ഏത്തക്കായുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നു
ഓണമിങ്ങെത്തിയതോടെ എത്തക്കായയുടെയും വെളിച്ചെണ്ണയുടെയും വില റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഏത്തക്കായ വില 80 രൂപയിലും വെളിച്ചെണ്ണ വില 160 രൂപയിലുമെത്തി. ഉപ്പേരിക്കും ശർക്കരപിരട്ടിക്കും വില 360 രൂപയാണ്. ആദ്യമായാണ് ഇവയുടെ വില 150 രൂപ കവിഞ്ഞ് ഉയരുന്നത്. ഓണമാകുമ്പോൾ ഏത്തക്കായ വില 100 രൂപ കവിയുമെന്ന് വ്യാപാരികൾ പറയുന്നു. ഉപ്പേരിവില 400 രൂപയും കടന്ന് കുതിക്കും.
ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് ഏത്തക്കായ കൂടുതലായും കേരള വിപണിയിലെത്തുന്നത്. വേനൽ കടുത്തതിനാൽ ഇടുക്കിയിൽ നാടൻ കായയുടെ ഉത്‌പാദനം കുറവാണ്. വയനാട്ടിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വിപണിയിലേക്ക് പ്രതീക്ഷിച്ചത്ര കായ എത്തുന്നുമില്ല. ഇതാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണം.
തേങ്ങാ വില 36 രൂപയിൽ നിന്ന് ഈവാരം 42 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് തേങ്ങാ വരവും കുറഞ്ഞതോടെ വെളിച്ചെണ്ണ ചരിത്രത്തിൽ ആദ്യമായി 160 രൂപയിലെത്തി. വില ഇനിയും കൂടുമെന്നാണ് വിപണിയുടെ വിലയിരുത്തൽ. ജി.എസ്.ടി വന്നതിനെ തുടർന്ന് ചെക്‌പോസ്‌റ്റുകൾ ഒഴിഞ്ഞതിനാൽ തമിഴ്‌നാട്ടിൽ നിന്ന് വ്യാജവെളിച്ചെണ്ണ വൻതോതിൽ എത്തുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളില്ലാത്തതും വ്യാജന് വളമാകുകയാണ്.
താലൂക്ക് അടിസ്ഥാനത്തിൽ സർക്കാർ ഓണച്ചന്ത തുറന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും 90 രൂപ വിലയുള്ള ശബരി വെളിച്ചെണ്ണ എത്തിയിട്ടില്ലെന്നതും ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.
'രസക്കദളി" എന്നറിയപ്പെടുന്ന ഞാലിപ്പൂവന്റെ വില കിലോയ്ക്ക് 90 രൂപയിലെത്തി. ഏത്തപ്പഴത്തിന് വില 70 മുതൽ 80 രൂപവരെയാണ്. പൂവൻ പഴത്തിന് വില 65-70 രൂപ. പാളയൻകോടൻ ചില്ലറ വില 50 രൂപയിലേക്കും ഉയർന്നു.
https://www.facebook.com/Malayalivartha