വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ ഇത്തവണത്തെ വിഷുവെന്ന് ഹരിശ്രീ അശോകന്‍

വിഷു സന്തോഷത്തിന്റെ പ്രതീകമാണ്. എന്നാല്‍ ഇത്തവണ തന്റെ വിഷുവിന് കൊല്ലത്ത് വെടിക്കെട്ടപ്പകടത്തില്‍ മരിച്ചവരുടെ മുഖമായിരിക്കുമെന്ന് നടന്‍ ഹരീശ്രീ അശോകന്‍. ഓരോ ദുരന്തം വരുമ്പോഴും നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും. നിയമം ലംഘിച്ചവരെ രക്ഷിക്കാന്‍ ശ്രമിക്കും. ഇതാണ് ഇത്തവണയും നടക്കുന്നത്.
ഉത്സവങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം. ഉഗ്രശേഷിയുള്ള പടക്കങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിരോധിക്കണം. ഇത് ലഭിക്കുന്നതുകൊണ്ടാണല്ലോ ആളുകള്‍ വാങ്ങുന്നത്. തൃശൂര്‍ പൂരം പോലെയുള്ള വലിയ ഉത്സവങ്ങള്‍ക്ക് തൊണ്ണൂറ്റി രണ്ടോളം ആനകളെയാണ് എഴുന്നള്ളിക്കുന്നത്. അവിടുത്തെ തിക്കും തിരക്കും എല്ലാവര്‍ക്കും അറിയാമല്ലോ? ഒരാനയ്ക്ക് മദമിളകിയാല്‍ എത്ര ജീവനുകള്‍ പോകും?
ആനയെ നിരോധിച്ചാലും വെടിക്കെട്ടു നിരോധിച്ചാലുമെല്ലാം പണവും രാഷ്ട്രീയവുമുപയോഗിച്ച് സ്വാധീനം ചെലുത്തി നിരോധനങ്ങളെ മറികടക്കാന്‍ ശേഷിയുള്ളവര്‍ നമുക്കിടയിലുണ്ട്. അതു കൊണ്ട് തന്നെ കൊല്ലം പരവൂര്‍ അപകടത്തിന് കാരണമായവര്‍ക്കു വേണ്ടിയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. മരിച്ചവര്‍ എന്തായാലും പോയി. അതിന് കാരണക്കാരയവര്‍ക്ക് ഇനിയെങ്കിലും നല്ല ബുദ്ധിതോന്നിക്കണേ എന്നാണ് എന്റെ പ്രാര്‍ഥന.
വലിയ ആഘോഷമൊന്നുമില്ല. ആഘോഷം എന്ന പേരു പറയുമ്പോള്‍ തന്നെ വെടിക്കെട്ടില്‍ മരിച്ചവരുടെ കുടുംബത്തിന്റെ അവസ്ഥയാണ് മനസില്‍ വരിക. വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ ഇത്തവണത്തെ വിഷു. വിഷുവിന് എന്റെ വീട്ടിലും പടക്കങ്ങള്‍ വാങ്ങാറുണ്ട്. കൂടുതലും ലാത്തിരിയും പൂത്തിരിയുമൊക്കെയായിരിക്കും. ഉഗ്രശേഷിയുള്ളതൊന്നും വാങ്ങാറില്ല. വെള്ളമടിച്ചിട്ട് വണ്ടിയോടിച്ചാല്‍ ഇവിടെ ആയിരമോ രണ്ടായിരമോ കൊടുത്ത് ഒതുക്കാം. എന്നാല്‍ 25,000രൂപയാക്കിയാല്‍ വെള്ളമടിച്ച് വണ്ടിയോടിക്കാന്‍ എല്ലാവരും ഒന്ന് ഭയക്കും. ഗള്‍ഫ് നാടുകളിലെ ശിക്ഷ ഇവിടെയും വേണം. കൈകൊണ്ടു തെറ്റുചെയ്താല്‍ കൈവെട്ടണം. നമ്മുടെ നാട്ടില്‍ ജയിലില്‍ പോലും മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സ്ഥിതിയാണ്.
ഞാന്‍ അഭിനയിച്ച പുലിവാല്‍ കല്ല്യാണം എന്ന സിനിമയില്‍ പടക്കത്തിന്റെ ഭവിഷ്യത്തുകള്‍ കാണിക്കുന്നുണ്ട്. അതൊരു സിനിമ മാത്രമാണ്. സിനിമയില്‍ പലതും കാണിക്കും എന്ന് എല്ലാവരും പറയും. പക്ഷേ സിനിമയില്‍ നിന്നും പലതും പഠിക്കുന്നുണ്ട്. സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ കുറവാണെന്നു മാത്രം.
എല്ലാവരും പറയും വെടിമരുന്ന് നിര്‍മാണവും ഉപജീവനമാര്‍ഗമാണെന്ന്. അങ്ങനെയുള്ളവര്‍ അതിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യട്ടെ. അല്ലാതെ മറ്റുള്ളവരെ ഉപജീവനമാര്‍ഗത്തിന്റെ പേരില്‍ കൊല്ലുകയല്ല വേണ്ടത്. ഹരിശ്രീ അശോകന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















