ആ രംഗത്തിൽ മോഹൻലാൽ ഓടിച്ച ജീപ്പ് കാലിലൂടെ കയറിയിറങ്ങി; മോഹൻലാലുൾപ്പെടെ എല്ലാവരും പേടിച്ചു: ചിത്രീകരണ സമയത്തെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സ്ഫടികം ജോർജ്

സ്ഫടികം പുറത്തിറങ്ങി വർഷമിത്ര ആയിട്ടും ചിത്രത്തിലെ കഥാപാത്രങ്ങളിപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഒരുപക്ഷേ അന്നും ഇന്നും ഇത്രയധികം ആഘോഷിക്കപ്പെട്ട ഒരു ചിത്രവും ഇതായിരിക്കും. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രം മലയാളികളുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നതിൽ യാതൊരു സംശയവുമില്ല. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. ചിത്രത്തിലൂടെ താരമായി മാറിയ നടനാണ് സ്ഫടികം ജോര്‍ജ്. സിനിമയുടെ പേര് കൂടെ ചേര്‍ത്താണ് മലയാളികള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലെ മികച്ച വില്ലന്മാരില്‍ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് സ്ഫടികം ജോര്‍ജ്. സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനം കാലില്‍ കൂടി കയറിയിറങ്ങി പോയ സംഭവത്തെക്കുറിച്ചാണ് സ്ഫടികം ജോര്‍ജ് മനസ് തുറന്നത്.
സ്ഫടികം ജോർജിന്റെ വാക്കുകളിങ്ങനെ...
ചെന്നൈയിലെ വാണ്ടല്ലൂരിൽ വച്ച് ഫൈറ്റ് സീൻ എടുക്കുമ്പോൾ, മോഹൻലാൽ പാറമടയിൽ നിന്ന് ജീപ്പ് ഓടിച്ച് വരികയാണ്. ഞാൻ മുകളിൽ നിന്ന് താഴേക്ക് ചാടണം. ആക്ഷൻ പറഞ്ഞു, ചാടി. പക്ഷേ പെട്ടെന്ന് എന്റെ വെയിറ്റ് മൂലം മാറാൻ കഴിഞ്ഞില്ല. വണ്ടി തൊട്ടടുത്ത് വന്ന് എന്റെ നെഞ്ചിൽ കയറുമെന്ന് മനസിലായപ്പോൾ ഞാൻ മാറി. പക്ഷേ കാല് മാറിയില്ല. കാലിൽ കൂടെ വാഹനം കയറിയിറങ്ങി പോയി. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല-അദ്ദേഹം പറഞ്ഞു. ഞാന്‍ എഴുന്നേറ്റ് ഓടിപോവുകയും ചെയ്തു. ക്യാമറ ചെയ്ത വില്യംസും, ത്യാഗരാജന്‍ മാസ്റ്ററും, മോഹന്‍ലാലുമെല്ലാം പേടിച്ച് പോയി.
എന്തേലും പറ്റിയോ എന്ന് എല്ലാവര്‍ക്കും പേടിയായിരുന്നു. വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങിയെങ്കിലും എനിക്കൊന്നും പറ്റിയില്ല- അദ്ദേഹം പറഞ്ഞു. സ്ഫടികത്തിൽ അഭിനയിച്ച കൊണ്ട് നല്ല ഒരു പേര് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. വിനയന്റെ പുതിയ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടാണ് സ്ഫടികം ജോര്‍ജിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
https://www.facebook.com/Malayalivartha

























