ശമ്പളം 50,000 - കാര്‍ഡ് ബിപിഎല്‍ ; പിടിക്കാനുളള ശ്രമം ജീവനക്കാര്‍ അട്ടിമറിച്ചു

ബി.പി.എല്‍ റേഷന്‍കാര്‍ഡ് കൈവശം വയ്‌ക്കുന്ന പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി, താന്‍ ബിപിഎല്‍ കാര്‍ഡ് ഉടമയല്ല എന്ന സത്യപ്രസ്‌താവന എഴുതി വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യപ്രസ്‌താവന എഴുതി നല്‍കണമെന്ന ഉത്തരവാണ് അട്ടിമറിച്ചത്. സത്യപ്രസ്‌താവന നല്‍കിയിട്ടും ബിപിഎല്‍ കാര്‍ഡ് കൈവശം വയ്‌ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴയും ക്രിമിനല്‍ നടപടിയും സ്വീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ മന്ത്രി പോലുമറിയാതെ ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ആദ്യം പോലീസിലായിരുന്നു നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലും. എന്നാല്‍ പോലീസ് വകുപ്പില്‍ നിന്നു തന്നെ ഉത്തരവിന് വീരചരമം അടയാനായിരുന്നു വിധി. ബിപിഎല്‍ കാര്‍ഡ് കൈവശം വയ്‌ക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നത് അവരുടെ മേലധികാരികള്‍ തന്നെയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ബിപിഎല്‍ കാര്‍ഡ് കൈവശം വയ്‌ക്കുന്നുണ്ടെങ്കില്‍ എപിഎല്ലാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത് 2011 ലാണ്. ബിപിഎല്‍ കാര്‍ഡ് കൈയിലുണ്ടെങ്കില്‍ ശിക്ഷ കിട്ടുമെന്നും പ്രസ്‌തുത ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവിറങ്ങി മൂന്നു കൊല്ലം കഴിഞ്ഞിട്ടും ബിപിഎല്‍ കാര്‍ഡ് കൈയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിനായിരത്തിലധികം വരുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ശേഖരിച്ച കണക്കുകളില്‍ പറയുന്നു. 20,000 മുതല്‍ 50,000 വരെ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ബിപിഎല്‍ കാര്‍ഡ് കൈവശം വയ്‌ക്കുന്നുണ്ട്. അവരും സര്‍ക്കാര്‍ കണക്കില്‍ ദരിദ്രരാണ്.
കെഎസ്‌എഫ്‌ഇ മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ വരെ ജോലി ചെയ്യുന്നവര്‍ ബിപിഎല്‍ കാര്‍ഡ് കൈയില്‍ വയ്‌ക്കുന്നുണ്ട്. ബിപിഎല്‍ കാര്‍ഡ് കൈയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എന്നാല്‍ ബിപിഎല്‍ കാര്‍ഡുള്ള രണ്ടുപേര്‍ക്കെതിരെ പരാതിയുടെ പുറത്ത് നടപടിയെടുത്തു. കാര്‍ഡ് കൈയിലുള്ളവര്‍ റേഷന്‍കടകളില്‍ പോയി സാധനം വാങ്ങാറില്ല. എന്നാല്‍ കാര്‍ഡ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റും. പലര്‍ക്കും കാര്‍ഡ് പുറത്തു കാണിക്കുന്നത് നാണക്കേടാണ്.
അതേസമയം കാര്‍ഡ് ഉടമകളുടെ സര്‍വേ എടുക്കണമെന്ന നിര്‍ദ്ദേശവും വകുപ്പ് അട്ടിമറിച്ചു. സിവില്‍ സപ്ലൈസ് വകുപ്പില്‍ ഇത്തരം ജനോപകാരപ്രദമായ മാറ്റങ്ങള്‍ക്കൊന്നും സമയമില്ലെന്നാണ് അറിയുന്നത്. എല്ലാവരും കൈക്കൂലി വാങ്ങാനും കരിഞ്ചന്തക്കാരെ സംരക്ഷിക്കാനുമുള്ള നെട്ടോട്ടത്തിലാണത്രേ. മന്ത്രിക്ക് ഇത്തരം കാര്യങ്ങളിലൊന്നും താത്‌പര്യം ഇല്ലെന്നും അറിയുന്നു. മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്ന പരാതി വകുപ്പില്‍ അതിശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























