ന്യൂനമർദത്തെ തുടർന്ന് സലാലയിലും പരിസര പ്രദേശത്തും കഴിഞ്ഞ രണ്ട് ദിവസമായി മഴ; അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ദോഫാർ തീരത്തേക്ക്
ഒമാനു സമീപം അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ദോഫാർ തീരത്തേക്ക് കടന്നതിന്‍റെ ഫലമായി കനത്ത മഴയും കാറ്റും തുടരുകയാണ്. വരുന്ന മണിക്കുറിൽ ഇത് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം. മഴയെതുടർന്ന് സലാല സെന്‍ററിൽ ഒരു കെട്ടിടം തകർന്ന്‍വീണ് ഒരു പ്രവാസി മരിച്ചതായി റിപ്പോർട്ട്. ന്യൂനമർദത്തെ തുടർന്ന് സലാലയിലും പരിസര പ്രദേശത്തും കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഏറ്റവും കൂടുതൽ മഴ ഇതുവരെ ലഭിച്ചത് സദയിലാണ്, 195 മില്ലി മീറ്റർ. സദയിൽ വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് അവിടെ രക്ഷാപ്രവർത്തനത്തിന് സുൽത്താൻ സായുധസേന ഇറങ്ങിയിട്ടുണ്ട്.
അതോടൊപ്പം തന്നെ നേവിയുടെ കപ്പലും എത്തിയിട്ടൂണ്ട്. ഐൻ അർസാത്തിൽ വാഹനം ഒഴുക്കിൽ പെട്ട് രണ്ട് സ്വദേശി യുവാക്കൾ മരണത്തിന് കീഴടങ്ങി. ഇതിനോടകം തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. തും റിയത്തിലെ വാദി ദഹബൂനും നിറഞ്ഞൊഴുകയാണ്. ഇവിടെ ഒരു വാഹനത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ട്. അടുത്ത 24 മണിക്കൂറും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
30 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. 4 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുള്ളതായി റിപ്പോർട്ട് . താഴ്ന്ന പ്രദേശങ്ങളെല്ലാം ഏതാണ്ട് വെള്ളത്തിനടിയിൽ തന്നെയാണുള്ളത്. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും, കടലിൽ പോകരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി.
https://www.facebook.com/Malayalivartha