നീ ഒരിക്കലും തനിച്ചല്ല; നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ട്... അവളുടെ കരച്ചിലിൽ എനിക്ക് പിടിച്ചു നില്കാൻ കഴിഞ്ഞില്ല... അതാണ് നിന്നോട് ചോദിക്കാതെ തീരുമാനം എടുത്തത്; ഞാൻ തളർന്നു പോയപ്പോഴൊക്കെയും ധൈര്യം തന്നത് നീയാണ്... ആ നീ തളരരുത്; ഈ തീരാവേദനയിൽ ലക്ഷ്മിയോട് ആശ്വാസവാക്കായി ബാലു പറയുംപോലെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു കുറിപ്പ്

അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിനെ കുറിച്ചുള്ള ഓർമ്മകൾ ഓരോ നിമിഷവും മറക്കാനാവാത്ത മനസ്സിന്റെ വിങ്ങലുകളാകുകയാണ്. ലക്ഷ്മിയെ തനിച്ചാക്കി ബാലുവും ജാനിയും യാത്രയായപ്പോൾ എല്ലാവരുടെയും ഉള്ളിൽ കനലായി മാറിയത് തനിച്ചായ ലക്ഷ്മിയെ കുറിച്ചായിരുന്നു. കാര്യമായ യാതൊരു പുരോഗതിയുമില്ലാതെ ആശങ്കാജനകമായി തുടരുകയാണ് അപകടത്തില്‍ മരിച്ച ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ അവസ്ഥ. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നോ അങ്ങനെ വന്നാല്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുമെന്നോ പറയാറായിട്ടില്ല.
ഒക്ടോബര്‍ 3 ന് ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം ശാന്തികവാടത്തില്‍ സംസ്‌കരിക്കുമ്പോള്‍ ഒരു ഉള്‍വിളിയെന്ന വണ്ണം ലക്ഷ്മിക്ക് രണ്ടു തവണ ഫിറ്റസ് വന്നതായി വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര ആഴ്ചക്കിടയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ലക്ഷ്മിക്ക് ബോധം വന്നത്. അപ്പോള്‍ കുഞ്ഞിനെ ചോദിച്ചെങ്കിലും മയക്കത്തിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് അടുത്ത മുറിയിലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.
ഈ തീരാവേദനയിൽ ലക്ഷ്മിയോട് ആശ്വാസവാക്കായി ബാലു പറയുംപോലെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു കുറിപ്പ്.
കുറിപ്പിലൂടെ...
"സ്നേഹപൂർവ്വം ബാലു "
ലക്ഷ്മി ....
ഞാൻ ഇവിടെയുണ്ട് നിന്റെ അരികിൽ, കൂടെ നമ്മുടെ ജാനിയും. അവളിപ്പോൾ നല്ല ഉറക്കത്തിലാണ്. എന്റെ പാട്ടുകളോ വയലിനിന്റെ സാന്ദ്ര സംഗീതമോ നിന്റെ തരാട്ടോ അവൾക്കിപ്പോൾ വേണമെന്നില്ല.
നീ ഒരിക്കലും തനിച്ചല്ല. നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ട്.
അവളുടെ കരച്ചിലിൽ എനിക്ക് പിടിച്ചു നില്കാൻ കഴിഞ്ഞില്ല. അതാണ് നിന്നോട് ചോദിക്കാതെ തീരുമാനം എടുത്തത്. ഇക്കാര്യത്തിൽ ഞാൻ ഡബിൾ മൈൻഡഡ് ആയിരുന്നില്ല. പെട്ടെന്നെടുക്കണതാണല്ലോ നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾ അതൊരിക്കലും തെറ്റിയിട്ടില്ല. നമ്മളെ രണ്ടുപേരെയും കാണാതെ അവൾക്കു ഉറങ്ങാൻ കഴിയില്ല നിനക്കും അറിയാമല്ലോ? എന്റെ നെഞ്ചിലെ ചൂട് പറ്റി ചായുറങ്ങുമ്പോൾ അവൾക്കു പാട്ട് വേണമെന്നി്ല്ലാതായിരിക്കുന്നു . അവളൊരു കുഞ്ഞു മാലാഖയാണ് ഇപ്പോൾ മാലാഖ കൂട്ടത്തിലെ പുതു നക്ഷത്രം. നമ്മടെ പോലെ സന്തോഷം നിറഞ്ഞ ജീവിതം നയിച്ച ഒരുപാട് പേരാണ് ഞങ്ങള്ക്കു ചുറ്റും.
ദൈവം ക്രൂരനൊന്നുമല്ല ഒരാളെയെങ്കിലും അവൾക്കു വേണ്ടി കൂടെ കൂട്ടാമെന്നു തീരുമാനിച്ചതിൽ നന്ദി പറയണം. ഇതൊരു വിധിയൊന്നും അല്ല. ചില അശ്രദ്ധകൾ, നഷ്ടപ്പെടുത്തുന്നത് പ്രിയപെട്ടവരുടെ സ്വപ്നങ്ങളാണ്. നമ്മളൊക്കെ തന്നെയാണ് അതിനു കാരണവും. എന്നിലൂടെ അതൊന്നു പലരെയും ഓര്മിപ്പിച്ചെന്നു മാത്രം
വലിയൊരു ഭാരം ഇറക്കി വച്ചത് പോലെ, അർഹത ഇല്ലാത്ത നേട്ടങ്ങൾ അല്ല, എല്ലാം അർഹിക്കുന്നതാണ്. എന്നോ ഞാൻ പറഞ്തിന്റെ ഉത്തരമാണിത്. എനിക്കിനിയും പ്രജോദനമാകാനുണ്ട് ഒരുപാട് പേർക്ക്, സംഗീതം കൊണ്ട് ജീവിക്കാമെന്ന് കാണിച്ചു കൊടുത്തല്ലോ . ഒരുപാട് പേരുടെ പ്രാർത്ഥനകൾ നമുക്കൊപ്പമുണ്ട് അവരുടെ ഓർമകളിൽ എങ്കിലും ഞാൻ ഉണ്ടല്ലോ. അവിടെ നിന്നു പോരുമ്പോൾ ഞാൻ ഒന്നും കൂടെ കൊണ്ടുവന്നില്ല കിട്ടിയ അംഗീകാരവും സ്നേഹവും നേടിയതൊക്കെയും എല്ലാം അവിടെ ഉപേക്ഷിച്ചു. ഓർമകൾ മാത്രമുണ്ടെന്റെ കൂടെ ബാക്കി എല്ലാം എല്ലാവർക്കുമായി നൽകി. എന്നേ അവസാനമായി ഒരു നോക്കു കാണാൻ വന്ന നാട്ടുകാരും വീട്ടുകാരും അറിയപെടാത്തവരും ഒത്തിരി സങ്കടത്തോടെ നെടുവീര്പെട്ടപ്പോഴും എനിക്ക് പ്രിയപെട്ടവരെ മാത്രമായി അടുത്തു വേണമെന്നാണ് ആഗ്രഹിച്ചത് .അല്ലെങ്കിലും, ജീവനറ്റ എന്നെ കണ്ടിട്ടു എന്തിനാണു നീ വിലപിക്കുന്നത് അതെനിക്കിഷ്ടവുമല്ല. നിന്റെ ഒരു ചുംബനത്തിനും എന്നെ ഉണർത്താൻ പറ്റില്ലല്ലോ അപ്പോൾ . പക്ഷെ നിന്നെ തലോടാനും തൊട്ടുണർത്താനും എനിക്കിപ്പോഴും കഴിയുന്നുണ്ട്.
ജാനിടെ കൂടെ ഒരാൾക്ക് വരാമെന്നു സർവേശ്വരൻ പറയുമ്പോൾ നീ പറയു അതിനു നല്ലത് ഞാൻ അല്ലേ? ഞാനും ആലോചിച്ചത്, അതു തന്നെയാണ് നല്ലത്. ഇവിടെ സ്വർഗത്തിൽ അവൾക്കൊപ്പവും ഭൂമിയിൽ നമ്മുടെ സ്വർഗത്തിൽ നിനക്കൊപ്പവും ഒരുമിച്ചിരിക്കാം. രണ്ടും എനിക്ക് എക്സ്പീരിയൻസ് ചെയ്യണം.
ഞാനാണു അവിടെ എങ്കിൽ, എന്റെ സംഗീത ലോകം പിന്നെ ഉണ്ടാകില്ല. നീയില്ലെങ്കിൽ ജാനി ഇല്ലെങ്കിൽ എന്റെ വിരലുകൾ പിന്നെ ചലിക്കില്ല.സംഗീത വിസ്മയങ്ങളും പുനർജനിക്കില്ല. പിന്നെ സഹതാപങ്ങൾ ഏറ്റു വാങ്ങി എല്ലാം നഷ്ടപെട്ടവനെ പോലെ എന്തിനു ജീവിക്കണം. എല്ലാവരും ഇഷ്ടപെട്ടത് എന്നിലെ കലാകാരനെയാണ്. അതിനപ്പുറം ഉള്ള ബാലു നിന്റെ മാത്രം സ്വന്തമാണ്. എവിടെ പോയാലും നിന്റെ അടുക്കലേക്ക് ഓടി വരുന്ന സന്തോഷം വേറെ എവിടെ ആയാലും കിട്ടാറില്ലലോ പക്ഷെ ഇ പ്പോഴും നിന്റെ അടുത്തേക്ക് ഓടി വരാൻ ഇതാ നല്ലതെന്നു തോന്നി. വെറുതെ പറയുന്നതല്ല എക്സ്‌ട്രീം ലെവൽ ഹാപ്പിനെസ്സിൽ തന്നെയാണ് ഞങ്ങൾ.
ആളും അരങ്ങും ഒഴിഞ്ഞു കൊണ്ടിരിക്കുന്നു. കലാകാരൻ മരിക്കുമ്പോളാണ് അവൻ കൂടുതൽ വാഴ്ത്തപ്പെടുന്നത്. ജീവനറ്റപ്പോഴും കാഴ്ചക്കാരായവരെ കൊണ്ട് ഞാൻ വീർപ്പു മുട്ടി. അത് കാണാൻ ഇഷ്ടമില്ലാത്ത എന്റെ കണ്ണുകൾ അടഞ്ഞതിരുന്നത് എത്ര നന്നായി.ആരോഗ്യ സ്ഥിതിയിലെ പുരോഗതികളിൽ പ്രതീക്ഷകൾ കൊടുത്തു കൊണ്ട് തന്നെയാണ് നമ്മുടെ പ്രിയപെട്ടവരോട് സംസാരിച്ചതും അവസാനം.ആരെയും കരഞ്ഞ്കൊണ്ട് എനിക്ക് കാണേണ്ട.
വാട്സാപ്പ്, എഫ്‌ബി, ഇൻസ്റ്റ ഡിപി കളിലും സ്റ്റാറ്റസ് കളിലും ഞാൻ നിറഞ്ഞു നില്കയാണ് ഇപ്പോൾ, ദിവസങ്ങൾക്കുള്ളിൽ തന്നെ അവിടന്നൊക്കെ ഞാൻ അപ്രത്യക്ഷമാകും.പുതിയ വാർത്തകൾ കിട്ടുമ്പോൾ ന്യൂസ് ചാനലുകളും ഇതൊക്കെ മാറ്റിപിടിക്കും. അന്നും നിന്റെ അരികിൽ നിന്നു പോകാൻ എനിക്കിടമില്ല.
നീയെവിടെയാണോ അവിടെയാണെന്റെ സ്വർഗം. അതിനൊരിക്കലും മാറ്റം ഉണ്ടാകില്ല ...നിന്റെ നെഞ്ചിലെ ഹൃദയമിടിപ്പായ് ഞാൻ ഉണ്ടാകും .എന്റെ നിശ്വാസങ്ങൾ നിനക്ക് മാത്രമേ കേഴ്ക്കാനാകു ലക്ഷ്മി. .. നിനക്കായിനിയും പുനർജനിക്കാം തോഴി ഇനിയും ഒരു ജന്മമുണ്ടെങ്കിൽ,
കരയരുതെന്നു പറയില്ല ഉള്ളുതുറന്ന് കരയണം.കാണാൻ തോന്നുമ്പോഴൊക്കെ ഒന്നു വിളിക്കുമ്പോഴേക്കും ഞാൻ ഓടിയെത്തും ജാനിയെയും കൊണ്ട്. അതിനു ഞങ്ങൾ എവിടെയും പോയിട്ടില്ലെടാ. എനിക്ക് ചെയാനുള്ളതൊക്കെ ഏറെ കുറെ ചെയ്തിട്ടാണ് ഞാൻ പോന്നത് . നിനക്കും ഒരുപാട് ചെയ്തു തീർക്കാനുണ്ട് അവിടെ. നിന്നെപ്പോലെ പലരും പിടിച്ചു നില്കുന്നത് ദൈവം നിയോഗിച്ച ദൗത്യം ചെയ്തു തീർക്കാനാണ് അതു മറക്കരുത്.
ഞാൻ തളർന്നു പോയപ്പോഴൊക്കെയും ധൈര്യം തന്നത് നീയാണ്. ആ നീ തളരരുത്.
ഞാൻ തുടങ്ങി വച്ചതൊക്കെ ആരിലൂടെയെങ്കിലും തുടർന്നുകൊണ്ടേയിരിക്കും...
https://www.facebook.com/Malayalivartha