മകനുപകരമല്ല, മകനായി തന്നെ; കൊറോണ ബാധിച്ച് അച്ഛൻ മരിച്ചു, മകൻ ചികിത്സയിൽ, അന്ത്യകർമം നിർവഹിച്ച് നസീർ വാടാനപ്പള്ളി, കണ്ണുനിറഞ്ഞ് പ്രവാസലോകം
ആർക്കും മറ്റൊരാളുടെ സ്ഥാനം പകരം വയ്ക്കാനാവില്ല. പക്ഷെ ചില പ്രവർത്തികൾ 1000 പുണ്യപ്രവർത്തികൾക്ക്പോലും പകരം വയ്ക്കാനാകില്ല. അത്തരം സാഹചര്യങ്ങളിലേക്കാണ് ലോകം മുഴുവൻ ഈ കോറോണക്കാലത്ത് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു മകന്റെ സ്ഥാനത്തു നിന്ന്, അല്ല തികച്ചും മകനായി തന്നെ ആ കടമ നിര്‍വ്വഹിച്ചിരിക്കുകയാണ് നസീര്‍ വാടാനപള്ളി എന്ന യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍. കൊറോണ വൈറസ് ബാധിച്ച് മരിച്ച മഹാരാഷ്ട്രക്കാരനായ രമേഷ് കാളിദാസ് പമാനിയെന്ന 77 വയസ്സുകാരന്റെ അന്ത്യ കര്‍മ്മങ്ങള്‍, ജബലിയിലെ ശ്മശാനത്തില്‍ നസീര്‍ നടത്തിയത്.
അതോടൊപ്പം തന്നെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സയിൽ കഴിയുന്ന മകന്‍ എത്തും വരെ ചിതാഭസ്മം സൂക്ഷിച്ച് വെയ്ക്കാന്‍ ഏര്‍പ്പാടാക്കിയ ശേഷമാണ് നസീര്‍ വാടാനപള്ളി മടങ്ങിയത്. വിശുദ്ധ റംസാനിലെ അവസാന ദിനത്തില്‍ ഇങ്ങനെയൊരു സത്കര്‍മ്മം ചെയ്യാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് താനെന്ന് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം നസീര്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ദുബായിലുള്ള തന്റെ മകനെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ രമേഷ് കാളിദാസ് ചുരുങ്ങിയ സമയത്തിൽ കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചത്. എന്നാൽ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മകന്‍ കിരണ്‍ നിരീക്ഷണത്തില്‍ തുടരുന്നതിനാല്‍ മൃതദേഹം സംസ്‌കരിക്കാനാകാതെ മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം തന്റെ പിതാവിന് ഹിന്ദുമതാചാരപ്രകാരം അവസാന യാത്ര നല്‍കണമെന്നായിരുന്നു മകന്റെ ആഗ്രഹം. തുടർന്ന് ഇക്കാര്യങ്ങള്‍ അറിഞ്ഞ് നസീര്‍ വാടാനപള്ളി കിരണിന്റെ താമസസ്ഥലത്തെത്തുകയും, പാസ്പോര്‍ട് വാങ്ങി സംസ്‌കാര നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. ശേഷം മകന്റെ ആഗ്രഹ പ്രകാരം മകന്റെ സ്ഥാനത്ത് നിന്ന് അന്ത്യകർമ്മങ്ങൾ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha