പള്‍സര്‍ സുനിയെ ദിലീപ് അറിയില്ലെന്നു പറയുന്നത് കള്ളം; സിനിമയെ ചിലര്‍ കൈകാര്യം ചെയ്തത് അധോലോക ശൈലിയില്‍, ശക്തമായ തുറന്നു പറച്ചിലുകളുമായി ബൈജു കൊട്ടാരക്കര

പള്‍സര്‍ സുനിക്ക് പീഡനം മാത്രമായിരുന്നില്ല ലക്ഷ്യം. പീഡിപ്പിക്കുന്ന നഗ്‌നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് എന്തിനുവേണ്ടി? മാക്ട ഫെഡറേഷന്‍ അന്നേ പറഞ്ഞു, നടിയെ പീഡിപ്പിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന്. ബൈജു കൊട്ടാരക്കര മലയാളിവാര്‍ത്തയോട് മനസ്സു തുറക്കുന്നു.
നടിയെ പീഡിപ്പിച്ച കേസിലെ ക്രിമിനലിനുവേണ്ടി ഏഴോളം വക്കീലന്മാർ രംഗത്തെത്തുക, കേസെടുക്കാന്‍ തമ്മില്‍ മത്സരിക്കുക. സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളല്ലേ ഇതിലുള്ളൂ. ഇവര്‍ക്ക് ഫീസുകൊടുക്കുന്ന, പള്‍സര്‍ സുനിയുടെ മാതാപിതാക്കളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന അജ്ഞാതനാര്?
അന്നു ദിലീപ് പാലുകൊടുത്ത കൈക്കിട്ടു കൊത്തി
2002 കാലഘട്ടത്തില്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമ പുറത്തുവരുന്നു. സിനിമ വിജയിച്ചില്ലെന്നു മാത്രമല്ല വലിയ നഷ്ടമാണ് പ്രൊഡ്യൂസര്‍മാര്‍ക്ക് വരുത്തിവച്ചത്. കിരീടം സിനിമയുടെ നിര്‍മ്മാതാവ് ദിനേഷ് പണിക്കരായിരുന്നു പ്രൊഡ്യൂസര്‍. ഈ സിനിമ ദിനേഷിനെ സാമ്പത്തികമായി തളര്‍ത്തി. സിനിമയ്ക്കുണ്ടായ ചിലവ് കൊടുത്തുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥ.
നായകനായിരുന്ന ദിലീപിന് പ്രതിഫല ഇനത്തില്‍ ഒന്നേകാല്‍ ലക്ഷം ബാക്കി കൊടുക്കാനുണ്ടായിരുന്നു. ദിലീപ് തന്ത്രപരമായി ആലുവ കോടതിയില്‍ കേസു കൊടുത്തു. അറസ്റ്റ് വാറണ്ട് തരപ്പെടുത്തി. കോടതിയില്‍ നിന്നയച്ച ഒരു സമന്‍സ്‌പോലും ദിനേഷിനു കിട്ടിയിട്ടില്ലായിരുന്നു. തന്ത്രപരമായി ആലുവ പോലീസിനെ ഉപയോഗിച്ച് വെള്ളിയാഴ്ച രാത്രിയില്‍ ദിനേഷിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. പോലീസ് തിരുവനന്തപുരത്തുനിന്നും ദിനേഷുമായി പുറപ്പെട്ടത് ശനിയാഴ്ച രാവിലെ 9 മണിക്ക്.
രാത്രി ഏഴുമണിക്കാണ് ആലുവയിലെത്തിയത്. വഴിയില്‍ പരമാവധി താമസിപ്പിച്ചു. നേരത്തെയെത്തിയാല്‍ കോടതിയില്‍ നിന്നും ജാമ്യം കിട്ടുമല്ലോ പിറ്റേന്നു ഞായറും. രാത്രി ദിനേഷ് പണിക്കരുടെ അറസ്റ്റു രേഖപ്പെടുത്തി അകത്തിട്ടു. ദിനേഷിന്റെ ഭാര്യ സിബി മലയില്‍ ഉള്‍പ്പെടെ പല പ്രമുഖരെയും വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. ദിലീപിന്റെ ഇടപെടല്‍ ഭയന്ന് ആരും രംഗത്തെത്തിയില്ല. രാത്രി വൈകി ഞങ്ങള്‍ കുറച്ചുപേരവിടെയെത്തി. സബ്ജയിലില്‍നിന്ന് ഹോസ്പിറ്റലിലെത്തിച്ചു. ഒരു നായകനടന്‍ പ്രൊഡ്യൂസറിനോട് ഇങ്ങനെ ചെയ്യാമോ?
സിനിമയില്‍ പിന്നീടെന്തൊക്കെയാ സംഭവിച്ചത്. വിനയനെയും എന്നെയുമൊക്കെ വിലക്കി. തിലകനെയും, ഭാവനയെയും വിലക്കി. പിന്നെ എത്രയോപേരെ ഒതുക്കി. ഇന്ന് ദിലീപിനുനേര്‍ക്ക് വിരല്‍ചൂണ്ടുന്നത് സ്വാഭാവികം മാത്രം. ഒരുപാട് സാഹചര്യ തെളിവുകള്‍ ദിലീപിനെതിരാണ്. പള്‍സര്‍ സുനിയെ കണ്ടിട്ടുപോലുമില്ല എന്ന് ദിലീപ് കള്ളം പറയുന്നു. ദിലീപ് അഭിനയിച്ച നിരവധി പടങ്ങളില്‍ സള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ട്. സൗണ്ട് തോമാ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെ പോലീസ് അന്വേഷിക്കണം. ദിലീപ് നിരപരാധിയാണെങ്കില്‍ അതും പോലീസ് തെളിയിക്കട്ടെ. മുഖ്യപ്രതി പറയുന്നു സൂത്രധാരകന്‍ ദിലീപാണെന്ന്. ഇന്നാട്ടില്‍ ഒരു സാധാരണക്കാരനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പോലീസ് ഈ മൊഴി കണക്കിലെടുത്ത് അറസ്റ്റു ചെയ്യില്ലേ? ചോദ്യം ചെയ്യില്ലേ?
ദിലീപിനെയും, സിനിമകളെയും തകര്‍ക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് ദിലീപ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സിനിമയെ തോല്‍പിക്കുന്നത് മെഗാസ്റ്റാറുകളും അവരുടെ ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്നാണ്. താരങ്ങള്‍ക്കു പ്രതിഫലമായിട്ടു കിട്ടുന്ന തുകയുടെ ഒരു പങ്ക് ഗുണ്ടകളെയും ക്രിമിനലുകളെയും തീറ്റിപ്പോറ്റാന്‍ ഇവര്‍ ഉപയോഗിക്കുന്നു. മാക്ട ആദ്യമേ പറഞ്ഞു. ഈ കേസില്‍ ഗൂഢാലോചനയുണ്ടെന്ന്. കേസിനെ തേച്ചുമാച്ചു കളയാന്‍ എത്ര വമ്പന്മാരിറങ്ങിയാലും സത്യം ഒരിക്കല്‍ തെളിയിക്കപ്പെടും. ഏന്തെങ്കിലും സംസാരിക്കുന്നവരെ ഒതുക്കാനും, വിലക്കാനും നടക്കുന്നവര്‍ അമ്മയെപ്പോലും മൂന്നു ഗ്രൂപ്പുകളാക്കിയില്ലേ. മമ്മൂട്ടിയും ദിലീപും ഒരു വശത്ത്. മോഹന്‍ലാലും പൃഥ്വിരാജും മറ്റൊരു ഗ്രൂപ്പ്. മജ്ഞുവാര്യരുടെ നേതൃത്വത്തില്‍ മൂന്നാമതൊരു ഗ്രൂപ്പ്.
ഏപ്രില്‍ 20ന് ദിലീപ് കൊടുത്ത പരാതി പോലീസ് എന്തുകൊണ്ടന്വേഷിച്ചില്ല. പരാതിയില്‍ കഴമ്പില്ലെന്ന് പോലീസിനറിയാം. തന്റെ പരാതിയിലാണ് പോലീസ് കേസന്വേഷിക്കുന്നത് എന്ന് ദിലീപ് എന്തിനു കള്ളം പറഞ്ഞു? സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുവരണം. അതു മാക്ട ഫെഡറേഷന്റെയും സിനിമയെ സ്‌നേഹിക്കുന്നവരുടെയും ആവശ്യമാണ്.
https://www.facebook.com/Malayalivartha