വാക്സിൻ എടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി: നേരിട്ട് പ്രേവേശിക്കാം, ഇനി ക്വാറന്റീനില്ല
രണ്ടു ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്കാണ് ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിൽ ക്വാറന്റീൻ ഇല്ലാതെ തന്നെ നേരിട്ട് പ്രവേശനം അനുവദിക്കുന്നത്. ടൂറിസ്റ്റ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കി . അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് ഫലവും ഹാജരാക്കുക തന്നെ വേണം.
വാക്സിനേഷൻ വിവരങ്ങൾ സർക്കാർ ഇലക്ട്രോണിക് പോർട്ടൽ ആയ https://muqeem.sa/#/vaccine-registration/home എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്തിരിക്കുകയും വേണം. മാത്രമല്ല 'തവക്കൽനാ' ആപ്ലിക്കേഷനിൽ അപ്‌ഡേറ്റ് ചെയ്തിരിക്കണം. പൊതു സ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ 'തവക്കൽന' കാണിക്കൽ നിർബന്ധമാണെന്നും പറഞ്ഞിരിക്കുകയാണ്.
വിനോദസഞ്ചാരികളെ ഉൾപ്പെടുത്തുന്ന രീതിയിൽ തവക്കൽന ആപ്ലികേഷൻ പുതുക്കുകയും ചെയ്യും. താത്കാലിക സന്ദർശകർക്ക് അവരുടെ പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് തവക്കൽനയിൽ റജിസ്‌റ്റർ ചെയ്യാൻ കഴിയുന്ന വിധത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു .
ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, റസ്റ്ററന്റുകൾ, വിനോദ വേദികൾ എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ ഏതു പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ഈ അപ്ലിക്കേഷൻ അനിവാര്യം തന്നെയാണ്.
ഫൈസർ, അസ്ട്രാസെനിക്ക, മോഡേണ, ജോൺസൻ & ജോൺസൻ എന്നിവയാണ് സൗദിയിൽ ഇപ്പോൾ അംഗീകരിച്ച വാക്സീനുകൾ. ഇവയിൽ ആദ്യ മൂന്നെണ്ണം രണ്ടു ഡോസും ജോൺസൻ & ജോൺസൻ ഒരു
ഡോസും സ്വീകരിച്ചവരാണ് പൂർണ വാക്സീൻ നേടിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഈ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചവർ പിന്നീട് സിനോഫാർം അല്ലെങ്കിൽ സിനോവാക് വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിക്കുകയും ചെയ്താലും സൗദിയിൽ അംഗീകരിക്കുക തന്നെ ചെയ്യും .
2019 സെപ്റ്റംബറിലാണ് സൗദിയിൽ പുതിയ വിനോദ സഞ്ചാര വീസ പദ്ധതിക്ക് തുടക്കമിട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് സൗദിയിൽ പ്രവേശിക്കാൻ സാധിച്ചപ്പോൾ കോവിഡ് തുടങ്ങുന്നതിന്റെ മുമ്പ് ആറു മാസത്തിനുള്ളിൽ നാലു ലക്ഷം വിനോദ സഞ്ചാര വീസകൾ ഇഷ്യു ചെയ്തതായി ഭരണാധികാരികൾ ചൂണ്ടിക്കാണിച്ചു. 2020 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വിനോദം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നീ മേഖല 33 ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha