ഞാനിത് പാടുന്നില്ല, ഞങ്ങൾ തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്! പാടാനെത്തിയ യേശുദാസ് പിണങ്ങിപ്പോയി... ഒടുവിൽ ആ തീരുമാനം മാറ്റി മറിക്കാൻ ഇവർ വേണ്ടിവന്നു: ഉള്ളടക്കം സിനിമയിൽ സംഭവിച്ചത്!
എക്കാലവും മലയാളികളുടെ ഇഷ്ട്ട ഗായകൻ ദാസേട്ടൻ ആണെന്നതിൽ യാതൊരുവിധ മാറ്റവുമില്ല.... മോഹൻലാൽ അഭിനയിച്ച ഉള്ളടക്കം എന്ന സിനിമയും അതിലെ പാട്ടുകളും എക്കാലവും നമ്മൾ എല്ലാവരും വളരെ അധികം ആസ്വദിക്കാറുണ്ട്.
എന്നാൽ ഇതിനു പിന്നിൽ പ്രേക്ഷകർക്ക് ഇതുവരെയും അറിയാത്തൊരു രഹസ്യമുണ്ട്. ഉള്ളടക്കത്തിൽ യേശുദാസ് ആലപിച്ച ഓരോ പാട്ടിന്റെയും ക്രെഡിറ്റ് ദാസേട്ടനും കൈതപ്രത്തിനും മാത്രമുള്ളതല്ല. ഇതിന്റെ വിജയത്തിൽ കമലിന്റെ പങ്കും എടുത്തു പറയേണ്ടതാണ്.
തൂവൽ സ്പർശം എന്ന സിനിമയിൽ ഔസേപ്പച്ചൻ - യേശുദാസ് തമ്മിലുണ്ടായ ചെറിയൊരു സൗന്ദര്യ പിണക്കം മാറ്റാൻ ഉള്ളടക്കം വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് സത്യം. ഇതിന് മുൻ കൈ എടുത്തതും കമൽ തന്നെയാണ്.
ഉള്ളടക്കത്തിൽ ദാസേട്ടനെ കൊണ്ട് പാടിക്കണം എന്ന ഒറ്റ ലക്ഷ്യത്തിൽ എ.വി.എം സ്റ്റുഡിയോയില്‍ റെക്കോഡിങ്ങിന് യേശുദാസ് എത്തിയതറിഞ്ഞ് കമലും കൈതപ്രവും അവിടെയെത്തി. യേശുദാസ് പുറത്തിറങ്ങുന്നതുവരെ അവിടെ കാത്തിരുന്നു. റെക്കോഡിങ് കഴിഞ്ഞ് പുറത്തിറങ്ങിയ യേശുദാസാകട്ടെ ഇരുവരേയും കണ്ടതോടെ അടുത്ത എത്തിയിരുന്നു.
എന്താ ഇവിടെ എന്നു തിരക്കി. 'ദാസേട്ടനെ കാണാനാണ് വന്നതെ'ന്ന്ക വിനയത്തോടെ മറുപടി നൽകിയത് കമലാണ്. 'കമലിന്റെ അടുത്ത പടത്തില്‍ രണ്ടു പാട്ടുണ്ട് ദാസേട്ടന്‍ വന്ന് പാടണം' എന്നു പറഞ്ഞതാകട്ടെ കൈതപ്രവും, അതിനെന്താ എന്ന ഭാവത്തില്‍ യേശുദാസ് തലയാട്ടി. ഡേറ്റ് നോക്കാന്‍ മാനേജരോടും പറഞ്ഞു. എങ്കിലും ഈ വരവില്‍ എന്തോ പന്തികേടു തോന്നിയ യേശുദാസ് കമലിനെ ഒന്ന് കൂടി നോക്കുകയായിരുന്നു.
'ദാസേട്ടാ ചെറിയൊരു പ്രശ്‌നമുണ്ട്, ഔസേപ്പച്ചനാണ് മ്യൂസിക്' എന്നു കൈതപ്രം പറഞ്ഞതോടെ യേശുദാസ് എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയ കൈതപ്രത്തിനോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. കമലിനെ പതിയെ അരികിലേക്ക് വിളിച്ചു, 'ഞാനിത് പാടുന്നില്ല, ഞങ്ങള് തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്' എന്ന് യേശുദാസ് രഹസ്യമായി പറയുകയായിരുന്നു.
'അതെനിക്കറിയാം എന്റെ സിനിമയിലായിരുന്നു ആ പ്രശ്‌നത്തിന്റെ തുടക്കം' എന്ന് കമല്‍ പറഞ്ഞതോടെ യേശുദാസ് ഒന്നുകൂടി ആലോചിച്ചു. 'എന്റെ പടമാണ്, വരണം' എന്ന് കമല്‍ വാശിപിടിച്ചതോടെ യേശുദാസിന്റെ മനസ്സുരുകി. 'അവനോട് നല്ല കുട്ടിയായി ഇരിക്കാന്‍ പറഞ്ഞാല്‍ വരാം' അന്നായിരുന്നു ഒടുവിലത്തെ മറുപടി.
'ഔസേപ്പച്ചന്റെ അതേ സ്വഭാവം ജോണ്‍സണുമുണ്ട്, ഇടയ്ക്കിടെ ഇങ്ങനെ ചൊറിയാന്‍ വരും. അന്നു പോകാന്‍ നേരം ദാസേട്ടന്‍ പറഞ്ഞത് എനിക്കിന്നും ഓര്‍മയുണ്ട്,' കമല്‍ പറയുന്നു. ഉള്ളടക്കത്തിലെ പാട്ടുകള്‍ പാടാം എന്നു സമ്മതിച്ചെങ്കിലും പാട്ടുകള്‍ മുന്‍കൂട്ടി കേള്‍ക്കണമെന്ന് ദാസേട്ടന്‍ ഓര്‍മിപ്പിച്ചു. അങ്ങനെ പാട്ടുകള്‍ കാസറ്റിലാക്കി കൊടുത്തു. പാട്ടു കേട്ടിഷ്ടപ്പെട്ട ദാസേട്ടന്‍ വീണ്ടുമൊരു നിബന്ധന മുന്നോട്ടു വെച്ചു, 'ഞാന്‍ പാടാന്‍ എത്തുമ്പോള്‍ കമലും കൈതപ്രവും അവിടെയുണ്ടാകണം.'
രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി പോകാനുള്ള ഒരുക്കത്തിലായിരുന്നു കൈതപ്രം. അന്നു തന്നെ പാടാനെത്തുമെന്ന യേശുദാസിന്റെ വിളിയുമെത്തി. ഔസേപ്പച്ചന്റെ ഉള്ളിലെ ആശങ്കകളിരട്ടിച്ചു. മടങ്ങിപ്പോക്ക് ഇനിയും വൈകുമല്ലോ എന്ന അസ്വസ്ഥതയായി കൈതപ്രത്തിന്. ഇതിനിടയില്‍ എന്തും നേരിടാനൊരുങ്ങി കമലും. കൃത്യസമയത്തു തന്നെ യേശുദാസ് സ്റ്റുഡിയോയിലെത്തി. ഗൗരവത്തോടെ പാട്ടിനെക്കുറിച്ച് ഔസേപ്പച്ചനോടു ചോദിച്ചുകൊണ്ടിരുന്നു.
ഇതെന്തു ഭാവിച്ചാണെന്ന മട്ടില്‍ കമല്‍ കൈതപ്രത്തിനെ നോക്കി. ഔസേപ്പച്ചന്‍ കൂടുതല്‍ അസ്വസ്ഥനായിക്കൊണ്ടിരുന്നു. യേശുദാസ് ഔസേപ്പച്ചനെ നോക്കി പതിയെ ചിരിക്കാന്‍ തുടങ്ങി... 'നീ ടെന്‍ഷനടിക്കാതെ' എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ച് ഔസേപ്പച്ചനെ ചേര്‍ത്തു പിടിച്ചു.
'നീ എന്നെ കാണാന്‍ വന്നില്ലല്ലോ, വിളിച്ചില്ലല്ലോ' എന്നൊക്കെ പറഞ്ഞ് ദാസേട്ടന്‍ അപ്പോഴും ഔസേപ്പച്ചനോട് പരിഭവം നടിക്കുകയായിരുന്നു. തമ്മിലുള്ള സൗന്ദര്യപ്പിണക്കം അവരെ എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്ന് അപ്പോഴാണ് കമലിനും കൈതപ്രത്തിനും മനസിലാകുന്നത്.
സൗഹൃദാന്തരീക്ഷത്തില്‍ 'അന്തിവെയില്‍ പൊന്നുതിരും' എന്ന ഗാനം യേശുദാസ് പാടി പൂര്‍ത്തിയാക്കി. പ്രശ്നങ്ങള്‍ അവിടെ അവസാനിച്ചെന്നു കരുതി കമല്‍ ആശ്വാസത്തോടെ ഇരുന്നു. 'അടുത്ത ഗാനം നാളെ പാടാം' എന്നു പറഞ്ഞ് യേശുദാസ് എല്ലാവരേയും നോക്കി ചിരിച്ചു.
എന്നാല്‍, കൈതപ്രത്തിന്റെ മുഖം മാത്രം തെളിഞ്ഞില്ല. 'ദാസേട്ടന്‍ ആ പാട്ട് ഇന്നങ്ങു പാടിയിരുന്നെങ്കില്‍ രാത്രീലേ ട്രെയിനിന് എനിക്കങ്ങ് പോകാമായിരുന്നു'വെന്ന് കൈതപ്രം പറഞ്ഞു. അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. പിന്നെ യേശുദാസ് 'പാതിരാമഴ' എന്ന ഗാനം കൂടി പാടിയതിനു ശേഷമായിരുന്നു സ്റ്റുഡിയോയിൽ നിന്നും പോയത്.
https://www.facebook.com/Malayalivartha