും കുറുക്കനും അതു സമ്മതിച്ചു.
പതിവുപോലെ ഉച്ചയായപ്പോള്‍ സിംഹത്താന്‍ വിറകുവെട്ടുകാരന്റെ അടുത്തേക്കു പുറപ്പെട്ടു. കുറുക്കനും കാക്കയും കൂടെച്ചേര്‍ന്നു.
സിംഹത്തിനൊപ്പം വരുന്ന കുറുക്കനെയും കാക്കയെയും ദൂരെനിന്നു തന്നെ വിറകുവെട്ടുകാരന്‍ കണ്ടു. അവര്‍ അടുത്തെത്തിയപ്പോഴേക്കും വിറകുവെട്ടുകാരന്‍ അടുത്തുകണ്ട മരത്തില്‍ ഓടിക്കയറി. മരത്തിനു ചോട്ടില്‍ എത്തിയ സിംഹം പറഞ്ഞു:
ഹെയ്, ഇറങ്ങിവരൂ. ഇവര്‍ എന്റെ സേവകരാണ്. പേടിക്കേണ്ട. ഇറങ്ങിവരൂ.
മരത്തിനു മുകളില്‍ ഇരുന്നുകൊണ്ടു വിറകുവെട്ടുകാരന്‍ പറഞ്ഞു:
അങ്ങയെ അല്ല എനിക്കു ഭയം, അങ്ങയുടെ കൂടെയുള്ള സുഹൃത്തുക്കളെയാണ്. അവരുടെ നോട്ടം കണ്ടില്ലേ, ആര്‍ത്തി പിടിച്ച നോട്ടം.
സിംഹം സ്‌നേഹത്തോടെ വീണ്ടും വീണ്ടും ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും വിറകുവെട്ടുകാരന്‍ ഇറങ്ങിയില്ല. കാത്തിരുന്നു മുഷിഞ്ഞ സിംഹം തിരിച്ചുപോയി.
അതില്‍പിന്നെ വിറകുതേടി അയാള്‍ ആ കാട്ടിലേക്കു പോയിട്ടില്ല. എപ്പോഴാണ് ആര്‍ത്തിക്കാര്‍ സിംഹത്തിനെ പറഞ്ഞു വശത്താക്കുന്നതെന്നറിയില്ലല്ലോ!
https://www.facebook.com/Malayalivartha