കെഎസ്ആർസിയിയെ കരകയറ്റാൻ പുതിയ മാർഗം; 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം; ഇനി ബസും റൂട്ടും കരാർ നിയമനവും കെ സ്വിഫ്റ്റിന്; ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാൻ പുതിയ നീക്കം
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർസിയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുമായി അധികൃതർ. തസ്തികകകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാനാണ് പുതിയ നിർദേശം.
ഈ തസ്തികകളിൽ നിന്നും വിരമിക്കുന്നവർക്ക് പകരം നിയമനം ഉണ്ടാകില്ല. ജീവനക്കാരുടെ അഭാവത്തിൽ ബസുകൾ പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് നൽകാനാണ് നീക്കം. കെ സ്വിഫ്റ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുകയും ചെയ്യും.
അതേ സമയം കെ.എസ്.ആർ.ടി.സി.ക്ക് ഇനി പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് മാനേജ്‌മെന്റ് പുതിയ നീക്കം. സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് മാനേജ്‌മെന്റ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം നിർദേശിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 7992 തസ്തികകളാണ് കുറച്ചത്. നിലവിൽ 3776 ബസുകൾ ഓടിക്കുന്നതിന് 26,036 ജീവനക്കാരാണുള്ളത്. സിംഗിൾഡ്യൂട്ടി വ്യാപകമാക്കിയാൽ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകൾ ഓടിക്കാനാകും.
കണിയാപുരം ഡിപ്പോയിൽ പരീക്ഷണത്തിലുള്ള സിംഗിൾ ഡ്യൂട്ടിയിൽ ഒരു ബസിന് ഒരു ഡ്രൈവറും കണ്ടക്ടറും അവരുടെ അഭാവത്തിൽ മറ്റൊരാളുടെ ഭാഗികസേവനവും (1.8 എന്ന അനുപാതം) മതിയാകും.
2022 മേയിലെ കണക്കുകൾ പ്രകാരം 9552 ഡ്രൈവർമാരും 9030 കണ്ടക്ടർമാരുമാണുള്ളത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ 7650 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും മതി. ഈ പരിഷ്കരണംകൂടി വരുമ്പോൾ പിണറായിസർക്കാരിന്റെ കാലത്ത് റദ്ദാകുന്ന തസ്തികകൾ 13,090 ആവും.
2016-ൽ ഇടത് സർക്കാർ അധികാരത്തിൽവരുമ്പോൾ 34,028 സ്ഥിരംജീവനക്കാരും 9500 എം പാനൽ ജീവനക്കാരുമുണ്ടായിരുന്നു. കോടതിവിധിയെ തുടർന്ന് എം പാനൽ ജീവനക്കാരെ ഒഴിവാക്കി. ശേഷം ഡ്യൂട്ടിക്രമീകരണങ്ങളുടെ ഭാഗമായി സ്ഥിരംതസ്തികകൾ നിന്ന് ജീവക്കാരെ കുറയ്ക്കുന്ന നടപടിയാണ് കെഎസ്ആർടിസി നിലവിൽ സ്ഥിരികരിക്കുന്നത്.
https://www.facebook.com/Malayalivartha