23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല; ഷെയ്‌നിനെ മാത്രമല്ല, ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു; കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം
യുവതാരം ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കാന്‍ തയ്യാറാകണമെന്ന് നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ്, വിലക്കാന്‍ പാടില്ലെന്നും താരം പറയുന്നു. ഷെയ്‌നിനെ മാത്രമല്ല, ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം. ഷെയ്‌നിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ല.
ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോയെന്ന് ഷീല മാധ്യമ പ്രവര്‍ത്തകരോടായി ചോദിച്ചു. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ലെന്നും താരം പ്രതികരിച്ചു. ആദ്യ കാലങ്ങളില്‍ ഇവയൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല വ്യക്തമാക്കി. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.
സിനിമ പൂര്‍ത്തിയാക്കാന്‍ അന്ന് ത്യാഗം സഹിച്ചിരുന്നതായും ഷീല കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്ന് മാത്രമായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് ചിത്രങ്ങള്‍ വേഗം പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല ഓര്‍മ്മിപ്പിച്ചു.
വെയിൽ’, ‘കുർബാനി’ എന്നീ ചിത്രങ്ങളിൽ ഷെയ്ൻ സഹകരിക്കുന്നില്ല എന്നും അതിനാൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമാതാക്കൾ പരാതി നൽകിയതാണ് താരത്തിന്റെ വിലക്കിനരികിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.ഉപേക്ഷിച്ച സിനിമകളിൽ അതിന്‍റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നല്‍കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപെട്ടി രുന്നു.
ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയ്ന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.
വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുളള ശ്രമങ്ങളിലാണ് താരസംഘടനയുളളത് എന്നറിയുന്നു. ഇതിനായി എത്രയും പെട്ടെന്ന് കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞ ദിവസം അമ്മ സംഘടന ഷെയ്ന്‍ നിഗത്തോട് ആവശ്യപ്പെട്ടിരുന്നു.
താരത്തിനെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിലൊരു കാര്യത്തെ പിന്തുണയ്ക്കില്ലെന്നും, പ്രേക്ഷകര്‍ ഒപ്പമുണ്ടാവുമെന്നുമാണ് കരുതുന്നതെന്നുമായിരുന്നു സിനിമാലോകത്തെ ഒരുവിഭാഗം പ്രതികരിച്ചത്.
തന്റെ ഭാഗം കേള്‍ക്കാനോ എന്താണ് സംഭവിച്ചതെന്നറിയാനോ ആരുമുണ്ടായിരുന്നില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. പ്രതികരിച്ച് കഴിഞ്ഞാല്‍ കഞ്ചാവായാണ് വിശേഷണം. ട്രോളുകളും കുറവല്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ. സിനിമയില്‍ത്തന്നെ തുടരും. ഈ രണ്ട് സിനിമകളുമായി സഹകരിക്കില്ലെന്ന് താന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു. താരത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലുള്ള ശ്രമങ്ങളെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. വിലക്കല്ല ഒതുക്കിയതാണെന്നായിരുന്നു പലരും പറഞ്ഞത്.
ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല എന്നാല്‍ ഈ പ്രശ്‌നത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്വതയില്ലാത്ത പെരുമാറ്റമാണ്, അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. താരത്തെ വിമര്‍ശിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് താരതമ്യം ചെയ്യുന്നതിന് പകരം പക്വതയോടെ വിഷയത്തെ സമീപിക്കാമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.
https://www.facebook.com/Malayalivartha