ഭയക്കണം കോവിഡ് ന്യുമോണിയയെ ഈ ലക്ഷണങ്ങള്‍ നിസാരമാക്കരുത് ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത ഇര നിങ്ങളായേക്കാം
കോവിഡ് എന്ന മഹാമാരിയോട് ഒന്നായി യുദ്ധം ചെയ്യുകയാണ് നമ്മള്‍ ഓരോരുത്തരും. ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന കോവിഡ് കണക്കുകള്‍ തന്നെ ഇതിന്റെ പകര്‍ച്ചാ വ്യാപനം എത്രത്തോളം ആണെന്നുള്ള വിവരം വ്യക്തമാക്കുന്നുണ്ട്. എത്രയൊക്കെ മുന്‍ കരുതലുകള്‍ സ്വീകരിച്ചാലും എവിടെയെങ്കിലും ചെറിയൊരു പിഴവ് സംഭവിച്ചാല്‍ തന്നെ ഈ വൈറസുകള്‍ നമ്മെ കീഴ്‌പ്പെടുത്തിയേക്കാം.
തൊണ്ട വേദന, പനി, രുചിയും മണവും തിരിച്ചറിയാന്‍ സാധിക്കത്ത അവസ്ഥ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കാത്ത കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ, പലര്‍ക്കും കോവിഡ് വന്ന് പോയിരിക്കാം. ആരും തന്നെ ഇത് തിരിച്ചറിയുന്നില്ലാ എന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുമുണ്ട്.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗം, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവയുള്ളവരെ കോവിഡ് അപകടകരമാം വിധം ഗുരുതരാവസ്ഥയിലാക്കും. കോവിഡ് രോഗം ഭേദമായവരില്‍ അനന്തരഫലമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിക്കാമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോവിഡിനെ ഗുരുതരമാക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍ ഭയപ്പെടേണ്ട പ്രധാനപ്പെട്ട അസുഖമാണ് ന്യുമോണിയ.
അഞ്ച് വയസ്സിന് താഴെയുള്ള എട്ട് ലക്ഷത്തിലധികം കുട്ടികള്‍ ന്യുമോണിയ ബാധിച്ച് മരണപ്പെട്ടുവെന്നാണ് ലോക ന്യുമോണിയ ദിനത്തില്‍ ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 ലെ കണക്ക് മാത്രമാണ് ഇതെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
ലോകത്ത് വര്‍ഷം തോറും ന്യുമോണിയ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ന്യുമോണിയ രോഗബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ലോകത്തെയാകാമാനം കോവിഡ് പിടിമുറുക്കിയ സാഹചര്യത്തില്‍ കോവിഡ് ന്യുമോണിയയെക്കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കണം.
എന്തെന്നാല്‍ കോവിഡ് ബാധിച്ചവരില്‍ ശ്വാസകോശസംബന്ധമായ അണുബാധയുണ്ടാകുകയും അത് ന്യുമോണിയ ആയി മാറി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക് രോഗി എത്തുകയും ചെയ്യും. ഇത് അവരുടെ ജീവന്‍ തന്നെ അപകടപ്പെടുത്താന്‍ ഇടയാക്കുകയും ചെയ്യുന്നു. കോവിഡ് 19 വൈറസുകള്‍ പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെ ആകയാല്‍, ന്യുമോണിയ കൂടി പിടിപ്പെട്ടാല്‍ ശ്വാസകോശം തകരാറിലാകുകയും ശരീരത്തിലേയ്ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എടുക്കാന്‍ സാധിക്കാതെയും വരും.
ഇത് മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ശരിയായ മുന്‍ കരുതലുകള്‍ സ്വീകരിച്ച് കോവിഡ് ന്യുമോണിയയെ ചെറുത്ത് നിര്‍ത്തേണ്ടത് അനിവാര്യമാണ്. സാധാരണ ന്യുമോണിയയുടെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് കോവിഡ് ന്യുമോണിയയ്ക്കും ഉള്ളതെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
തൊണ്ടവേദന, വരണ്ട ചുമ, പനി, ക്ഷീണം, കുളിര്, തലവേദന, രുചിയും മണവും അറിയപ്പെടാന്‍ സാധിക്കാത്ത അവസ്ഥ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ ആദ്യഘട്ടത്തില്‍ പ്രകടമാകും. ശ്വാസമെടുക്കാന്‍ കഴിയാതെ ഗുരുതരമാകുന്നതാണ് രണ്ടാം ഘട്ടം. തലകറക്കം, എപ്പോഴും വിയര്‍ക്കുക, ഹൃദയമിടിപ്പ് കൂടുക എന്നിവയും ലക്ഷണങ്ങളാണ്. കോവിഡ് ന്യുമോണിയ അപകടകാരിയാകുന്നത്, അമിത വണ്ണം, കരള്‍ രോഗം, രക്തസമ്മര്‍ദ്ദം, ശ്വാസകോശ അസുഖങ്ങള്‍, ആസ്ത്മ എന്നിവ ഉള്ളവരിലാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കൂടാതെ, അറുപത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമായവരെ കോവിഡ് ന്യുമോണിയ ഗുരുതരാവസ്ഥയിലാക്കും. കോവിഡും കോവിഡ് ന്യുമോണിയയും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ തന്നെ, ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്. കോവിഡ് മുക്തി നേടിയവര്‍ക്കും ഇത് ശീലമാക്കാം. കോവിഡില്‍ നിന്ന് മുക്തി നേടുന്നതിനും മറ്റ് ശാരീരിക മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷനേടുന്നതിനും ഈ വ്യായാമ മുറകൊണ്ട് സാധിക്കും.
https://www.facebook.com/Malayalivartha