ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും കാർ റേസ്; വേഗപരിധി ലംഘിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
കഴിഞ്ഞ ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് സിനിമ താരങ്ങളായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും കാർ റേസ്. ദുൽഖർ സൽമാനും പൃഥ്വിരാജും സൂപ്പർ കാറുകളിൽ അമിത വേഗത്തിൽ എറണാകുളം-കോട്ടയം റൂട്ടിൽ പാഞ്ഞെന്ന ആരോപണം തളളി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഞായറാഴ്‌ച സമൂഹമാദ്ധ്യമങ്ങളിൽ വന്ന വീഡിയോയിൽ ഇരുവരുടെയും സൂപ്പർ കാറുകളും ഒപ്പം ലംബോർഗിനിയിൽ ആസിഫ് അലിയുടെ സുഹൃത്തായ അജു മുഹമ്മദും പ്രധാന പാതയിലൂടെ പോകുന്നത് കാണാം. എന്നാൽ ഇവരാണ് വാഹനം ഓടിച്ചതെന്ന് വീഡിയോയിൽ കാണുന്നില്ല. പൃഥ്വിരാജിന്റെ കാർ ലംബോർഗിനിയാണ്. ദുൽഖറിന്റെ പോർഷെ കാർ ഓടിച്ചിരുന്നത് ഡിജെയും നടനുമായ ശേഖർ മേനോനായിരുന്നു
6:05ന് കൊട്ടാരമുറ്റത്തെത്തിയ ഇവർ മൂവരുടെയും കാറുകൾ 6:14നാണ് കുമ്മന്നൂർ ജംഗ്‌ഷനിലെത്തിയത്. ആറ് കിലോമീറ്റർ ദൂരം ഓടാനെടുത്തത് 9 മിനുട്ടാണ്. ഇത് സാധാരണ സമയം തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. സ്‌പോർട്‌സ് കാറുകളുടെ വലിയ ശബ്‌ദം കാരണമാകും അമിതവേഗത്തിലാണെന്ന് കണ്ടവർക്ക് തോന്നിയതെന്നും അധികൃതർ അറിയിച്ചു. കൊട്ടാരമുറ്റത്തും കുമ്മന്നൂരും സ്ഥാപിച്ചിരുന്ന സ്വകാര്യ വ്യക്തികളുടെ സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഈ നിഗമനത്തിലെത്തിയത്. മറ്റ് ഭാഗങ്ങളിൽ ഇവർ അമിതവേഗത്തിലായിരുന്നോ എന്നതിന് തെളിവെല്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha