കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെ മോഹൻലാൽ!ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ല നടപടിയെടുത്തതെന്നാണ് മോഹൻലാലിന്‍റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്നും മോഹൻലാൽ ഹരജിയിൽ പറയുന്നു. 2012 ൽആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നായിരുന്നു സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യു.ഡി.എഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. അതുകൊണ്ട് തന്നെ മോഹൻലാലിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്.
https://www.facebook.com/Malayalivartha


























