ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ജിഎസ്ടിയില്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാൻ സര്‍ക്കാര്‍ ആലോചിക്കുന്നു
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറയ്ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിനായി ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ജിഎസ്ടിയില്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ക്യാഷ് ബാക്ക് ഓഫറായോ ഡിസ്കൗണ്ടായോ ആയിരിക്കും ലഭിക്കുകയെന്നാണ് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഇലക്‌ട്രോണിക് & ഐടി മന്ത്രാലയം എന്നിവര്‍ ചര്‍ച്ചയും നടത്തിയിരുന്നു
ചെറിയ പണമിടപാടുകള്‍ ഉള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ക്ക് ഇതുവഴി ഇന്‍സെന്‍റീവ് ലഭ്യമാക്കുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്‍റെ ക്യാഷ് ലെസ് സമ്ബദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്ന ശ്രമത്തിന്‍റെ ഭാഗമായാണിത്. ഐടി മന്ത്രാലയമാണ് കേന്ദ്രത്തിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന് എല്ലാത്തരത്തിലുമുള്ള പിന്തുണ നല്‍കിവരുന്നത്.
2000 രൂപ വരെയുള്ള ബില്ലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഇന്‍സെന്‍റീവ് നല്‍കുക. എന്നാല്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാരാണോ മുന്നോട്ടുവച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് കുത്തനെ വര്‍ധിച്ച ഡിജിറ്റല്‍ പണമിടപാടുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്‍സെന്‍റീവ് പ്രഖ്യാപിക്കുന്നതെന്നും സൂചനയുണ്ട്. 2016 നവംബട്ടര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് 67 കോടിയിലെത്തിയ ഡിജിറ്റല്‍ പണമിടപാടുകള്‍ മാര്‍ച്ചില്‍ 89 കോടിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ 84 ഡിജിറ്റല്‍ പണമിടപാടുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha