പുലി പൊളിഞ്ഞിരുന്നുവെങ്കില്‍ ഞാനും ഇല്ലാതായേനെ... തീരുമെന്ന് പറഞ്ഞതിന്റെ ഇരട്ടി കൈയ്യില്‍ നിന്നുമായി; എല്ലാവരും കൈയ്യൊഴിഞ്ഞ ഒരു സിനിമ തലയില്‍ കേറ്റിയപ്പോവുണ്ടായ അനുഭവം

എല്ലാവരും കൈയ്യൊഴിഞ്ഞ ഒരു സിനിമ തലയില്‍ കേറ്റിയപ്പോള്‍ വിവിധ കോണുകളില്‍ നിന്നും കുറ്റപ്പെടുത്തലുകളുണ്ടായി. കോടികള്‍ മുടക്കിയിട്ടും അതെങ്ങുമെത്തിയില്ലെങ്കില്‍ താന്‍ തന്നെ ഇല്ലാതാകുമായിരുന്നു. പുലി മരുകന്റെ വമ്പന്‍ വിജയത്തിന്റെ കഠിനാധ്വാനം വിവരിക്കുകയാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം.
കഥകേട്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ ആവേശത്തിലായി. പുലി മുരുകന്‍ എന്ന പേരും ലാല്‍ തന്നെ നിര്‍ദ്ദേശിച്ചു. എല്ലാ പിന്തുണയും ആന്റണി പെരുമ്പാവൂര്‍ നല്‍കി. തിരക്കുകള്‍ക്കിടയിലും ആറു മാസത്തോളം തുടര്‍ച്ചയായി പല ബുദ്ധിമുട്ടുകളും സഹിച്ച് മോഹന്‍ലാല്‍ ഒപ്പം നിന്നു. അതും സ്വന്തം ആരോഗ്യം പോലും മറന്ന്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് പല രംഗങ്ങളും ചെയ്തത്. അദ്ദേഹവുമൊത്ത് ഇതിലും വലിയൊരു സിനിമ ചെയ്യണമെന്നുണ്ട്.
ഈ സിനിമ റിലീസ് ചെയ്ത ദിവസം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എങ്ങനെയാകും ഇത് ആളുകള്‍ സ്വീകരിക്കുക എന്നറിയില്ലല്ലോ? അവരാണല്ലോ ഒരു സിനിമയുടെ വിധി നിര്‍ണയിക്കുന്നത്. സത്യം പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞ് ഉണ്ടായത്. കേരളം ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. പത്തുകോടിയുടെ റിസ്‌ക് ഫാക്ടര്‍ മനസ്സില്‍ കണ്ടു തന്നെയാണ് ഈ പ്രോജക്ടിലേക്ക് ഞാന്‍ ഇറങ്ങിത്തിരിക്കുന്നത്. മാത്രമല്ല സംവിധായകന്‍ വൈശാഖിലും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.
ആദ്യം തീരുമാനിച്ച ബഡ്ജറ്റില്‍ നിന്ന് ഇരട്ടിയിലേക്ക് നീങ്ങി. കാര്യങ്ങള്‍ മനസ്സില്‍ കണ്ടപോലെ നടക്കുന്നില്ല. അപ്പോഴൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ എത്ര മുടക്കിയാണെങ്കിലും തീര്‍ക്കുമെന്ന്. ആറുകോടിക്ക് മുകളില്‍ മുടക്കിയാണ് 2010ല്‍ പോക്കിരിരാജ നിര്‍മ്മിച്ചത്. അന്ന് ആ സിനിമയുടെ സാറ്റലൈറ്റ് പലരും പറഞ്ഞിട്ടും ഞാന്‍ കൊടുത്തില്ല. സിനിമ പുറത്തിറങ്ങി ഞാന്‍ മനസ്സില്‍ കണ്ട തുകയ്ക്ക് തന്നെ സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയി. പുലിമുരുകന്റേതു തന്നെ യഥാര്‍ഥത്തില്‍ ചെലവായത് ഇപ്പോള്‍ പറഞ്ഞതിലും കൂടുതലാണ്‌ടോമിച്ചന്‍ പറയുന്നു.
ഞാനും വൈശാഖും ഉദയ്കൃഷ്ണയും പോക്കിരിരാജ എന്ന പ്രോജക്ട് കഴിഞ്ഞു നില്‍ക്കുകയാണ്. അന്നാണ് ലാല്‍ സാറിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ചര്‍ച്ച ഉടലെടുക്കുന്നത്. ആറാം തമ്പുരാനിലും നരസിംഹത്തിലുമൊക്കെ കണ്ട ആ മീശ പിരിയന്‍ ലാല്‍ സാറിനെ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നുകൂടി അവതരിപ്പിക്കുന്ന ഒരു കിടിലന്‍ പടം. അതായിരുന്നു എന്റെ മനസ്സിലും അവരുടെ മനസ്സിലും ഉണ്ടായിരുന്നത്. ഇത്ര വലിയൊരു നടനെ ഉപയോഗിച്ച് ചെയ്യുമ്പോള്‍ അതൊരിക്കലും മറക്കാനാകാത്ത സിനിമയായിരിക്കണം എന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിരുന്നു. അതിന്റെ ബഡ്ജറ്റില്‍ ആയാലും ക്വാളിറ്റിയില്‍ ആയാലും അതൊട്ടും കുറയരുതെന്നൊരു വാശിയും ഉണ്ടായി. ഈ സിനിമ ഇത്രയും നാള്‍ നീണ്ടുപോയതും ഇതുകൊണ്ടു തന്നെയാണ്. സിനിമയുടെ എല്ലാ മേഖലയിലും ഈ ക്വാളിറ്റി കൊണ്ടുവരാന്‍ സാധിച്ചു. ഈ സിനിമ വലിയൊരു വിജയമായി മാറാന്‍ കാരണമായതും ഇക്കാര്യങ്ങള്‍ തന്നെയാണ്.

ലാല്‍ സാര്‍ ഈ പ്രോജക്ട് ഏറ്റെടുത്തതു മുതല്‍ ഇതിന്റെ ഒരു ഭാഗമായി മാറിയിരുന്നു. സാധാരണ അദ്ദേഹം സെറ്റിലെത്തി അഭിനയിച്ച ശേഷം തന്റെ ഭാഗം തീര്‍ന്നാല്‍ ഉടന്‍ തന്നെ പോകുകയാണ് പതിവ്. എന്നാല്‍ ഈ ചിത്രത്തിനൊപ്പം ആറുമാസവും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. സെറ്റിലെത്തി എല്ലാവരോടുമൊപ്പം കുടുംബാംഗമായി അദ്ദേഹം നിന്നു. തുടക്കം മുതല്‍ അവസാനം വരെ ഒരേ സ്പിരിറ്റിലാണ് അദ്ദേഹം ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. അവസാനമായപ്പോഴൊക്കെ ഈ സിനിമയുടെ ചിത്രീകരണം തീര്‍ന്നെന്ന് തന്നോട് പറയരുതെന്ന് ലാല്‍ സാര്‍ പറയുമായിരുന്നു. ഇനിയും എന്തെങ്കിലും ചെയ്യാന്‍ ഉണ്ടാകും. ഉണ്ടെങ്കില്‍ പറയണം. ഞാന്‍ വരും. ഇതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.
ഏഷ്യയില്‍ തന്നെ വന്യമൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിച്ച എണ്ണംപറഞ്ഞ സിനിമയിലൊന്നാണ് പുലിമുരുകന്‍. പീറ്റര്‍ ഹെയ്ന്‍ എന്ന ഫൈറ്റ്മാസ്റ്റര്‍ ആണ് പുലിമുരുകന്റെ വിജയത്തിലെ മറ്റൊരു പ്രധാനപങ്കാളി. പല നിര്‍ണായക നിമിഷങ്ങളിലും എനിക്ക് ധൈര്യം തന്ന വ്യക്തിയാണ് പീറ്റര്‍. സത്യത്തില്‍ പീറ്ററിന് പോലും കടുവയുമായുള്ള ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു. ആ വെല്ലുവിളി ഉള്ളതുകൊണ്ടാണ് അദ്ദേഹം ഈ പ്രോജക്ട് ഏറ്റെടുക്കുന്നത് തന്നെ. രാജമൗലിയുടെ വലിയ ചിത്രമായ ബാഹുബലി 2വിന്റെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്നാണ് പീറ്റര്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഒരേസമയം രണ്ടു ചിത്രങ്ങള്‍. എന്നാല്‍ അതിന്റേതായ യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടില്ല. ആക്ഷന്‍ രംഗങ്ങളില്‍ അഭിയിക്കുന്നതില്‍ ലാല്‍ സാറിന്റെ പാടവം കണ്ട് അറിഞ്ഞതിന് ശേഷമാണ് ഡ്യൂപ്പ് പോലും വേണ്ടെന്ന തീരുമാനം പീറ്റര്‍ എടുക്കുന്നത്. എന്നാല്‍ നടന്മാരുടെയും മറ്റുള്ളവരുടെയും എല്ലാ സേഫ്റ്റി മെഷേര്‍സും അദ്ദേഹവും ടീമും കൃത്യമായി നോക്കിയിരുന്നു. പീറ്റര്‍ ഹെയ്ന്‍ പകര്‍ന്ന ആത്മ വിശ്വാസത്തില്‍ നിന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷന്‍ സീനുകള്‍ സിനിമയില്‍ പിറന്നത്.

പ്രമോഷന്റെ കാര്യത്തില്‍ മലയാളസിനിമ വളരെ പിന്നിലാണ്. മാര്‍ക്കറ്റിങ് സിനിമയുടെ ഒരു അഭിഭാജ്യ ഘടകമായി കാണുന്ന ഒരാളാണ് ഞാന്‍. പുലിമുരുകന്റെ പ്രമോഷന് വേണ്ടി മാത്രം ചെലവാക്കിയത് ഒന്നര കോടി രൂപയാണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിനിമയ്ക്കായി ഇത്ര വലിയൊരു പത്രപരസ്യം വരുന്നത്. ഒരു പേജ് മുഴുവന്‍ പുലിമുരുകന്‍. ആ ഒറ്റപേജ് പരസ്യത്തില്‍ ഞെട്ടിയത് കേരളം മുഴുവനാണ്. അതുതന്നെ ആയിരുന്നു എന്റെ ഉദ്ദേശവും. ഇതുകാണുന്നവന്‍ ഇതെന്ത് സാധനം എന്നു ചിന്തിക്കും. അല്ലെങ്കില്‍ മറ്റുള്ളവരോട് പറയും. അവിടെയാണ് ഇത് വലിയൊരു സംഭവമായി തീരുന്നത്. അല്ലാതെ ഇത്ര വലിയൊരു സിനിമ ചെയ്ത് നാലാളറിയാതെ തിയറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയുടെ വലിപ്പം തന്നെ കുറയുകയാണ്. വേറൊരാള്‍ പത്തുരൂപയ്ക്ക് മേടിക്കുന്ന ഒരു സാധനം ഞാന്‍ നൂറുരൂപയ്ക്ക് മേടിക്കും. അപ്പോള്‍ അതിന് അതിന്റേതായ വില ഉണ്ടെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തേണ്ടത് ഞാന്‍ തന്നെയാണ്.
പുലിമുരുകന്റെ ചിത്രീകരണത്തിനിടയിലും സാമ്പത്തിക ഞെരുക്കം സംഭവിച്ചിട്ടുണ്ട്. ബിസിനസിനെയും ഇത് ഒരുപാട് ബാധിച്ചു. സിനിമയുടെ ചിത്രീകരണം ഒരു വര്‍ഷം നീണ്ടു പോയിരുന്നു. ഇവന്‍ സാമ്പത്തികമായി പൊട്ടിപാളീസായെന്നു പോലും എന്റെ നാട്ടിലുള്ളവരില്‍ ചിലര്‍ അടക്കം പറഞ്ഞു. പുലിമുരുകനെന്നോ മറ്റോ പേരുള്ള ഒരുപടം ചെയ്ത് അയാള്‍ ആകെ തകര്‍ന്നെന്നായിരുന്നു പറഞ്ഞുപരത്തിയത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ ശ്രദ്ധിക്കാന്‍ പോയിട്ടില്ല. ഇതൊന്നും എന്നെ ബാധിച്ചിട്ടുമില്ല, ഇതെല്ലാം ഒരു വാശിയായി എടുത്തു. എന്റെ ആദ്യ ചിത്രത്തില്‍ സംഭവിച്ച പരാജയത്തിന്റെയും ചതിയുടെയുമൊക്കെ മധുരപ്രതികാരം കൂടിയാണ് പുലിമുരുകന്റെ വിജയം. അബുദാബിയില്‍ ബിസിനസാണ്. കുടുംബത്തോടെ അവിടെയാണ്.
https://www.facebook.com/Malayalivartha























