വലഞ്ഞ് ആയിരക്കണക്കിന് ഇന്ത്യക്കാർ; റുവൈസിലും മുസഫയിലും എംബസി സേവനം നിർത്തിവച്ചു, കോൺസൽ സേവനങ്ങൾക്കായി അവധിയെടുത്തും സമീപത്തെ പാർക്കിൽ അന്തിയുറങ്ങിയും പ്രവാസികൾ
കൊറോണ വ്യാപനം മൂലം വലയുന്ന പ്രവാസികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. താല്ക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചതോടുകൂടെ ചെറിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും മറ്റുപലതും പ്രവാസികളെ വളയ്ക്കുകയാണ്. ഇപ്പോഴിതാ കോവിഡ് മൂലം റുവൈസിലും മുസഫയിലും നിർത്തിവച്ച എംബസി സേവനം പുനരാരംഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഈ മേഖലയിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാലെ വലയ്ക്കുന്നു.
ഇതേതുടർന്ന് വിവിധ കോൺസൽ സേവനങ്ങൾക്കായി അവധി എടുത്ത് മണിക്കൂറുകളോളം സഞ്ചരിച്ച് നഗരത്തിൽ പോകേണ്ടിവരുന്നെന്നാണ് ലഭിക്കുന്ന പരാതി. റുവൈസിൽ നിന്ന് 265ലേറെ കിലോമീറ്റർ അകലെയാണ് അബുദാബി സലാം സ്ട്രീറ്റിലെ ബിഎൽഎസ് സെന്റർ എന്നത്. സ്വന്തം വാഹനമുള്ളവർക്ക് ഇവിടെത്തി പാസ്പോർട്ട് സേവനം നടത്തി തിരിച്ചുവരാൻ യാത്രയ്ക്കു മാത്രം 5 മണിക്കൂറെടുക്കുന്നതാണ്. പാസ്പോർട്ട് കേന്ദ്രത്തിലെ സേവന സമയം കൂടി കണക്കിലെടുത്താൽ ഒരു ദിവസം തന്നെ തീരുന്നതാണ്.
എന്നാൽ സാങ്കേതിക പ്രശ്നം മൂലം നടപടി ക്രമം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും മറ്റൊരു ദിവസം അവധിയെടുത്ത് ഇത്രദൂരം സഞ്ചരിക്കണം. രാവിലെ 8ന് എത്തുമ്പോഴേക്കും ടോക്കൺ തീർന്ന് മടങ്ങിയവരും ഏറെ കാണുവാൻ സാധിക്കും. ഇത്തരത്തിൽ വാഹനമില്ലാത്ത ചിലർ സമീപത്തെ പാർക്കിൽ അന്തിയുറങ്ങി പുലർച്ചെ കാത്തുനിന്ന് ടോക്കൺ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ നേരത്തെ റുവൈസിൽ ലഭിച്ചിരുന്ന സേവനം പുനരാരംഭിച്ചാൽ മേഖലയിലെ നൂറുകണക്കിനു ഇന്ത്യക്കാർക്ക് ആശ്വാസമാകുമെന്ന് അഡ്നോക് ജീവനക്കാരൻ പത്തനംതിട്ട സ്വദേശി പ്രദീപ് വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അവധി എടുക്കുന്നതും നഗരത്തിലേക്കുള്ള യാത്രാ ചെലവും ഒഴിവാക്കാവുന്നതാണ്. യുഎഇ–സൗദി അതിർത്തി പ്രദേശമായ ഗുവൈഫാത്തിലും മറ്റും ജോലി ചെയ്യുന്നവരും പാസ്പോർട്ട് സേവനങ്ങൾക്കായി റുവൈസിലെ കേന്ദ്രത്തെയാണ് ആശ്രയിച്ചു വരുന്നത്.
അതേസമയം പാസ്പോർട്ട് പുതുക്കാനും നവജാത ശിശുക്കൾക്ക് പുതിയ പാസ്പോർട്ട് എടുക്കാനുമായി ഒട്ടേറെ പേരാണ് കാത്തിരിക്കുന്നതെന്നും പ്രദീപ് പറയുകയുണ്ടായി. മുസഫയിൽ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സജീവന്റെ പാസ്പോർട്ടിന്റെ കാലാവധി തീർന്നിട്ട് 3 മാസമായിരിക്കുകയാണ്. ഇതേതുടർന്ന് അബുദാബി മലയാളി സമാജത്തിൽ നിർത്തിവച്ച പാസ്പോർട്ട് സേവനം പുനരാരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹം. ഷാബിയ–12ലെ ക്ലാസിക് മിനിമാർട്ടിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി അബ്ദുറഹ്മാൻ 5 മാസത്തെ കാത്തിരിപ്പിനൊടുവിൽ അവധിയെടുത്ത് നഗരത്തിൽ പോയാണ് പാസ്പോർട്ട് പുതുക്കിയത് തന്നെ. ഇത്തരത്തിൽ നിരവധിപേരാണ് വലയുന്നത്.
https://www.facebook.com/Malayalivartha