രണ്ടേ രണ്ട് കഥാപാത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ മനസ്സില്‍ സ്വപ്‌നനായികയായി കൂടുകൂട്ടിയ സലീമ തിരിച്ചുവരുന്നു .. ‘അഭയാർത്ഥികൾ’ എന്ന ചിത്രത്തിലൂടെ
രണ്ടേ രണ്ട് കഥാപാത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ മനസ്സില്‍ സ്വപ്‌നനായികയായി കൂടുകൂട്ടിയ സലീമ ഇന്നും ഒറ്റക്കാണ്. ആത്മാവില്‍മുട്ടി വിളിച്ചതുപോലെ ആരെയും ഭാവഗായകനാക്കി മാറ്റിയ താരം പെട്ടന്നൊരു ദിവസം അപ്രത്യക്ഷയാവുകയായിരുന്നു i, നഖക്ഷതങ്ങളും ആരണ്യകവും കണ്ടവര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരഞ്ഞുകൊണ്ടിരുന്ന സ്വപ്‌നനായികയുടെ രൂപത്തില്‍ പഴയ സലീമയുടെ നിഴലേയുള്ളൂ ഇന്ന്.. എന്താകാം താരത്തിന്റെ ഈ ഒളിച്ചോട്ടത്തിനു പിന്നിൽ എന്ന് അന്ന് സഹൃദയലോകം ചോദിച്ചിരുന്നു.. ഇപ്പോൾ മൂന്നു പതിറ്റാണ്ടിലേറെയായപ്പോൾ ആരാധകരുടെ മനസ്സിലും സലീമയുടെ ഓർമകൾക്ക് മങ്ങലേറ്റു. ഒടുവിൽ ഏകാന്ത ജീവിതം മടുത്തപ്പോൾ ഇപ്പോൾ താരം തന്നെ മുന്നോട്ട് വന്നിരിക്കുന്നു..ഞാനെവിടെയും ഒളിച്ചോടിപ്പോയില്ല എന്ന ഓർമ്മപ്പെടുത്തലുമായി..
അന്നത്തെ ഇഷ്ടം ഇന്നും അതേ പോലെ നിലനിര്‍ത്തുന്നുണ്ട് പ്രേക്ഷകര്‍. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അത് വ്യക്തമായതായി പലരും പറഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റും കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചോദിക്കാനുള്ളതും ഇതാണ്. എവിടെയായിരുന്നു ഇത്രനാൾ? നീണ്ട നാളത്തെ ഇടവേള അവസാനപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
സലീമയുടെ അമ്മയായ ഗിരിജ തെലുങ്കിലെ മുന്‍നിര അഭിനേത്രികളിലൊരാളായിരുന്നു. അമ്മയ്ക്ക് പിന്നാലെയാണ് മകളും സിനിമയിലേക്കെത്തിയത്. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയുമായി നഖക്ഷതങ്ങളിലൂടെ മലയാളത്തിലേക്കെത്തിയ താരപുത്രി വെള്ളിത്തിരയില്‍ ശോഭിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്..എന്നാൽ അതുണ്ടായില്ല
ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങള്‍ എന്ന സിനിമ കണ്ടവരാരും ഈ അഭിനേത്രിയെ മറക്കില്ല. മോനിഷയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമായാണ് താരമെത്തിയത്. ആരണ്യകം, വന്ദനം, മഹായാനം തുടങ്ങി നിരവധി സിനിമകളിലായിരുന്നു സലീമ അഭിനയിച്ചത്.
തിരിച്ചുവരവില്‍ ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തിയെന്നും അന്നത്തെ സ്‌നേഹം ഇന്നും അതേ പോലെ നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതായും താരം പറയുന്നു.
നാളിത്രയായിട്ടും അവിവാഹിതയായി തുടരുകയാണ് സലീമ. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം അതേക്കുറിച്ച് വിശദീകരിച്ചത്. പുരുഷവിദ്വേഷി ആയതുകൊണ്ടൊന്നുമല്ല താന്‍ വിവാഹിതയാവാത്തതെന്ന് സലീമാ പറഞ്ഞു . വിവാഹത്തെ എതിര്‍ക്കുന്നയാളുമല്ല താന്‍. സാഹചര്യങ്ങളും കാര്യങ്ങളുമൊന്നും അനകൂലമായി വന്നിരുന്നില്ല. അതാണ് താന്‍ വിവാഹിത ആവാതിരുന്നതെന്നാണ് സലീമ പറയുന്നത് . ചെറിയ തോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. അതില്‍ മുഴുകി. അങ്ങിനെയാണ് സിനിമയില്‍ നിന്ന് അകന്നത്. ചെന്നൈ പോലൊരു സ്ഥലത്ത് ബിസിനസ് നടത്തുക അത്ര എളുപ്പമല്ല..അതിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ സിനിമയും കല്യാണവും മാറ്റിവെച്ചു
സിനിമയില്‍ നിന്നും ഇടവേളയെടുത്തതായിരുന്നില്ല, മികച്ച അവസരങ്ങള്‍ ലഭിക്കാത്തതായിരുന്നു പ്രശ്‌നമെന്നും സലീമ ഓർക്കുന്നു. പിന്നെ ഒപ്പം അഭിനയിച്ചിരുന്നവരുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നു . അടുത്തിടെ ഒരു ഫിലിം ഡയറക്ടറിയില്‍ നിന്നുമാണ് വിനീതിന്റെ നമ്പര്‍ ലഭിച്ചത്. അന്നദ്ദേഹത്തെ വിളിച്ചിരുന്നു. അറിയുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പറഞ്ഞത്. സലീമയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായിരുന്നു. മോനിഷയുടെ അമ്മയേയും ഇടയ്ക്ക് വിളിച്ചിരുന്നു.
അധികം അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിനോട് തനിക്ക് പ്രത്യേക ആഭിമുഖ്യമാണെന്ന് താരം പറയുന്നു. രണ്ടാം വരവില്‍ മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് താരം. അന്ന് തനിക്കൊപ്പമുണ്ടായിരുന്നവരോടൊക്കെ തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു. വേണ്ടത്ര അവസരം ലഭിച്ചാല്‍ കൊച്ചിയിലേക്ക് മാറുമെന്നും നേരത്തെ താരം പറഞ്ഞിരുന്നു.
അമ്മയും മുത്തശ്ശിയുമായിരുന്നു എന്നും തുണ. അവര്‍ പോയതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു ..ഒന്ന് താങ്ങാന്‍ , സങ്കടങ്ങള്‍ പറയാന്‍ പോലും ആരുമില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമുണ്ട്. ആദ്യമൊക്കെ ധാരാള വിവാഹാലോചനകൾ വന്നിരുന്നു..ഇപ്പോഴും ചില വിവാഹാഭ്യര്‍ഥനകള്‍ ഉണ്ട് . എന്തായാലും ഇനി അധിക കാലം ഇങ്ങിനെ ഒറ്റയ്ക്ക് കഴിയില്ല. വൈകാതെ കല്ല്യാണം കഴിക്കും..ഒപ്പം സിനിമയിലേക്ക് തിരിച്ചു വരും ... അമ്മവേഷമോ അവിവാഹിതയുടെ വേഷമോ... ഏത് റോളും ചെയ്യാന്‍ തയ്യാറാണ്. നന്നായി ചെയ്യാമെന്ന ആത്മവിശ്വാസവുമുണ്ട്. ഇനി സിനിമയില്‍ നിന്നൊരു മാറിനില്‍ക്കല്‍ ഉണ്ടാവില്ല ..
സലീമയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് ‘അഭയാർത്ഥികൾ’ എന്ന ചിത്രത്തിലൂടെയാണ്. ഷീ മീഡിയാസ്സിന്റെ ബാനറിൽ നവാഗതരായ ശരത് മോഹൻ, ഏബിൾ ബെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജ കെ.എസ് നിർമ്മിച്ച് ഷാൻ കീച്ചേരി സംവിധാനം ചെയ്യുന്ന അഭയാർത്ഥികളുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു. അഭയാർത്ഥികളായ ഒരു ജനതയുടെ അതിദാരുണവും, വേദനാജനകവുമായ കടൽപ്പാലായനത്തിന്റെ ദുരന്തമുഖങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം കൂടുതലും ഉൾക്കടലിലാണ് ചിത്രീകരിക്കുന്നത്.
ഷറഫ് എ.വി.എസിന്റെ കഥയ്ക്ക് സംവിധായകൻ തിരക്കഥയും, സംഭാഷണവുമെഴുതുന്നു. ഛായാഗ്രഹണം–ഷെട്ടി മണി. മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും. തലൈവാസൽ വിജയ്, ഏബിൾ ബെന്നി എന്നിവരും മറ്റു പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം : ശരത് മോഹൻ എഡിറ്റിങ്ങ് : അരുൺ രാഘവ് ഗാനരചന : ഷാൻ കീച്ചേരി, ശരത് മോഹൻ
https://www.facebook.com/Malayalivartha