ഈ മാസം 18 മുതല്‍ 31 വരെ വിമാനങ്ങൾ പറക്കും; ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും, ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുമാണ് അനുമതി

ഈ മാസം 18 മുതല്‍ നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. സര്‍വീസ് സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലായി. അങ്ങോട്ടുമിങ്ങോട്ടുമുള്ള സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുമാണ് അനുമതി. ഈ മാസം 18 മുതല്‍ 31 വരെയാണ് കരാര്‍ കാലാവധി നൽകിയിട്ടുള്ളത്.
അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യുഎഇക്ക് ശേഷം ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവെക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍ എന്നത് മറ്റൊരു സവിശേഷതയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലുള്ള ധാരണ പ്രകാരം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറിലേക്ക് മടങ്ങിവരാന്‍ കഴിയാതെ ആശങ്കയില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികളുടെ മടക്ക യാത്ര സാധ്യമാകുന്നതാണ്.
ധാരണപ്രകാരം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രതിവാര സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സീറ്റുകളുടെ അടിസ്ഥാനത്തില്‍ തുല്യമായി വിഭജിച്ചു നൽകുന്നതാണ്. ഇന്ത്യയില്‍ നിന്നും ഖത്തര്‍ വരെ മാത്രമാണ് യാത്രാനുമതി എന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്ര ഇതിലൂടെ സാധ്യ;മാകുന്നതല്ല.
യാത്രാനുമതി ആര്‍ക്കൊക്കെയാകാം എന്നതിന് അന്തിമ തീരുമാനമായി. ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തർ പാസ്‌പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ അതോടൊപ്പം തന്നെ വീസയുള്ള ഖത്തർ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്. ഖത്തരി പൗരന്മാര്‍, ഖത്തര്‍ വീസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് അനുമതിയുള്ളത്. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് മടങ്ങി എത്താന്‍ അനുമതി നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























