സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്:- മഴ മുന്നറിയിപ്പ് ഇങ്ങനെ...

സംസ്ഥാനത്ത് പരക്കെ മഴ. പന്ത്രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം കാസർഗോഡ് ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിലും, ഇടുക്കിയിലും ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറിലും ഇതേ രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. വരുന്ന മൂന്നു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ചക്രവാത ചുഴികൾ (cyclonic circulations) ആണ് നിലവിലെ ന്യൂനമർദത്തിനു കാരണം. വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിൽ, സമുദ്രനിരപ്പിൽ നിന്നും 7 കിലോമീറ്റർ വരെ ഉയരത്തിൽ രൂപപ്പെട്ട ചക്രവാതചുഴി വൈകാതെ തന്നെ ന്യൂനമർദമായി വലിയ തോതിൽ മഴ സൃഷ്ടിക്കുമെന്നു ഇന്ത്യ മേറ്റിയോറോളജിക്കൽ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 27-06-2023 രാത്രി 11.30 വരെ 2.3 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 51 cm നും 63 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. എന്നിങ്ങനെ നിർദ്ദേശങ്ങൾ ഉണ്ട്. ഇന്ന് മുതൽ ജൂലൈവരെ കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത തുടരുകയാണ്.
ഒരിടവേളയ്ക്കു ശേഷമാണ് കാലവർഷം വീണ്ടും ശക്തി പ്രാപിച്ചത്. കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴ ലഭിച്ചു. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ കാലവർഷം കനക്കുന്നത്.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, മുപ്പതുവരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ഒഡിഷയിൽ കനത്ത മഴ സൃഷ്ടിച്ചു. നിലവിൽ വടക്കൻ ചത്തീസ്ഗഡിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha