ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിൽ ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിങ്! നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും...

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനുവരി 31വരെ കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 6 മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് ഈ ആവശ്യം അംഗീകരിച്ചത്. അതേസമയം കേസിൽ വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുന്നത്.
വിചാരണ എറണാകുളം സ്‌പെഷ്യൽ സി.ബി.ഐ കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജിയിൽ അടച്ചിട്ടമുറിയിലെ രഹസ്യവാദം നടക്കുന്നത്. കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു. നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha


























