ഐടി പ്രെഫഷൻ വിട്ട് ദോശ മാവ് വിപണിയിലേക്ക്
വയനാട്ടിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ച പി.സി. മുസ്തഫ പഠനത്തിൽ ആദ്യം മോശമായിരുന്നെങ്കിലും പിന്നീട് മുന്നിലെത്തി. എൻജിനീയറിങ് എൻട്രൻസിൽ മികച്ച റാങ്കുമായി അയാൾ കോഴിക്കോട് എൻ.ഐ.ടി. യിൽ കംപ്യൂട്ടർ സയൻസിൽ ബി.ടെക്കിന് ചേർന്നു. എൻജിനീയറിങ് വിജയകരമായി പൂർത്തിയാക്കിയ ഉടൻ ബെംഗളൂരുവിൽ ജോലി. അവിടെ നിന്ന് യൂറോപ്പിലേക്കും ഗൾഫിലേക്കും.
നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ബെംഗളൂരുവിൽ ഇന്റലിൽ അവസരമുണ്ടെന്ന് അറിയുന്നത്. അങ്ങനെ, 2003-ൽ വീണ്ടും ഇന്ത്യയിലേക്ക്. ബെംഗളൂരുവിലെ ഇന്റൽ കാലത്താണ് എം.ബി.എ. എന്ന ആഗ്രഹത്തിന് ചിറകുമുളച്ചത്. വൈകാതെ ബാംഗ്ലൂർ ഐ.ഐ.എമ്മിലേക്ക്. ജോലിയും പഠനവുമായി തിരക്കിന്റെ നെറുകയിൽ.
അടുത്ത ബന്ധുവും സുഹൃത്തുമായ അബ്ദുൾ നാസറും അദ്ദേഹത്തിന്റെ സഹോദരങ്ങളും (‘വയനാടൻ കസിൻസ്’) ചേർന്ന് ബെംഗളൂരുവിൽ ഇന്ദിരാ നഗറിനടുത്ത് ‘ചോയ്‌സ് സ്റ്റോർ’ എന്നപേരിൽ ചെറിയൊരു പലവ്യഞ്ജനക്കട നടത്തുന്നുണ്ടായിരുന്നു. ആ കടയിലായിരുന്നു മുസ്തഫയുടെ ഒഴിവുവേളകൾ. അവരോട് പല ബിസിനസ് ആശയങ്ങളും മുസ്തഫ പങ്കുവച്ചു.
പരീക്ഷണമെന്ന നിലയിലായിരുന്നു തുടക്കം. കടയോടുചേർന്ന് ചെറിയൊരു മുറി വാടകയ്ക്കെടുത്തു. ഗ്രൈൻഡർ, മിക്‌സർ, തൂക്കമെടുക്കുന്ന മെഷീൻ, സീലിങ് മെഷീൻ, സെക്കൻഡ് ഹാൻഡ് സ്കൂട്ടർ... എല്ലാംകൂടി 50,000 രൂപയുടെ പ്രാരംഭ നിക്ഷേപം. പക്ഷേ, മാവിന്റെ കൂട്ട് ശരിയാവാൻ മാസങ്ങളെടുത്തു. തുടക്കത്തിൽ ചോയ്‌സ് സ്റ്റോറിലൂടെ തന്നെ സാമ്പിളുകൾ വിതരണം ചെയ്തു. പിന്നീട്, അടുത്തുള്ള 20 കടകൾ തിരഞ്ഞെടുത്ത് അവയിലൂടെയും സാമ്പിളുകൾ ലഭ്യമാക്കാൻ തുടങ്ങി. ‘ഐ.ഡി.’ എന്ന ബ്രാൻഡ് നാമത്തിലായിരുന്നു ദോശമാവ് വിതരണം ചെയ്തത്.
