മഴക്കൊരു മറുവാക്ക് -അഗുംബെ
ആര്‍. കെ. നാരായണന്‍റെ മാല്‍ഗുഡി ഡേയ്സ് ഓർമ്മയുണ്ടോ ?ആ സാങ്കല്‍പ്പികഭൂമികയെ യാഥാര്‍ഥ്യമാക്കിയ സ്ഥലമാണ്അഗുംബെ. മാല്‍ഗുഡി ഡെയ്സിലെ സ്വാമിയും കൂട്ടുകാരും കടക്കാരന്‍ സോമുവും ആ തെരുവും ഇവിടെ എവിടൊക്കെയോ ജീവിക്കുന്നുണ്ടാകണം. വേറൊരു പ്രത്യേകത കൂടി യുണ്ട് , ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയാണ് അഗുംബെ.
കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ തീര്‍ത്ഥഹള്ളി താലൂക്കിലാണ് പ്രകൃതി രമണീയമായ ഈ മഴപ്രദേശം. തിരുവന്തപുരത്തു നിന്ന് 700 കിലോമീറ്റർ അകലെയാണ് അഗുംബെ. ഉഡുപ്പിയും ശൃംഗേരിയും തീര്‍ഥഹള്ളിയും അഗുംബെയോട് ചേര്‍ന്ന പ്രധാന പട്ടണങ്ങള്‍.
സമുദ്ര നിരപ്പില്‍ നിന്ന് 826 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ 7640 മില്ലിമീറ്റര്‍(301 ഇഞ്ച്) മഴ ലഭിക്കുന്നു എന്നാണ് കണക്കാക്കുന്നത്. മഴയ്ക്ക് മാത്രമല്ല, അത്യുഗ്ര വിഷമുള്ളതും കാഴ്ചയില്‍ ഗംഭീരനുമായ രാജവെമ്പാല പാമ്പുകളുടെ തലസ്ഥാനം കൂടിയാണ് അഗുംബെ.
അഗുംബെയുടെ സൗന്ദര്യം മഴയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ തുള്ളിക്കൊരു കുടമായി പെയ്തിറങ്ങുന്ന മഴ.
13 ഹെയർപിൻ വളവുകൾ പിന്നിട്ട ചെന്നാൽ എത്തുന്നത് സൂര്യാസ്തമന മുനമ്പിലാണ്. ഇവിടെ സൂര്യൻ അസ്തമിക്കുന്നത് കടലിലല്ല. പച്ചപുതച്ച പ്രകൃതിയിലേക്കും മരനിരകൾക്കും ഉള്ളിലേക്കാണ്.
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ബർക്കാനാ ഇവിടെയാണ്. സീതാ നദി 850 അടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇത്. വരാഹി നദി 1493 അടി താഴ്ചയിലേക്ക് പതിക്കുന്ന കുഞ്ചിക്കല്‍ ഫാള്‍സ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്.
നയന മനോഹരമായ കുടുലു തീര്‍ത്ഥ വെള്ളച്ചാട്ടം അഗുംബെയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയാണ്. അവിടെ എത്തിപ്പെടാന്‍ നാലു കിലോമീറ്ററിലേറെ നടന്നു പോകണം.പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഗോപാലകൃഷ്ണസ്വാമി ക്ഷേത്രവുമുണ്ടിവിടെ.
എന്‍.എച്ച് 13ല്‍ തീര്‍ത്ഥഹള്ളി ടൗണിന് അടുത്താണ് അഗുംബെ. കൊല്ലൂര്‍ നിന്ന് 60 കിലോമീറ്ററും ശൃംഗേരിയില്‍ നിന്ന് 25 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന അഗുംബെയ്ക്ക് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ കൊങ്കണ്‍ പാതയിലെ ഉടുപ്പി.
താമസ സൗകര്യം ഏറെയില്ല അഗുംബെയില്‍. അവിടെ എത്തുന്ന സഞ്ചാരികള്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമുണ്ട്.
https://www.facebook.com/Malayalivartha