'മരട് ' പൊളിക്കുന്നത് നിക്ഷേപക, നിര്‍മ്മാണ മേഖലകളെ

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം മരടിലെ നാല് ഫഌറ്റുകള്‍ പൊളിക്കാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയതിന് പിന്നാലെ അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തില്‍ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത് അതീവ ഗൗരവത്തോടെയാണ് കെട്ടിട നിര്‍മ്മാതാക്കള്‍ കാണുന്നത്. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി പുതുതായി രൂപവത്കരിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ അടുത്ത മാസം നാലിന് ദുബായില്‍ നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കവേയാണ് ഈ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത്. കേരളം പണിപ്പെട്ട് വീണ്ടെടുത്ത നിക്ഷേപ സൗഹൃദ സംസ്ഥാന ബഹുമതിയും ഇതോടൊപ്പം തരിപ്പണമാകുമെന്നാണ് ആശങ്ക.
കുറേക്കാലമായി തളര്‍ച്ച നേരിടുന്ന റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി ഇതോടെ ഗുരുതരമാകും. ഈ മേഖലയിലെ തൊഴില്‍ നഷ്ടത്തോടൊപ്പം വിദേശമലയാളികള്‍ക്ക് നാട്ടില്‍ നിക്ഷേപം നടത്തുന്ന കാര്യത്തിലുള്ള വിമുഖത വര്‍ദ്ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ഫഌറ്റുകളുടെയും വില്ലകളുടെയും ബുക്കിംഗ് കുറഞ്ഞുവരുന്ന പ്രവണത ഇനിയും തീവ്രമാകാനാണ് സാധ്യത. കൂടാതെ തുടങ്ങാന്‍ തയ്യാറെടുക്കുന്ന പദ്ധതികള്‍ അനിശ്ചിതത്വത്തിലാവുകയും ചെയ്യും.

മരട് വിഷയത്തിലെ സുപ്രീംകോടതിയുത്തരവ് എല്ലാ അനധികൃത ഫഌറ്റുകള്‍ക്കും ബാധകമാണെന്ന സര്‍ക്കാര്‍ നിലപാട് വിദൂര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. പലയിടത്തും അന:ധികൃത നിര്‍മ്മാണങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. കൊച്ചിയില്‍ മാത്രം 492 പ്രോജക്ടുകളിലായി 47858 അപ്പാര്‍ട്ട്‌മെന്റുകളുള്ളതായാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്. ഇതില്‍ പലതും നിയമലംഘന പ്രശ്‌നമുള്ളവയാണെന്ന അഭ്യൂഹം ഉയര്‍ന്നുകഴിഞ്ഞു.തീര മേഖലയിലെ പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, ഇതിനകം പ്രഖ്യാപിച്ച് നിര്‍മ്മാണം പല ഘട്ടങ്ങളായവയുടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. അത്തരം കെട്ടിടങ്ങളെല്ലാം പൊളിക്കേണ്ടിവരുമെന്ന് പറയുന്നതിന്റെ പ്രത്യാഘാതം സര്‍ക്കാരും മനസിലാക്കുന്നില്ല
തീരപരിപാലന നിയമം ലംഘിച്ച് മരടിലെ ഫഌറ്റ് നിര്‍മിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുമെന്നും ഇവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് അതിന് പിന്നിലെ കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത്. നിര്‍മ്മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി തുടരാനുള്ള തീരുമാനത്തില്‍ ആത്മാര്‍ത്ഥതയില്ല.അതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണം. സര്‍ക്കാര്‍ പ്രത്യേക നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാട് ന്യായമല്ല. കെട്ടിട നിര്‍മ്മാതാക്കളെ വിശ്വാസത്തിലെടുത്ത് കെട്ടിടം വാങ്ങുന്നവരെ അതില്‍ നിന്നും വിലക്കുന്ന ദുഃസ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
മരട് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുന്നവരുണ്ട്. കോടതിയില്‍ ഒരു യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുന്നൂറ്റിയന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന, ശരാശരി 50 മീറ്ററോളം ഉയരമുള്ള നാല് കെട്ടിടസമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കാനാകുമെന്ന നീതിപീഠത്തിന്റെ ചിന്ത പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ കരുതുന്നു. താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിയമാനുസൃതം അനുവദിക്കേണ്ട സമയപരിധി, ഇത്രയും വലിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആവശ്യമായ സമയം, അതിന്റെ പരിസ്ഥിതി ആഘാതം ഇത്തരം അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് സര്‍ക്കാരും കോടതിയെ ബോധ്യപ്പെടുത്തിയില്ല. പുതിയ കോസ്റ്റല്‍ സോണ്‍ മാനേജുമെന്റ് പ്ലാന്‍ അനുസരിച്ച് മരട് മുനിസിപ്പാലിറ്റി ഇപ്പോള്‍ സി. ആര്‍. ഇസഡ് 2 പരിധിയിലേ വരൂ, സി. ആര്‍. ഇസഡ് 3 വിഭാഗത്തില്‍പ്പെടുന്നില്ല. ഈ നിര്‍മ്മാണങ്ങള്‍ നിയമപരമായ പരിശോധനയ്ക്ക് വിധേയമാണ്. നിര്‍ഭാഗ്യവശാല്‍, പണ്ടുണ്ടായ ഒരു കുറ്റത്തിന് നിര്‍മ്മാതാക്കളും ഫഌറ്റ് ഉടമകളും ശിക്ഷിക്കപ്പെടുന്നു.

മരടിലെ പൊളിക്കല്‍ നീതിയാണോ, തെറ്റുണ്ടെങ്കില്‍ പിഴയടപ്പിച്ചാല്‍ പോരേ, ഉദ്യോഗസ്ഥരെയും നിര്‍മ്മാതാക്കളെയും ശിക്ഷിക്കാത്തതെന്ത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണുയരുന്നത്. കൊച്ചി ചെലവന്നൂര്‍ കായലിന്റെ തീരത്തുള്ള ഡി.എല്‍.എഫ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ചട്ടലംഘനക്കേസ് പിഴയടപ്പിച്ച് തീര്‍പ്പാക്കിയത് മരടിന്റെ കാര്യത്തില്‍ എന്തുകൊണ്ട് സ്വീകാര്യമായില്ലെന്നതാണ് മറ്റൊരു ചോദ്യം. ഈ സംഭവ പരമ്പരയ്ക്ക് പിന്നിലെ ഗൂഢാലോചനയില്‍ വന്‍തോക്കുകള്‍ പങ്കാളികളായിട്ടുണ്ടെന്ന് കരുതുന്നവരുണ്ട്. എന്തിനും ഏതിനും ആഘാതപഠനം നടത്തുന്ന വ്യവസ്ഥിതി വന്നിട്ടും മരടിലെ ഫഌറ്റുകളുടെ കാര്യത്തില്‍ അതുണ്ടാകുന്നില്ല. ഇവ നിലനിന്നാലുണ്ടാകാവുന്ന പരിസ്ഥിതി വിപത്താണോ അതോ അവ ധൂളിയാകുന്നതിലൂടെ വരാനിടയുള്ള കഷ്ട നഷ്ടങ്ങളാണോ ഏറെ ഹാനികരമെന്ന ചോദ്യത്തിനും മറുപടിയില്ല. നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയാണെങ്കിലും ഇത്രയും വലിയ കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ 5 കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ ജീവജാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടാകാമെന്ന മുന്നറിയിപ്പും അവഗണിക്കപ്പെടുന്നു.
അനാവശ്യമായ പൊളിച്ചുനീക്കലിലാണ് നിര്‍ഭാഗ്യവശാല്‍ കേരളം ആഹ്ലാദിക്കുന്നത്. കാണുന്നതെല്ലാം ഇടിക്കുക, തകര്‍ക്കുക, ഇടിച്ചുപൊളിക്കുക! പൊളിക്കല്‍ മാത്രമേ നമുക്കറിയൂ, നിര്‍മ്മാണമില്ല! ആദ്യം മരടിലെ ഫഌറ്റുകള്‍. ന്യായമായ കാരണങ്ങളില്ലാതെ പാലാരിവട്ടം പാലവും പൊളിക്കുകയാണ്. നിലവിലെ സാഹചര്യം കേരളത്തിലെ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























