കോവിഡ് മാറിയവരിൽ ലോങ്ങ് കോവിഡ് : സൂക്ഷിക്കേണ്ടത് ആരെല്ലാം?...
കോവിഡ് രോഗമുക്തിക്ക് ശേഷവും മാസങ്ങളോളം തുടരുന്ന രോഗലക്ഷണങ്ങള്‍. ഇതാണ് ഇന്ന് പലരെയും വലച്ചു കൊണ്ടിരിക്കുന്നത്. കോവിഡ്-19 രോഗം വന്ന് ഭേദമായവരില്‍ അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ കൊറോണവൈറസ് അവശേഷിപ്പിക്കുമെന്ന് സാംക്രമിക രോഗ വിദഗ്ദ്ധരും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. അവയില്‍ ചിലത് വരും വര്‍ഷങ്ങളില്‍ രോഗികളില്‍ തുടരുകയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യും
ശ്വാസംമുട്ടല്‍, ചുമ, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിങ്ങനെ പല പ്രശ്‌നങ്ങളും ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി വരുന്നു. പല നഗരങ്ങളിലും ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വരെ ഉയരുന്നുണ്ട് .
പ്രായം, രോഗചികിത്സ, കോവിഡിന്റെ തീവ്രത, പ്രതിരോധ ശക്തി എന്നിങ്ങനെ പല ഘടകങ്ങളാണ് ദീര്‍ഘകാല കോവിഡിനെ സ്വാധീനിക്കുന്നത്. ലണ്ടനിലെ കിങ്ങ്‌സ് കോളജ് നടത്തിയ പഠനം അനുസരിച്ച് താഴെ പറയുന്ന വിഭാഗക്കാര്‍ക്ക് ദീര്‍ഘകാല കോവിഡ് വരാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനും സാധ്യത കൂടുതലാണ്.
കൊറോണ വൈറസിന്റെ നോട്ടപ്പുള്ളികളാണ് മുതിര്‍ന്ന വ്യക്തികള്‍. ഈ പ്രായത്തിലുള്ളവര്‍ കോവിഡ് രോഗമുക്തി നേടിയാലും കുറഞ്ഞ പ്രതിരോധ ശേഷി മൂലം ലക്ഷണങ്ങള്‍ അത്ര വേഗം അപ്രത്യക്ഷമാകണമെന്നില്ല. ക്ഷീണവും ശരീരവേദനയും ശ്വാസമുട്ടലും തലച്ചോറിന് ആകെയൊരു മന്ദതയുമൊക്കെ പ്രായമായവരില്‍ ദീര്‍ഘകാല കോവിഡ് മൂലം വരാം
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നേരത്തെയുള്ളവര്‍ക്ക് കോവിഡ് വന്നു പോയാലും പ്രശ്‌നങ്ങള്‍ കുറച്ച് കാലം കൂടി അവശേഷിക്കാം. ശ്വാസകോശത്തിന് വലിയ കേട് വരുത്തിക്കൊണ്ടാണ് കോവിഡ് രോഗം കടന്നു പോവുക. ഇതില്‍ നിന്നു മുക്തി നേടാന്‍ ആഴ്ചകളോ മാസങ്ങളോ ഒക്കെ എടുക്കാം. ഇത്തരക്കാര്‍ക്ക് ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ തുടരും.
കോവിഡ് ബാധിക്കാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറവാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. അതേ സമയം ദീര്‍ഘകാല കോവിഡിന്റെ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ കൂടുതലാണ്. മുടികൊഴിച്ചില്‍, ക്ഷീണം, മണവും രുചിയും നഷ്ടമാകല്‍, തലച്ചോറിന് മൂടല്‍ അങ്ങനെ പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് ദീര്‍ഘകാല കോവിഡ് സമ്മാനിക്കുന്നു. കോവിഡ് ബാധിച്ച സ്ത്രീകളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും ഉയര്‍ന്നതാണെന്ന് ഇറ്റലിയില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നു.
അമിതവണ്ണം ശരീരത്തിന്റെ ചയാപചയത്തെ ബാധിക്കുന്നു. കോവിഡ് മൂലം അമിതവണ്ണക്കാരിലുണ്ടാകുന്ന നീര്‍ക്കെട്ട് , മറ്റ് രോഗാവസ്ഥകള്‍ വളരാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. അതിനാല്‍ കോവിഡ് രോഗികള്‍ അമിതഭാരവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ശ്വാസോച്ഛോസ പ്രശ്‌നങ്ങളെ കൂടാതെ കോവിഡ്-19 രോഗികള്‍ക്ക് പക്ഷാഘാതത്തിലേക്ക് നയിക്കാവുന്നതരത്തില്‍ രക്തം കട്ടപിടിക്കുകയും വിവിധ അയവയവ സംവിധാനങ്ങള്‍ ബാധിക്കുന്ന കടുത്ത വീക്കം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. തലവേദന, തലചുറ്റല്‍, രുചിയും മണവും നഷ്ടപ്പെടുക, ചുഴലി, ആശയക്കുഴപ്പം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതില്‍നിന്നുള്ള വിടുതല്‍ സാവധാനവും അപൂര്‍ണവും ചെലവേറിയതുമാണ് എന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഹൃദ്രോഗ വിദഗ്ദ്ധയായ ഡോക്ടര്‍ സാദിയ ഖാന്‍ പറയുന്നു
ആഴ്ചകളോളം ഐസിയുവിലും വെന്റിലേറ്ററിലും കഴിഞ്ഞശേഷം കോവിഡ്-19 മുക്തമാകുന്ന രോഗികള്‍ക്ക് ശക്തിയും നടക്കാനുള്ള കഴിവും വീണ്ടെടുക്കുന്നതിന് വീണ്ടും കൂടുതല്‍ സമയമെടുക്കും.നിങ്ങള്‍ ആശുപത്രിയില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും നിങ്ങളുടെ ശക്തി വീണ്ടെടുക്കാന്‍ ഏഴ് ദിവസം വേണ്ടിവരും. നിങ്ങളുടെ പ്രായം കൂടുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കഠിനമാകും. ചിലപ്പോള്‍ നിങ്ങള്‍ പഴയ നിലയിലേക്ക് തിരിച്ചു വന്നുവെന്നിരിക്കില്ല, എന്നും ഡോക്ടർ സാദിയ പറയുന്നു.
കൊറോണയുടെ ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മാറുമെങ്കിലും പത്തിലൊരാള്‍ക്ക് ദീര്‍ഘകാലത്തേക്ക് ലക്ഷണങ്ങള്‍ കാണുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ ഹെലന്‍ സാലിസ്ബറി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ എഴുതി. പല രോഗികള്‍ക്കും നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുമ്പോള്‍ സാധാരണ പോലെ ഉള്ളത് തന്നെ ആണ് ലഭിക്കുന്നതെന്നും വീക്കത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും പക്ഷേ, ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയില്ലെന്നും ഹെലന്‍ പറയുന്നു
കോവിഡ് വാക്സിൻ കണ്ടു പിടിച്ചു കഴിഞ്ഞാലും കുറെ കാലം കോവിഡിനൊപ്പം തന്നെ കഴിയേണ്ടി വരും എന്നതിന്റെ സൂചനകളാണ് ഇത്..
https://www.facebook.com/Malayalivartha