തഞ്ചാവൂരിന്റെ നഷ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന കാല്‍പനിക ചിത്രം

തഞ്ചാവൂരിലെ ബൃഹദാകാരമായ ക്ഷേത്രമന്ദിരം പുരാതനസ്മരണയുടെ നീക്കിയിരുപ്പ് മാത്രമാണിന്ന്. അനശ്വരതയെച്ചൊല്ലി മതിതീരാത്ത സ്വപ്നങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു രാജരാജന് മാത്രമേ ഇത്രയും ബൃഹത്തായ നിര്‍മിതികൊണ്ട് കാലത്തെ വെല്ലാനാവൂ എന്നോര്‍മിപ്പിച്ചുകൊണ്ട് തഞ്ചാവൂരിലെ പെരിയ കോവില്‍ പ്രയാണികള്‍ക്കുമുമ്പില്‍ ഇപ്പോഴും ശിരസ്സുയര്‍ത്തിനിൽക്കുന്നു.
ഒരു കാലത്ത് പെരും തൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ നിന്നുതേവാരപ്പതികങ്ങളുണര്‍ന്നിരുന്നു. മല്ലിയുംമരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്റെ കയറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നു.
ഇവിടെയുള്ള സംഗീത പാഠശാലയില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നുവത്രേ.തഞ്ചാവൂര്‍ ക്ഷേത്രത്തിലെ രംഗമണ്ഡപത്തില്‍ അരങ്ങേറിയ 'രാജരാജേശ്വരം' എന്ന നാടകം തമിഴകത്ത് ഏറെ പ്രസിദ്ധമാണ്. ഇന്ന് ഇതെല്ലം തഞ്ചാവൂരിന്റെ നഷ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന കാല്‍പനിക ചിത്രം മാത്രം .
തഞ്ചാവൂര്‍ സന്ദര്‍ശകരില്‍ ഒട്ടുമുക്കാലും പ്രവേശനകവാടങ്ങളും നന്ദിമണ്ഡപവും ശ്രീകോവിലിലെ പരമേശ്വരവന്ദനവും കഴിഞ്ഞ് രാജേശ്വരീ ദര്‍ശനവും ഗണപതി- സുബ്രഹ്മണ്യ അര്‍ച്ചനയും പൂര്‍ത്തിയാക്കി അതിവിശാലമായ നാലമ്പലത്തിലൂടെ ഒരോട്ടപ്രദക്ഷിണം തീര്‍ത്തു മടങ്ങുന്നവരാണ്.
തഞ്ചാവൂരിന്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചെത്തുന്ന തീര്‍ഥാടകരാവട്ടെ പ്രവേശകത്തിലെ ദ്വാരപാലകശില്‍പം മുതല്‍ കവാടപാര്‍ശ്വത്തിലെ കല്ലെഴുത്തുകളും ചിത്രലിപികളും ശിലാ സംഗീതമുറഞ്ഞ ശില്പവടിവുകളും അന്തരാളത്തിലെ കാലം ഘനീഭവിച്ച ഗോപുര സൌഷ്ഠവവും കണ്‍ പാര്‍ത്ത് മണിക്കൂറുകള്‍ അലഞ്ഞുതിരിയും.
നാലതിരുകളിലുമുള്ള തിരുച്ചുറ്റുമാളികകളിലെ ചോള ചുമര്‍ച്ചിത്രങ്ങള്‍ പുരാതനസൌന്ദര്യത്തിന്റെ ചാരുതയാര്‍ന്നവയാണ്. സ്ഥൂലാകാരമെങ്കിലും ചോള ശില്‍പങ്ങളുടെ കമനീയത അവയിലുറങ്ങുന്ന വൈഖരിയുടെതാണ്. സ്ഥലബദ്ധം മാത്രമല്ല, കാല വിശ്രാന്തിയില്‍ ലയം കൊള്ളുന്ന അവയുടെ ആന്തരസംഗീതം സഹൃദയനായ തീര്‍ഥാടകന്റെ മനസ്സും ശ്രോത്രവും സൌമ്യമായി സ്പര്‍ശിക്കാതിരിക്കില്ല. നന്ദിമണ്ഡപത്തിലെ പ്രശാന്തി നിറഞ്ഞ നിമിഷങ്ങള്‍ പെരിയകോവിലില്‍ വണങ്ങി തിരിച്ചെത്തിയവര്‍ക്ക് മറക്കാനാവില്ല
നന്ദീ പ്രതിഷ്ഠയുടെ അഭൌമസൌന്ദര്യം, നന്ദികേശ്വരന്റെ നാസാരന്ധ്രത്തിലെ സ്വേദകണവും കണ്ണുകളിലെ ആര്‍ദ്രതയും നമ്മെ വല്ലാതെ വശീകരിക്കുന്നു. അന്തരാളത്തിലെവിടെയോ പ്രതിഷ്ഠ നേടിയ ശ്രീബുദ്ധന്റെ കരുണാ മയവും ധ്യാനലീനവുമായ സാന്നിധ്യവും ഓര്‍മകളില്‍ വിടാതെ പിന്തുടരാതിരിക്കില്ല.
ഇവിടെ കാലവും ചരിത്രവും സംസ്കൃതിയും കലര്‍ന്ന് മാനവ വംശത്തിന്റെ ഓര്‍മകളില്‍ സഞ്ചിതമായിരിക്കുകയാണ്. ഇനിയും തലമുറകള്‍ തഞ്ചാവൂരിലെത്തും, പെരിയകോവിലിന്റെ പെരുമയില്‍ വിസ്മയംകൂറി കാലഭൈരവന്റെ അന്തരാളത്തിലൂടെ നടന്നുനീങ്ങും. നന്ദികേശ്വരന്റെ ശാന്തിയില്‍ കലരും.രാജേശ്വരിയുടെ ജ്യോതിസ്സില്‍ നിറയും.അപരിമേയനായി നില്‍ക്കുന്ന മഹേശ്വരന്റെ മുന്നില്‍ കാലം വണങ്ങി നില്‍ക്കുന്നതു കണ്ടു കൈകൂപ്പും. കലാതീര്‍ഥാടകരുടെ വരും തലമുറകള്‍ക്കായി അന്നും രാജരാജേശ്വരം ധ്യാനത്തിലമര്‍ന്നു നിലകൊള്ളും.
https://www.facebook.com/Malayalivartha