രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം വേശ്യകളെന്ന് മതപ്രഭാഷകൻ: പ്രതികരിക്കാതെ പ്രമുഖ ആക്ടിവിസ്റ്റുകൾ!! രാത്രിയിലെ സ്ത്രീ സ്വാതന്ത്ര്യം വീണ്ടും സമൂഹത്തിൽ ചർച്ചയാകുമ്പോൾ

സ്ത്രീകൾ സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിൽ ഒരു പ്രധാന പ്രശ്നമാണ് രാത്രിയിലെ സ്ത്രീകളുടെ സഞ്ചാരവും അങ്ങനെ സഞ്ചരിക്കുമ്പോൾ അവർ നേരിടുന്ന ദുരനുഭവങ്ങളും. സ്ത്രീസ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്ന മതിൽക്കെട്ടുകളെ വെട്ടിപ്പൊളിച്ച് പൂമ്പാറ്റകളെപ്പോലെ പാറിനടക്കാൻ ആഗ്രഹിക്കുമ്പോൾ സമൂഹം തുടങ്ങി മറ്റു പല ഘടകങ്ങളും അവരെ അടിച്ചമർത്താൻ ശ്രമിക്കുന്നു.
എങ്കിലും ആ കടമ്പകളെയും കടന്നു പലരും അവരുടേതായ സ്വാതന്ത്ര്യങ്ങൾ അനുഭവിക്കുന്നുണ്ട്. എങ്കിലും രാത്രി യാത്രയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങൾക്ക് ഒരു കുറവുമില്ല. നിർഭയ തന്നെ രാജ്യത്തിനു മുമ്പിൽ രാത്രി സ്ത്രീകൾ നേരിടുന്ന ക്രൂരതകൾക്ക് വലിയ ഉദാഹരണമായി ഉയർന്നു നിൽക്കുന്നു. ഒരു സ്ത്രീ ഒറ്റയ്ക്കായാൽ അവൾക്ക് എന്ത് സംഭവിക്കും എന്ന് സൗമ്യ നമുക്ക് കാണിച്ചു തരുന്നു.
അതെ സ്ത്രീകൾ ഭയക്കുകയാണ്. എങ്കിലും തങ്ങളുടെ അവകാശങ്ങൾ വെട്ടിപ്പിടിക്കാൻ സ്ത്രീകൾ പലയിടങ്ങളിലും ശബ്ദമുയർത്തുന്നു. പുരുഷനോടൊപ്പം തുല്യത ആഗ്രഹിക്കുന്ന സ്ത്രീ മനസ്സുകൾ പലതും ചെയ്യുന്നുണ്ട്. നിർഭയ കേസിലെ ഒരു പ്രതി ആ പെൺകുട്ടി എന്തിന് രാത്രിയിൽ വെളിയിൽ ഇറങ്ങി എന്നും ഞങ്ങളെ വീട്ടിലെ സ്ത്രീകൾ ആരും രാത്രിയിൽ വെളിയിലിറങ്ങി നടക്കാറില്ല എന്നും പറഞ്ഞിരുന്നത് ശ്രദ്ധേയമാണ്. പല ആണുങ്ങളുടെയും വീട്ടുകാരുടേയും സമൂഹത്തിന്റെയും ചിന്ത അതാണ്. സ്ത്രീകൾ രാത്രിയിൽ വീട്ടീന്ന് വെളിയിലിറങ്ങാൻ പാടില്ല.
അങ്ങനെ ഇറങ്ങിയാൽ തന്നെ അവൾ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഒറ്റയ്ക്ക് നേരിടാൻ ബാധ്യസ്ഥയാണ്. ഇത്തരത്തിൽ ഒരു അലിഖിത നിയമം നിയമം നമുക്ക് ചുറ്റുമുണ്ട്. സ്ത്രീകളെ മുന്നോട്ടു വിടാതെ പിടിച്ചുനിർത്തുന്ന സ്ത്രീകൾക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും നൽകാത്ത എത്രയോ മനോഭാവങ്ങൾ നമുക്ക് ചുറ്റുമുണ്ട്. രാത്രിയിൽ ഒന്ന് കണ്ടാൽ ഉടനെ അവളെ വേറെ മോശമായ രീതിയിൽ കാണുന്ന നിരവധി പേർ നമുക്ക് ചുറ്റും ഉണ്ട്. അടുത്തിടെ കേരളത്തിൽ ഞെട്ടിച്ച ഒരു പ്രസംഗമാണ് ഇന്നത്തെ ചിന്താവിഷയം. രാത്രിയിൽ വെളിയിൽ ഇറങ്ങി നടക്കുന്ന സ്ത്രീകളെല്ലാം വേശ്യകൾ ആണ്. എന്നൊരു മതപ്രഭാഷകൻ പറഞ്ഞത് വളരെയധികം ഞെട്ടിക്കുന്നു.
ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം അക്ഷരാർത്ഥത്തിൽ സ്ത്രീ സമൂഹങ്ങളെ ഞെട്ടിക്കുന്നതാണ്. രാത്രി ഒൻപത് മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ആണെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ‘സൗമ്യ വധക്കേസിലെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിൽ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സർവ സ്ത്രീകളെയെല്ലാം അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ഇദ്ദേഹം പ്രസംഗം നടത്തിയിരിക്കുന്നത്.
ആമത പുരോഹിതന്റെ വാക്കുകൾ ഇങ്ങനെ: സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു, ഇതിന് മറുപടിയായി രാത്രി ഒൻപത് കഴിഞ്ഞ് വീടിന് വെളിയിൽ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവർ മറ്റുള്ളവരെ ആനന്ദിപ്പിക്കാൻ, സുഖിപ്പിക്കാൻ ഇറങ്ങുന്നവരാണ്.
അതുകൊണ്ടാണ് താൻ അവരെ സമീപിച്ചത്. എന്നാൽ, അവർ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയിൽ പറഞ്ഞു’ എന്നാണ് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. ജീവിക്കാൻ വേണ്ടി ഉപജീവനത്തിനായി പോയ സൗമ്യ എന്ന പെൺകുട്ടിയുടെ ഉടലിനെ അതിക്രൂരമായി പിച്ചിച്ചീന്തിയ ഒരു നീചന്റെ വാക്കുകളാണ് മതപ്രഭാഷകൻ കടമെടുത്തിരിക്കുന്നത്.
കാഴ്ച്ചയിൽ കുട്ടിയായി തോന്നുന്ന സ്വാലിഹിന് 27 വയസുണ്ട്.സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയർത്തുന്ന തലമുറകൾ ഉള്ള ഈ സമൂഹത്തിലാണ് ഇത്തരത്തിൽ ഒരു ആശയത്തിലുള്ള പ്രസ്താവന ഏറെ ആദരണീയമായ ഒരു പദവിയിൽ ഇരുന്നുകൊണ്ട് ഒരു വ്യക്തി ഉയർത്തിയിരിക്കുന്നത്. എന്നാൽ ഇത് ഒരാളുടെ മാത്രം ചിന്താഗതി അല്ല എന്നതാണ് ഇതിനുള്ള പൊള്ളയായ സത്യം.ഇതു പറഞ്ഞ ഈ വ്യക്തിയുടെ മാത്രം ചിന്താഗതി അല്ല ഇത്.
പലരുടെയും ചിന്താഗതി ഇതാണ്. രാത്രിയിൽ തെരുവുകളിൽ വീഥികളിൽ ഒരു സ്ത്രീയെ കണ്ടാൽ അപ്പോൾ തന്നെ കാമം ജ്വലിക്കുന്ന ആൺ കേസരികൾ ഉള്ള സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ നാട്. എത്രയൊക്കെ നവോത്ഥാനം വിളമ്പിയാലും എത്രയൊക്കെ ആദർശങ്ങൾ പുലമ്പി യാലും സ്ത്രീകളെ വേലിക്കകത്ത് ക്രൂശിക്കാൻ വെമ്പുന്ന ചിന്തകൾ ഓരോരുത്തരുടെയും ഉള്ളിൽ കെട്ടി കിടപ്പുണ്ട്. അത് പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. ഒരു സ്ത്രീയെ തളച്ചിടാൻ മറ്റൊരു സ്ത്രീ ആഗ്രഹിക്കുന്നു എന്നതാണ് അതിനേക്കാൾ ദൗർഭാഗ്യകരമായ കാര്യം. രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ എല്ലാം മോശക്കാരാണെന്ന ചിന്തിക്കുന്ന പുരുഷന്മാർ മാത്രമല്ല സ്ത്രീകളും നമുക്കിടയിൽ തന്നെയുണ്ട് എന്നത് പകൽ പോലെ സത്യം.
അതുകൊണ്ട് ഈ വാക്കുകളെ മുൻനിർത്തി ആണുങ്ങളെ മാത്രം ക്രൂശിൽ തറക്കുന്നില്ല.ഇങ്ങനെ ചിന്തിക്കുന്ന സ്ത്രീകളും തെറ്റുക്കാർ തന്നെയാണ്. രാത്രിയിൽ അടിച്ചു തിമിർത്തു നടക്കാനും വണ്ടിയും കൊണ്ട് കറങ്ങാനും സിനിമയ്ക്ക് പോകാനും രാത്രിയുടെ ശാന്തതയെ നുകരാനും ആഗ്രഹിക്കുന്ന തുടിക്കുന്ന എത്രയോ പെൺ മനസ്സുകൾ. അടിച്ചു പൊളിക്കൽ പോട്ടെ ഉപജീവനാർത്ഥം രാത്രിയിൽ യാത്ര ചെയ്യേണ്ടിവരുന്നു എത്രയോ സ്ത്രീകൾ ഉണ്ട്. ഇവരോടൊക്കെ ഒന്ന് ചോദിച്ചാൽ മനസ്സിലാക്കാൻ സാധിക്കും എന്തൊക്കെ പ്രശ്നങ്ങളാണ് സ്ത്രീകൾ രാത്രിയിൽ നേരിടുന്നതെന്ന്.
രാത്രിയിൽ ബസ്സുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളോട് ചോദിച്ചാൽ അവർക്ക് പറയാനുണ്ടാകും അനാവശ്യമായി ശരീരത്തിൽ തലോടുകയും വിരലോടിക്കുകയും തിരക്കുള്ള ബസ് ആണെങ്കിൽ കയ്യിൽ മുറുക്കി പിടിക്കുകയും ചെയ്യുന്ന വീരന്മാരുടെ കഥ. രാത്രിയിൽ റോഡിൽ ഒരു സ്ത്രീ നിന്നാൽ 'വാ പോകാം ''എത്രയാ റേറ്റ്' എന്നൊക്കെ പറയുന്ന തെമ്മാടികളും നമുക്ക് ചുറ്റുമുണ്ട്.
എന്തിന് വീടുകളിലെ പല സ്ത്രീകളെയും പരിശോധിച്ചാൽ അയൽ വീട്ടിലെ പെൺകുട്ടി രാത്രിയിൽ അവളുടെ വീട്ടിൽ തിരിച്ചെത്തുമ്പോൾ അവൾ ആരുടെയോ കൂടെ കറങ്ങി തിരിഞ്ഞു വന്നിരിക്കുകയാണെന്ന് ചിന്തിക്കുന്ന എത്രയോ പെണ്ണുങ്ങൾ തന്നെ നമുക്ക് ചുറ്റുമുണ്ട്. ഈ ചിന്താഗതികൾ മാറാതെ സമൂഹത്തിൽ സ്ത്രീകൾക്ക് രാത്രി സഞ്ചാര സ്വാതന്ത്ര്യം കിട്ടുമെന്ന് തോന്നുന്നില്ല. എങ്കിലും പലരും ഈ ചിന്തകളെ അവഗണിച്ചു. എങ്കിലും പുരുഷന്മാർ സഞ്ചരിക്കുന്ന അതേ ലാഘവത്തോടെ ഒരു സ്ത്രീക്ക് സഞ്ചരിക്കാൻ ആകുന്നില്ല എന്നത് വളരെയധികം വേദനാ പരമായ കാര്യം തന്നെയാണ്.
അതേസമയം സ്വാലിഹ് എന്ന മതപുരോഹിതന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉയരുകയുണ്ടായി. എന്നിട്ടും ഇപ്പോഴും ചില പ്രമുഖ ആക്ടിവിസ്റ്റുകൾ മൗനം പാലിക്കുകയാണ് എന്നതാണ് മറ്റൊരു വശം. സ്വാലിഹിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ സ്ത്രീ-പുരഷ സമത്വത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന സിനിമാ താരങ്ങൾ അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകൾ സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യം.
സെലക്ടീവ് പ്രതികരണങ്ങളാണ് കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകളിൽ നിന്ന് ഉയരുന്നതെന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്. നടൻ ഉണ്ണി മുകുന്ദന്റെ ‘പൊട്ട്’ പരാമർശം വലിയ വിവാദമാക്കിയവർ പോലും സ്വാലിഹിന്റെ പരാമർശത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണ് എന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഏതായാലും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ അധികാരത്തിലിരിക്കുന്ന ആരും മോശം അഭിപ്രായ പ്രകടനങ്ങൾ നടത്താതിരിക്കട്ടെ. അങ്ങനെ ആരും ചിന്തിക്കാതെ ഇരിക്കട്ടെ. ആ ചിന്ത ഇല്ലാതിരുന്നാൽ മാത്രമേ ഇനിയും നിർഭയമായും സൗമ്യമാരും നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കൂ. സ്ത്രീകൾക്കും രാത്രി യാത്ര സ്വാതന്ത്ര്യം വേണം. ആരെയും ഭയക്കാതെ ഒരു കാമ കണ്ണുകളെയും വകവയ്ക്കാതെ അവർക്കും രാത്രിയിൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കണം.
https://www.facebook.com/Malayalivartha


























