വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; വര്‍ക്ക് ഫ്രം ഹോം നിയമപരമാക്കാനൊരുങ്ങി ഈ രാജ്യം
കൊവിഡ് വ്യാപനം കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചെത്തിക്കാനുളള ശ്രമം നടത്തുകയാണ് കമ്പനികൾ. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വര്‍ക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാൻ
ഒരുങ്ങുകയാണ് നെതര്‍ലാന്‍ഡ്സ്. ഇത് സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാര്‍ലമെന്റിന്റെ അധോസഭ പാസാക്കിക്കഴിഞ്ഞു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇത് നിയമമാകും.
നെതര്‍ലന്‍ഡ്സില്‍ നിലവിലുള്ള 2015 ലെ ഫ്ളക്‌സിബിള്‍ വര്‍ക്കിംഗ് ആക്‌ട് ആണ് ഭേദഗതി ചെയ്യുന്നത്. തൊഴില്‍ സമയത്തിലും ജോലി ചെയ്യുന്ന സ്ഥലം അടക്കമുള്ളവയിലും മാറ്റംവരുത്താന്‍ ജീവനക്കാര്‍ക്ക് അവകാശം നല്‍കുന്നതാണ് ഈ നിയമം. നിലവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് നിഷേധിക്കാനാവും.
അതിന് പ്രത്യേക വിശദീകരണമൊന്നും നല്‍കേണ്ടതില്ല. എന്നാല്‍, പുതിയ നിയമപ്രകാരം വര്‍ക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമ നിര്‍ബന്ധമായും പരിഗണിക്കുകയും, നിഷേധിക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തുകയും വേണം.
ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യമാണ് നെതര്‍ലാന്‍ഡ്സ്. ടെസ്‌ല അടക്കമുള്ള കമ്പനികള്‍ ജീവനക്കാരെ തിരികെ ഓഫീസില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജീവനക്കാര്‍ ഉടന്‍ ജോലിസ്ഥലത്ത് തിരിച്ചെത്തുകയോ അല്ലാത്തപക്ഷം കമ്പനി വിടുകയോ ചെയ്യണമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, പുതിയ നിയമഭേദഗതി കമ്പനികളുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. വിവിധ കമ്പനികളിലെ 14 ശതമാനം ജീവനക്കാരും നിലവില്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 2020ല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് ജീവനക്കാര്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിച്ചിരുന്നു.
https://www.facebook.com/Malayalivartha