ജയ് ഭീം തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാർ സമുദായം! സിനിമയുടെ നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടിജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ ഇടാൻ കോടതി ഉത്തരവ്

പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'. 'ജയ് ഭീം' ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. 'ജയ് ഭീമെ'ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. എന്നാലിപ്പോഴിതാ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുവാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ് നൽകിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സിനിമയുടെ നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടിജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വണ്ണിയാർ സമുദായത്തിന്റെ ഹർജിയിന്മേലാണ് കോടതി ഉത്തരവ്. 2021 നവംബറിലാണ് ജയ് ഭീം തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാർ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം.
സിനിമയില്‍ അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ കാണിക്കുന്നുണ്ടെന്നും അഗ്നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശപ്പെടുന്നു. സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ തന്നെ പ്രതികരിച്ചിരുന്നു. തങ്ങൾ സിനിമ ഒരുക്കിയത് പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവർത്തിക്കുകയും താഴെക്കിടയിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നൽകുവാനാണ്. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കിൽ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























