അന്ന് ബസ് അപകടത്തിൽ നിസാരപരിക്കുകള്‍ മാത്രം സംഭവിച്ചിട്ടും, ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കാലിലെ ചെറിയൊരു മുറിവ് പഴുത്ത് വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്നു; ആറുമാസം ആശുപത്രിക്കിടക്കയിൽ കിടന്നപ്പോഴും ദൈവത്തോട് പ്രാർത്ഥിച്ചത് നൃത്തം ചെയ്യാന്‍ ഒരു അവസരം നല്‍കണമെന്ന്- ജയ്പൂര്‍ കാലുകൾ ഘടിപ്പിച്ച് നൃത്തം പരിശീലിക്കുന്നതിനിടെ ഓരോ ചുവടുവയ്ക്കുമ്പോഴും ചോര ഒഴുകാന്‍ തുടങ്ങി- സുധാ ചന്ദ്രൻ

ഏഴാം വയസ്സില്‍തന്നെ ചിലങ്കകെട്ടി അരങ്ങേറ്റം. പിന്നെ, 75-ഓളം വേദികളില്‍ നൃത്തമാടി. എന്നാല്‍, ഈ സന്തോഷമെല്ലാം തല്ലിത്തകര്‍ക്കാന്‍ വിധി കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു, ഒരു ബസ്സപകടത്തിന്റെ രൂപത്തില്‍. ആ അപകടം വലതുകാല്‍ എടുത്തെങ്കിലും അവള്‍ തളര്‍ന്നില്ല. നഷ്ടപ്പെട്ടതിനെയോര്‍ത്ത് വിലപിച്ചുമില്ല. ഇരിങ്ങാലക്കുടയിലെ കെ.ഡി. ചന്ദ്രന്റെയും പാലക്കാട് കുഴല്‍മന്ദം സ്വദേശി തങ്കത്തിന്റെയും മകള്‍ ജീവിതത്തിലേക്കും പിന്നീട് നൃത്തത്തിലേക്കും തിരികെ ചുവടുവെച്ചു. അതെ മലയാളികള്‍ക്ക് സുപരിചിതയായ നടി സുധാചന്ദ്രനായിരുന്നു ആ പെൺകുട്ടി.
തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തവും ദുരന്തത്തില്‍ നിന്നും താന്‍ കരകയറിയത് എങ്ങെയെന്നും സുധ തുറന്നുപറഞ്ഞിരിക്കയാണ്. നൃത്തം സുധയ്ക്ക് വലിയ ലഹരിയൊന്നും അല്ലായിരുന്നു. എന്നാല്‍ തന്റെ 16ാം വയസില്‍ സംഭവിച്ച അപകടം ചിന്താഗതികളെ തന്നെ മാറ്റിയെന്നാണ് സുധ പറയുന്നത്. 1981ല്‍ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ കുടുംബസമേതം പോയി മടങ്ങുമ്ബോഴാണ് സുധയ്ക്കും കുടുംബത്തിനും ബസ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിസാരപരിക്കുകള്‍ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാല്‍ മുറിച്ചു മാറ്റി.
നൃത്തം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പഠിച്ചു വേറെ ജോലി നോക്കിക്കൂടെ എന്നാണ് സുധയോട് ഡോക്ടര്‍ ചോദിച്ചത്. എന്നാല്‍ അപ്പോഴാണ് നൃത്തം എത്ര മാത്രം വിലപ്പെട്ടതാണെന്ന് സുധയ്ക്ക് മനസ്സിലായത്. പിന്നീട് നൃത്തം ചെയ്യാന്‍ തനിക്ക് ഒരേ ഒരു അവസരം നല്‍കണമെന്നാണ് സുധ ദൈവത്തോട് പ്രാര്‍ഥിച്ചത്. ആറു മാസം ആശുപത്രിയില്‍ തന്നെ സുധയ്ക്ക് കിടക്കേണ്ടിവന്നു. ഇതിനിടയിലാണ് ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂര്‍ കാലുകളെക്കുറിച്ച് സുധ അറിയുന്നത്. തുടര്‍ന്ന് സുധ ഡോക്ടര്‍ സേഥിയെ കാണാനെത്തി.തനിക്ക് ഈ കാലുകള്‍ വച്ച് നൃത്തം ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു സുധയ്ക്ക് അറിയേണ്ടിയിരുന്നത്. സാധിക്കുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.പിന്നീട് സുധയ്ക്ക് അതിജീവനത്തിന്റെ നാളുകളായിരുന്നു. നിറഞ്ഞ സദസ്സിനു മുന്‍പില്‍ നൃത്തംചെയ്യുന്ന സുധാ ചന്ദ്രനെ സ്വപ്‌നം കണ്ടായിരുന്നു പിന്നീട് ജിവിതം മുഴുവന്‍.
കൃത്രിമക്കാലില്‍ ഒരോ ചുവടുവയ്ക്കുമ്ബോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാന്‍ തുടങ്ങി. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. അങ്ങനെ രണ്ടര വര്‍ഷത്തെ അധ്വാനത്തിന് ശേഷം സുധ വീണ്ടും വേദിയില്‍ നൃത്തം ചെയ്തു. അതും മൂന്നു മണിക്കൂര്‍. കൃത്രിമക്കാലില്‍ നൃത്തം പഠിക്കുന്ന സമയത്ത് പലരും സുധയോട് എന്തിനാ വെറുതെ വേദന സഹിക്കുന്നതെന്നെന്നും നൃത്തമൊന്നും ഇനി വേണ്ടായെന്ന്. പറഞ്ഞിരുന്നു. പക്ഷേ സുധയുടെ മനസില്‍ നൃത്തം മാത്രമായിരുന്നു. പിന്നെ എന്റെ സ്വപ്നം എന്തു വിലകൊടുത്തും നേടണമെന്ന ആഗ്രഹവും' ഒടുവില്‍ ആ ആഗ്രഹം തന്നെ സുധയെ സിനിമയിലേക്കും എത്തിച്ചു. മയൂരി എന്ന ആത്മകഥാംശമുള്ള തെലുങ്ക് സിനിമയിലാണ് സുധ ആദ്യം അഭിനയിച്ചത്. പിന്നീട് അത് വിവിധ ഭാഷകളിലേക്കും മൊഴി മാറിയെത്തി. പിന്നീട് വിവിധ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ സുധ വേഷമിട്ടു. നാഗകന്യക ഉള്‍പെടെ ഹിറ്റ് സീരിയലുകളിലും സുധ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. ചെറിയ നഷ്ടങ്ങളുടെ പേരില്‍ ജീവിതം കഴിക്കുന്നവര്‍ക്ക് സുധയുടെ ജീവിതം എന്നും ഒരു പാഠമാണ്.
https://www.facebook.com/Malayalivartha

























