പ്രോവിഡന്റ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നു
പ്രോവിഡന്റ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് വന്‍ നേട്ടമുണ്ടാക്കും. പി.എഫ് പെന്‍ഷന്‍ നിയമത്തില്‍ 01.09.2014 മുതലുണ്ടായിരുന്ന, ദ്രോഹകരമായ മുഴുവന്‍ ഭേദഗതികളും വിജ്ഞാപനങ്ങളും കോടതി റദ്ദാക്കുകയാണ് ചെയ്തത്. ഇതോടെ ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ പെന്‍ഷന് പകരം ശമ്പളത്തിന്റെ ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്.ഇതിനായി ജീവനക്കാരനും സ്ഥാപനവും ചേര്‍ന്ന് നല്‍കേണ്ട ജോയന്റ് ഓപ്ഷന്‍ അപേക്ഷ സമയപരിധിയില്ലാതെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
പെന്‍ഷന് 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കിയിരുന്ന വിജ്ഞാപനം റദ്ദാക്കി, അവസാന 12 മാസ ശമ്പളത്തിന്റെ ശരാശരി എടുക്കണമെന്നും ചരിത്രവിധിയില്‍ കോടതി പറഞ്ഞു. 01.09.2014നുമുമ്പ് സര്‍വിസില്‍ കയറിയ 15,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരില്‍നിന്ന് 1.16 ശതമാനം അധിക വിഹിതം ഈടാക്കിയിരുന്നതും കോടതി റദ്ദാക്കി.
പെന്‍ഷന് വേണ്ടത മാസവരിസംഖ്യയുടെ ഒരു ഭാഗം മാത്രം
ജീവനക്കാരന് ആജീവനാന്ത പെന്‍ഷന്‍ നല്‍കാന്‍ അവര്‍ അടക്കുന്ന മാസവരിസംഖ്യയുടെ പലിശയുടെ ഒരു ഭാഗം മാത്രം മതി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഉദാഹരണത്തിന്, 1995 നവംബര്‍ മുതല്‍ 5000 രൂപ ശമ്പളമുള്ള മാസം 417 രൂപ പി.എഫ് വിഹിതം അടച്ചിരുന്ന ഒരാള്‍, 2001ഓടെ ശമ്പളം 6500 ആയി ഉയര്‍ന്നതിനാല്‍ മാസം 541 രൂപ പി.എഫ് വിഹിതം അടച്ചാല്‍ ആ ജീവനക്കാരന്‍ 2014 ഡിസംബറില്‍ വിരമിക്കുമ്പോള്‍ അക്കൗണ്ടിലുണ്ടാകുന്നത് 3.14 ലക്ഷം രൂപയായിരിക്കും.
19 വര്‍ഷത്തെ സര്‍വിസ് കാലയളവില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേര്‍ത്തതാണ് ഈ തുക. വിരമിച്ചശേഷം ജനുവരി മുതല്‍ ഇതിന്റെ മാസപ്പലിശ 2200 രൂപ കണക്കാക്കിയാല്‍ അതിന്റെ ഒരു ഭാഗമായ 1800 രൂപയാണ് മാസ പെന്‍ഷനായി നല്‍കിവരുന്നത്. ബാക്കി 400 രൂപ മാസംതോറും മുതലിനോട് ചേര്‍ക്കും. തുടര്‍ന്ന് 15 വര്‍ഷംകൊണ്ട് പെന്‍ഷന്‍കാരന്‍ മരിച്ചാല്‍ ഭാര്യക്ക് പകുതി പെന്‍ഷന്‍ തുകയായ 900 രൂപയാണ് ലഭിക്കുക. ബാക്കി തുകയും പലിശയുംകൂടി മൊത്തം മുതലിനോട് ചേര്‍ക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുശേഷം ഭാര്യയും മരിച്ചാല്‍ അതുവരെയുള്ള കൂട്ടുപലിശയും മുതലുംകൂടി ഏകദേശം അഞ്ചരലക്ഷത്തിനു മുകളിലെത്തും.
പ്രസ്തുത തുക മരിച്ചവരുടെ അനന്തരാവകാശിക്ക് നല്‍കാതെ ഇ.പി.എഫ്.ഒ സ്വന്തമായി മുതല്‍കൂട്ടുകയാണ് ചെയ്യുന്നത്. ഇങ്ങനെ മുതലും പലിശയും ചേര്‍ത്തുണ്ടാക്കുന്ന അതിഭീമമായ സംഖ്യയാണ് വര്‍ഷംതോറും പ്രോവിഡന്റ് ഫണ്ടില്‍ അവശേഷിക്കുന്നത്.
കോടതിവിധിയനുസരിച്ച് ഒരാളുടെ പെന്‍ഷനില്‍ ശരാശരി 10,000 മുതല്‍ 50,000 രൂപവരെ വര്‍ധനയുണ്ടാകും. കേരളത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ നേടിയ 2902 പേര്‍ക്ക് മുമ്പ് കിട്ടിയിരുന്ന വാര്‍ഷിക പെന്‍ഷന്‍ മൊത്തം 55,71,709 രൂപയാണ്. വര്‍ധിപ്പിച്ച പെന്‍ഷന്‍ അനുസരിച്ച് ഇത്രയും പേര്‍ക്ക് 2,09,97,416 രൂപയാകും. അതായത്, ഒന്നരകോടി രൂപയാണ് 2902 പേര്‍ക്ക് വര്‍ഷത്തില്‍ അധികം കിട്ടിയത്. അതിനനുസരിച്ചാണ് മറ്റുള്ളവരുടെ പെന്‍ഷന്‍ വര്‍ധനയും വരുക.
അവസാന 12 മാസത്തെ ശരാശരി ശമ്പളത്തെ ജോലിചെയ്ത വര്‍ഷംകൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിച്ചാണ് പി.എഫ് പെന്‍ഷന്‍ കണക്കാക്കുന്നത് (പ്രതിമാസ പെന്‍ഷന്‍ തുക= 12 മാസ ശരാശരി ശമ്പളം ഃ ജോലി ചെയ്ത വര്‍ഷം/ 70). 16.11.1995 മുതലോ അല്ലെങ്കില്‍ അതിനുശേഷം ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ വിരമിച്ച ദിവസം വരെയുമുള്ള കാലയളവാണ് നിയമപ്രകാരം സേവനകാലമായി കണക്കാക്കുന്നത്. ആകെ ജോലി ചെയ്തത് 20 വര്‍ഷമോ അതില്‍ കൂടുതലോ ആണെങ്കില്‍ രണ്ടുവര്‍ഷം അധികമായി (വെയ്‌റ്റേജ്) ലഭിക്കും. ആ രണ്ടുവര്‍ഷംകൂടി ചേരുന്നതാണ് മൊത്തം സേവന കാലാവധി.
ഇനിയെന്ത്
കേരള ഹൈകോടതിയുടെ പുതിയ ഉത്തരവനുസരിച്ച് 2017ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാം. പെന്‍ഷന്‍ അപേക്ഷകരില്‍ രണ്ടു വിഭാഗമുണ്ടാവും.
നിലവില്‍ സര്‍വിസിലുള്ളവര്‍: ഇവരുടെ പി.എഫ് അക്കൗണ്ടില്‍ മാനേജ്മന്റെ് വിഹിതമായി അടക്കുന്ന ശമ്പളത്തിന്റെ 12 ശതമാനം തുക ജീവനക്കാരന്‍ വിരമിക്കുന്നതുവരെ അക്കൗണ്ടില്‍ ഉണ്ടാകും. 6500 രൂപ ശമ്പളപരിധി നിശ്ചയിച്ചതിനാല്‍ അതിന്റെ 8.33 ശതമാനമേ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിയിരുന്നുള്ളു. ഇനി മുഴുവന്‍ ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ ലഭിക്കാന്‍ അതിന്റെ 8.33 ശതമാനം തികക്കാനുള്ള ബാക്കി തുകകൂടി പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം.
വിരമിച്ചവര്‍: വിരമിച്ചവര്‍ സ്വാഭാവികമായും പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിച്ചിട്ടുണ്ടാകും. 1995 നവംബര്‍ 16 മുതല്‍ വിരമിച്ച തീയതി വരെയുള്ള കാലത്തെ അവരുടെ മൊത്തം ശമ്പളത്തിന്റെ 8.33 ശതമാനം തുക പലിശസഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് ഇവര്‍ തിരിച്ചടക്കണം. അതിനു മുമ്പായി ജീവനക്കാരനും മാനേജ്‌മെന്റും സംയുക്ത അപേക്ഷ നല്‍കണം. ഇത് ഹൈകോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, കേരളഹിമാചല്‍പ്രദേശ് ഹൈകോടതികള്‍, സുപ്രീംകോടതി ഉത്തരവ് എന്നിവ പ്രകാരം കേസിന് പോയവരുടെ കാര്യത്തില്‍ മാത്രമാണ് പി.എഫ് ഓര്‍ഗനൈസേഷന്‍ അനുകൂല നടപടികള്‍ തുടരൂ. ബാക്കിയുള്ളവര്‍ സ്വന്തം നിലക്ക് കേസില്‍ കക്ഷിചേര്‍ന്ന് ആനുകൂല്യം നേടണം.സംഭവിക്കാനിരിക്കുന്നത്
കേരള ഹൈകോടതിയുടെ സുപ്രധാന വിധിക്ക് ആധാരമായ ഹരജികള്‍ മറ്റു സംസ്ഥാനങ്ങളിലുമുണ്ട്. ഇതില്‍ തീര്‍പ്പാകുന്നത് വരെ ഇ.പി.എഫ്.ഒ കാത്തിരുന്നേക്കാം.
കോടതിയില്‍ കക്ഷിചേര്‍ന്നവര്‍ക്ക് ഇതുവരെ നല്‍കിയതനുസരിച്ച് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാം (ഒരിക്കല്‍ നല്‍കിയതുകൊണ്ട് ഇനി നല്‍കാതിരിക്കാന്‍ കഴിയില്ല). അതനുസരിച്ച് പുതിയ ഉത്തരവിറങ്ങണം. ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ ഇ.പി.എഫ്.ഒ കോടതിയെ സമീപിച്ചേക്കാം. 2016ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ തൊഴിലാളികള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം ഇറക്കുക.
കേരള ഹൈകോടതി വിധി എല്ലാവര്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെടുന്ന പുതിയ ഹരജി സമര്‍പ്പിക്കപ്പെടുകയോ അതില്‍ കൂടുതല്‍ തൊഴിലാളികള്‍ കക്ഷി ചേരുകയോ ചെയ്താല്‍ അവര്‍ക്കും ആനുകൂല്യം കിട്ടും.
"
https://www.facebook.com/Malayalivartha