ആശുപത്രി കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് ആദ്യം എഴുതുന്ന തിരക്കഥ എപ്പോഴും ഹിറ്റ്:- വീണ്ടും അടുത്ത തിരക്കഥ എഴുതാൻ ശ്രീനിയോട് ആവശ്യപ്പെട്ട് സത്യന്‍ അന്തിക്കാട്
ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കേട്ടപ്പോൾ തന്നെ ആരാധകർ ഏറെ ആശങ്കയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിച്ച താരത്തിന് ഒരുദിവസം വെന്റിലേറ്റര്‍ സഹായവും നൽകിയിരുന്നു. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരികയും ചെയ്തു. ഇതിനിടയിൽ തന്റെ ആത്‌മ സുഹൃത്തിനെ ആശുപത്രിയിൽ പോയിക്കണ്ട വിവരം പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്.
ശ്രീനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില്‍ ഒരാളെ മുക്കിപ്പിടിച്ചാലുള്ള അവസ്ഥയായിരുന്നെന്നാണ് വി എം വിനു പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ത്തന്നെ വെന്റിലേറ്ററിലാക്കി. കണ്ടപ്പോള്‍ എനിക്ക് വിഷമമായി. എന്നാല്‍ പേടിക്കാനൊന്നുമില്ല, സപ്പോര്‍ട്ടിനുവേണ്ടിയാണ് വെന്റിലേറ്ററെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.' ഇന്നലെ രാവിലെ താന്‍ കാണാന്‍ ചെന്നപ്പോള്‍ വെന്റിലേറ്റര്‍ മാറ്റിയിരുന്നെന്നും ശ്രീനിവാസനുമായി സംസാരിച്ചെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
ശ്രീനിയോട് ആവശ്യപ്പെട്ടത് പുതിയ തിരക്കഥ ആലോചിക്കാനാണെന്നും പറയുന്നു സത്യന്‍ അന്തിക്കാട്. 'ഞാന്‍ ശ്രീനിയോട് പറഞ്ഞു, നിങ്ങള്‍ അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആവാറുണ്ട്. ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടുമുന്‍പും ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് ഉടന്‍ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കെന്ന്.' താനും അതുതന്നെയാണ് ആലോചിക്കുന്നതെന്ന് ശ്രീനിവാസന്‍ മറുപടി നല്‍കിയതായും സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണുള്ളതെന്നും ഐസിയുവില്‍ നിന്ന് മാറ്റാത്തത് സന്ദര്‍ശകരെ കുറയ്ക്കാന്‍ വേണ്ടിയാണെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്ക് മാറ്റുമെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.
അതേ സമയം പല മാധ്യമങ്ങളും ശ്രീനിയുടെ ചികിത്സ സംബന്ധിച്ച് വ്യാജമായ വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. കഴിഞ്ഞ ക്രിസ്മസ് റിലീസായെത്തിയ 'ഞാന്‍ പ്രകാശനി'ലാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അവസാനമായി ഒന്നിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പിനേഷന്‍ ഒരുമിച്ചത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം ബോക്‌സ്ഓഫീസിലും വിജയമായിരുന്നു.
ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീനിവാസൻ നൽകിവന്ന വെന്റിലേറ്റർ സഹായം നീക്കിയിട്ടുണ്ട്. ആശുപത്രിയിലുള്ള ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു. മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍, നേരത്തേ നിശ്ചയിച്ചതനുസരിച്ച് അഭിനയിക്കാന്‍ പോകണമെന്ന് ശ്രീനിവാസന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ പിന്തിരിപ്പിക്കുകയായിരുന്നു. സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി എറണാകുളത്തെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് ശ്രീനിവാസന്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് രാവിലെ ഒന്‍പതേമുക്കാലോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ട് ഉണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി. ഐസിസിയു (ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്)വിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നാലെ വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവിലേക്ക് നീക്കിയിരുന്നു. വൈകുന്നേരത്തോടെ ശ്രീനിവാസന്റെ ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തി, ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനും പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha