അധികാരവും ആഭിജാത്യവും നിലനിര്‍ത്താന്‍ വള്ളുവക്കോനാതിരിയും സാമൂതിരിയും നടത്തിയ പോരാട്ടത്തിന്റെ കഥയായ മാമാങ്കം വെള്ളിത്തിരയില്‍ എത്തും മുമ്പേ ചരിത്രം ആവര്‍ത്തിക്കുന്നു... ചതിയും ചാവേറും പുതിയ രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം
മാമാങ്കം ചാവേറുകളുടെ കഥയാണ്. ഒപ്പം ചതിയുടെയും. അധികാരവും ആഭിജാത്യവും നിലനിര്‍ത്താന്‍ വള്ളുവക്കോനാതിരിയും സാമൂതിരിയും നടത്തിയ പോരാട്ടത്തിന്റെ കഥ. നൂറ്റാണ്ടുകള്‍ പിന്നിട്ട് ആ ചാവേറുകളുടെ പോരാട്ടം വെള്ളിത്തിരയില്‍ എത്തിക്കാനുള്ള ശ്രമം നവാഗതനായ സംവിധായകന്‍ ശ്രമിച്ചപ്പോഴും ചരിത്രം ആവര്‍ത്തിച്ചു. ചതിയുടെ പുതിയ രൂപത്തിലും ഭാവത്തിലും നിര്‍മാതാവ് അവതരിപ്പിച്ചു. സിനിമ ചിത്രീകരണത്തിന്റെ മറവില്‍ നെല്‍വയലും തണ്ണീര്‍ത്തടവും വരെ വ്യവസായിയായ നിര്‍മാതാവ് നികത്തി. അതിന് പിന്നാലെ സംവിധായകനെ പുറത്താക്കിയെന്ന് നിര്‍മാതാവും തന്നെ നിര്‍മാതാവ് ചതിച്ചെന്ന് സംവിധായകനും ആരോപിക്കുന്നു. പകയുടെയും ചതിയുടെയും ചാവേര്‍ പോരാട്ടം അരങ്ങേറിയ മാമാങ്കം വീണ്ടും ആവര്‍ത്തിക്കുന്നു. ചതിയുടെയും ചാവേറിന്റെയും രൂപവും ഭാവവും മാറിയെന്ന് മാത്രം.
2017 സെപ്റ്റംബര്‍ 13ന് സംവിധായകനും നിര്‍മാതാവും മൂന്ന് സാക്ഷികള്‍ മുമ്പാകെ മുദ്രപത്രത്തില്‍ എഗ്രിമെന്റ് ഒപ്പിട്ടു കൈമാറി. എഗ്രിമെന്റ് പ്രകാരം മൂന്ന് ലക്ഷം രൂപ തിരക്കഥയുടെ പ്രതിഫലമായും 20 ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് പറഞ്ഞിരുന്നത്. അതില്‍ തിരക്കഥയുടെ മൂന്ന് മൂന്ന് ലക്ഷം രൂപ അടക്കം വരുന്ന 23 ലക്ഷത്തില്‍ 21,75,000 രൂപയും സംവിധായകന് കൊടുത്തെന്ന് നിര്‍മാതാവ് പറയുന്നു. കരാര്‍ പ്രകാരം മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്‌ക്രിപ്റ്റും അതിന്റെ എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കണ്‍സപ്റ്റ് എല്ലാം ഉള്‍പ്പെയും പകര്‍പ്പവകാശവും സംവിധായകന്‍ നിര്‍മ്മാതാവിന് കൊടുത്തിട്ടുള്ളതാണ് എന്നാണ് നിര്‍മാതാവ് വേണുകുന്നപ്പള്ളി അവകാശപ്പെടുന്നത്.
12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ തിരക്കഥ കേവലം മൂന്ന് ലക്ഷംരൂപയ്ക്ക് നല്‍കാന്‍ താന്‍ മണ്ടനല്ലെന്ന് സംവിധായകന്‍ സജീവ് പിള്ള പറയുന്നു. തിരക്കഥ സിനിമയാക്കാനുള്ള ആറ് വര്‍ഷവും പ്രയത്‌നവും ചെലവുകളും ഇതിലും എത്രയോ ആണ്. സംവിധാനം ചെയ്യുന്നത് കൊണ്ടും അതിനുള്ള പ്രതിഫലമായ 20 ലക്ഷവും ലാഭവിഹിതം പങ്കിടാമെന്നും നിര്‍മാതാവ് ഉറപ്പ് നല്‍കിയത് കൊണ്ടാണ് മൂന്ന് ലക്ഷം രൂപയെന്ന് സമ്മതിച്ചതെന്നും സജീവ് പിള്ള വ്യക്തമാക്കി. തിരക്കഥ തയ്യാറാക്കാനെടുത്ത സമയവും നീണ്ട കഠിനാദ്ധ്വാനവും കണക്കിലെടുക്കുമ്പോള്‍ 20 ലക്ഷവും മൂന്ന് ലക്ഷവും തുച്ഛമായ തുകയാണ്. അല്ലാതെ, മൂന്ന് ലക്ഷം രൂപ സമ്മതിച്ചതോടുകൂടി സ്‌ക്രിപ്റ്റും പ്രോജക്ടും തന്റേതായി എന്ന് നിര്‍മ്മാതാവ് വാദിക്കുന്നത് എത് യുക്തിയിലാണെന്ന് സജീവ് പിളള ചോദിക്കുന്നു.
നവാഗതനെ വെച്ച് ഇത്രയും വലിയൊരു ക്യാന്‍വാസില്‍ പറയുന്ന സിനിമ ഒരുക്കാന്‍ താന്‍ ആദ്യം തയ്യാറായില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള പല സംവിധായകരുടെയും സഹായിയായി പ്രവര്‍ത്തിച്ചത് കൊണ്ടും സംവിധാനം ചെയ്ത
ചെറിയ ചില സിനിമകള്‍ ശ്രദ്ധേയമാണെന്ന് മനസിലാക്കിയുമാണ് സംവിധാനച്ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചതെന്നും നിര്‍മാതാവ് പറയുന്നു. തിരക്കഥ ചര്‍ച്ചകള്‍ക്കിടയിലും സജീവ് മുന്‍പ് ചെയ്ത സിനിമകള്‍ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്‍മാറുകയായിരുന്നെന്നും നിര്‍മാതാവ് പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍, എസ്.കുമാര്‍, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാര്‍, പ്രമോദ് തോമസ്, അരുണ്‍കുമാര്‍ അരവിന്ദ്, ബി.അജീത് കുമാര്‍, കെ.എസ്.സുനില്‍ തുടങ്ങി പലരുടെയും കൂടെ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സജീവ് പിള്ള പറയുന്നു. അവരൊന്നും തനിക്കു പണിയറിയില്ലെന്ന് പറയട്ടെ, എന്നെ വിശ്വസിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ നിക്ഷേപത്തില്‍ നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിമിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. അപ്പോള്‍ വേണുകുന്നപ്പള്ളി പറയുന്നതില്‍ എന്താണ് ന്യായം എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ മാമാങ്കത്തില്‍ സംഭവിച്ചതെന്നും അതിന് എന്താണ് പരിഹാരമെന്നും ഇനി കോടതി തീരുമാനിക്കും. അത് വരെ അങ്കം മുറുകും.
https://www.facebook.com/Malayalivartha