ആറു മാസം തുടർച്ചയായി ഈ കടകളിലൂടെ 100 പായ്ക്കറ്റുകൾ പ്രതിദിനം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പതിയെ ഡിമാൻഡ് കൂടി. ഉപയോഗിച്ചുതുടങ്ങിയവർ വീണ്ടും ചോദിച്ചെത്തി. ഉപഭോക്താക്കളിൽ നിന്ന് ഉത്പന്നത്തിന്റെ ഗുണമേന്മ കേട്ടറിഞ്ഞ് കൂടുതൽ പേർ വാങ്ങാൻ തുടങ്ങി. അതോടെ, വിൽപ്പനയ്ക്ക് വയ്ക്കുന്ന ഏതാണ്ട് മുഴുവൻ പായ്ക്കറ്റും വിറ്റുതീരുന്ന അവസ്ഥയെത്തി.
കടത്തിൽ വിൽപ്പനയില്ലെന്നു തുടക്കത്തിൽ തന്നെ ഉറപ്പാക്കിയിരുന്നു. രൊക്കം പണത്തിനു മാത്രമേ ഉത്പന്നം നൽകുകയുള്ളൂ. അതിനാൽ തുടക്കത്തിൽ തന്നെ നഷ്ടസാധ്യത കുറയ്ക്കാൻ കഴിഞ്ഞുവെന്ന് മുസ്തഫ പറയുന്നു. ആദ്യമൊക്കെ മുസ്തഫയുടെ ബന്ധു നാസറാണ് സംരംഭം മുന്നോട്ടുനയിച്ചത്. നാസറിന്റെ സഹോദരന്മാരായ ഷംസുദ്ദീൻ, ജാഫർ, നൗഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒഴിവ് ദിവസങ്ങളിൽ മുസ്തഫയുമെത്തി.
പരീക്ഷണം വിജയിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ വിൽപ്പന ആരംഭിക്കാനുള്ള ആത്മവിശ്വാസമായി. ഒരു ഡിസൈനറുടെ സഹായത്തോടെ പാക്കിങ്ങിൽ ഐ.ഡി. എന്ന ബ്രാൻഡ് നാമത്തിന് നല്ലൊരു ഡിസൈനൊരുക്കി. (‘ഐഡന്റിറ്റി’ എന്ന ഇംഗ്ലീഷ് വാക്കിന്റെ ചുരുക്കെഴുത്തായാണ് ‘ഐ.ഡി.’ എന്ന ബ്രാൻഡ് നാമം മുസ്തഫയും കൂട്ടരും തിരഞ്ഞെടുത്തത്.പക്ഷേ, ബിസിനസ് വിജയിച്ചതോടെ ഐ.ഡി. എന്നാൽ ‘ഇഡ്ഡലി, ദോശ’ എന്നാണെന്ന് ഉപഭോക്താക്കൾ ധരിച്ചു.)..
700 ചതുരശ്രയടിയുള്ള മുറി വാടകയ്ക്കെടുത്ത് കിച്ചൺ സ്ഥാപിച്ചു. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് മുസ്തഫയ്ക്ക് ഇതിന് മുതൽക്കൂട്ടായത്. ആറു ലക്ഷം രൂപയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി അപ്പോൾ മുതൽമുടക്കിയത്. ദിനംപ്രതി 2,000 പായ്ക്കറ്റുകൾ ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് ഐ.ഡി. ഫ്രഷ് വളർന്നു.
ഡിമാൻഡ് പിന്നെയും ഉയർന്നതോടെ കൂടുതൽ മൂലധനം ആവശ്യമായി വന്നു. പലിശ അധിഷ്ഠിത വായ്പ എടുക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് ഉറപ്പിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്ത് കല്പറ്റയിൽ വാങ്ങിയിട്ടിരുന്ന ഭൂമി വിൽക്കുക മാത്രമായിരുന്നു പിന്നീട് മുസ്തഫയുടെ മുന്നിലുണ്ടായിരുന്ന മാർഗം. ഭൂമി വിൽക്കുന്നതിൽ ആർക്കും താത്പര്യമില്ലായിരുന്നു. മുസ്തഫയ്ക്ക് പക്ഷേ തന്റെ സംരംഭത്തിന്റെ വളർച്ചാസാധ്യതയിൽ വിശ്വാസമുണ്ടായിരുന്നു..
അങ്ങനെ ഭൂമി വിറ്റ് മൂലധനമായതോടെ, കർണാടക സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ നിന്ന് ബെംഗളൂരുവിലെ ഹൊസ്‌കോട്ടയിൽ കെട്ടിടം പാട്ടത്തിനെടുത്ത് വിപുലമായ ഫാക്ടറി സ്ഥാപിച്ചു. ഇതിനിടെ, ഐ.ഐ.എമ്മിലെ വിദ്യാഭ്യാസം പൂർത്തിയാക്കി, ഐ.ടി. ജോലിയും ഉപേക്ഷിച്ച് മുസ്തഫ ഐ.ഡി. ഫ്രഷിൽ പൂർണമായി ഇറങ്ങി. ഇതോടെ അദ്ദേഹം കമ്പനിയുടെ സി.ഇ.ഒ. പദവി ഏറ്റെടുത്തു. നാസറും ഷംസുദ്ദീനും
ഫാക്ടറിയുടെയും ഉത്പാദനത്തിന്റെയും ചുമതലയിലേക്ക് നീങ്ങി. സെയിൽസിന്റെ ചുമതല ജാഫറിനായി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ദോശമാവ് ഉന്നത ഗുണനിലവാരത്തോടെ ഉപഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞതാണ് ഐ.ഡി. ഫ്രഷിന്റെ വിജയം ഉറപ്പാക്കിയത്. പാക്കിങ്ങിൽ അത്യാധുനിക സാങ്കേതികത ഉറപ്പാക്കാൻ ഐ.ഡി. ഫ്രഷിന് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വിശ്വസ്തമായ ഫ്രഷ് ഫുഡ് ബ്രാൻഡാക്കി ഐ.ഡി. ഫ്രഷിനെ വളർത്തുകയാണ് മുസ്തഫയുടെയും കൂട്ടരുടെയും ലക്ഷ്യം.
സ്ഥാപകരും ജീവനക്കാരും ഉപഭോക്താക്കളുമടങ്ങുന്ന കൂട്ടായ്മയുടെ വിജയമാണ് ഐ.ഡി. ഫ്രഷിനെ ഇപ്പോഴത്തെ നിലയിലെത്തിച്ചതെന്ന് പി.സി. മുസ്തഫ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലും ഗൾഫിലുമുള്ള മലയാളി വ്യാപാരി സമൂഹം നൽകുന്ന പിന്തുണയും വിജയത്തിന് മുതൽക്കൂട്ടായി.
സംരംഭകത്വം എന്നത് മൂല്യങ്ങൾ മുറുകെപ്പിടിച്ചു നിർവഹിക്കേണ്ട കാര്യമാണെന്ന വിശ്വാസക്കാരനാണ് മുസ്തഫ. ‘ബിസിനസ്’ എന്നു പറയുമ്പോൾ നെഗറ്റീവ് കാഴ്ചപ്പാടാണ് സമൂഹത്തിൽ പൊതുവിലുള്ളത്. ‘നെറികെട്ട വഴിയിൽ പണമുണ്ടാക്കുന്നവരാണ് ബിസിനസ്സുകാർ’ എന്ന ധാരണയാണ് ഇതിനു കാരണം. മൂല്യങ്ങൾ മുറുകെപ്പിടിച്ച്, നേരിന്റെ
മാർഗത്തിൽ ബിസിനസ് ചെയ്യാൻ ഓരോ സംരംഭകനും മുന്നോട്ടുവന്നാൽ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് മാറ്റാനാകും. സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നവർ ബിസിനസ്സിനെ പരിശുദ്ധമായ പ്രൊഫഷനായി കാണാൻ തയ്യാറാകണമെന്നും മുസ്തഫ പറയുന്നു.
https://www.facebook.com/Malayalivartha