വിലക്കുള്ള രാജ്യങ്ങളിലേക്ക് പോയാൽ മൂന്നുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും: കടുപ്പിക്കുന്ന തീരുമാനവുമായി സൗദി
നാൾക്കുനാൾ കോവിഡ് കേസുകൾ വർധിക്കുകയും വകഭേദങ്ങളിലേക്ക് മാറുകയും ചെയ്യുകയാണ്. അതുകൊണ്ട് തന്നെ നിരവധി രാജ്യങ്ങൾ ഇതിനോടകം മറ്റു രാജ്യക്കാരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഗൾഫ് രാഷ്ട്രങ്ങൾ എല്ലാം അന്യരാജ്യക്കാർ തങ്ങൾ രാജ്യത്ത് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കെണിയിൽ അകപ്പെട്ടത് പ്രവാസികളാണ്. കോവിഡിന്റെ സാഹചര്യം നിലനിൽക്കുന്നതിനാൽ യാത്രാ പട്ടികയിൽ ഇല്ലാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം സൗദി പൗരന്മാർക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.
നിരോധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ അത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയ ഔദ്യോഗിക വൃത്തങ്ങൾ ചൊവ്വാഴ്ച സൗദി പ്രസ് ഏജൻസിക്കു നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുകയാണ്. അധികാരികൾ ചില ഔദ്യോഗിക നിർദേശങ്ങൾ ഇവർക്ക് കൊടുത്തിട്ടുണ്ട്. അത് ലംഘിച്ച് യാത്ര നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർ യാത്രചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.അത്തരം രാജ്യങ്ങളിലേക്ക് യാത്രചെയ്തതായി തെളിഞ്ഞാൽ കനത്ത പിഴയും മറ്റ് നിയമപരമായ നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്
നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ 3 വർഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കർശനമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.പകർച്ചവ്യാധി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലാത്ത രാജ്യങ്ങൾ ഇപ്പോഴുമുണ്ട്.ആ രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കണമെന്നും വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും പൗരന്മാരോട് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതേ സമയം സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത വിദേശികളുടെ വിസയുടെയും ഇഖാമയുടെയും കാലാവധി നീട്ടിനൽകുമെന്ന നിർണായക തീരുമാനം സൗദി എടുത്തിരുന്നു. ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടി കൊടുത്തിരിക്കുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഈ കാര്യം അറിയിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. മുന്നേ തന്നെ വിദേശികളുടെ വിസാ കാലാവധി ജൂലായ് 31 വരെ നീട്ടിനൽകിയിരുന്നു. പക്ഷേ പല രാജ്യക്കാർക്കും സൗദി ഇപ്പോഴും നേരിട്ട് പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിസയുടെയും ഇഖാമയുടെയും കാലാവധി വീണ്ടും നീട്ടിയത്. ഈ തീരുമാനം കേരളത്തിലുള്ള പതിനായിരക്കണക്കിന് സൗദി പ്രവാസികൾക്ക് ഉപകാരപ്രദമാകും ഖത്തർ വഴി ഇപ്പോൾ പ്രവാസികൾ സൗദിയിൽ പ്രവേശിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയിൽനിന്ന് നേരിട്ട് സൗദിയിൽ പ്രവേശിക്കാവുന്ന അവസരം ഇല്ല എന്നത് വളരെയധികം ദുഷ്കരമാണ്.
https://www.facebook.com/Malayalivartha