കടുപ്പിച്ച് സൗദി അറേബ്യ; ഞായറാഴ്ച മുതൽ പ്രവേശനാനുമതി കോവിഡ് വാക്സിനെടുത്തവർക്ക് മാത്രം, പൊതുപരിപാടികളിലും പങ്കെടുക്കാനും പൊതു ഗതാഗതസൗകര്യം ഉപയോഗപ്പെടുത്താനും പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം
കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കാൻ നടപടികൾ കടുപ്പിക്കുകയാണ് സൗദി അറേബ്യ. സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഞായറാഴ്ച അതായത് ഇന്ന് മുതൽ പ്രവേശനാനുമതി കോവിഡ് വാക്സിനെടുത്തവർക്ക് മാത്രമാക്കി മാറ്റി. രാജ്യത്ത് നടക്കുന്ന പൊതുപരിപാടികളിൽ പങ്കെടുക്കാനും പൊതു ഗതാഗതസൗകര്യം ഉപയോഗപ്പെടുത്താനും പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം എന്നതാണ്. ഞായറാഴ്ച മുതൽ പുതിയനിയമം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക മേഖലകൾ, സാംസ്കാരിക സമ്മേളനങ്ങൾ, ശാസ്ത്ര സംഗമങ്ങൾ, സാമൂഹിക, വിനോദ പരിപാടികൾ, പൊതു - സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുഗതാഗതം തുടങ്ങിയ എല്ലായിടത്തും ഞായറാഴ്ച മുതൽ വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാകുക. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച കോവിഡ് വാക്സിനുകളിലൊന്നിന്റെ നിശ്ചിത ഡോസ് കുത്തിവെപ്പ് പൂർത്തീകരിച്ചിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.
കൂടാതെ ഇത് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾ നിവർത്തിക്കാൻ അവിടങ്ങളിൽ എത്തുന്നവർക്കും നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ മാളുകളിലും വാണിജ്യകേന്ദ്രങ്ങളിലും സൂഖുകളിലും ഈ നിബന്ധന ബാധകമാണ്. വാക്സിനേറ്റഡാണ് എന്ന് വ്യക്തമാക്കുന്ന 'തവക്കൽനാ' ആപ്പിലെ ഇമ്യൂൺ സ്റ്റാറ്റസ് ഉയർത്തിക്കാണിച്ചാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കേണ്ടത് എന്നും അധികൃതർ പറയുകയുണ്ടായി.
പ്രവേശനം നിയന്ത്രിക്കാൻ കവാടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ജീവനക്കാർ ഇത് പരിശോധിച്ചുറപ്പാക്കുന്നതായിരിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മുഴുവൻ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം. വിദ്യാലയങ്ങളിൽ വിദ്യാർഥികളും അധ്യാപകരും മാത്രമല്ല, മറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി അവിടെ എത്തുന്നവരും ഈ നിയമപരിധിക്കുള്ളിലാണ് ഉള്ളത്. ഈ നിബന്ധനകൾ എല്ലാവര്ക്കും ബാധകമാണെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഒരു വാണിജ്യസ്ഥാപനവും ഈ നിയമത്തിൽനിന്നൊഴിവല്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്യുകയുണ്ടായി. തവക്കൽനാ ആപ്പിൽ 'ഇമ്യൂൺ' സ്റ്റാറ്റസ് നിർബന്ധമായും ഉണ്ടാവുക എന്നതാണ് എവിടെയും പ്രവേശനാനുമതിക്കുള്ള നിബന്ധന എന്നത്. സാമൂഹികസുരക്ഷയും പൊതുജനാരോഗ്യവുമാണ് പുതിയ നിയമത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഈ നിയമം പ്രാബല്യത്തിലാക്കുന്നതിന്റെ മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധ ഭാഷകളിൽ ബോധവത്കരണ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.
അതേസമയം ജനങ്ങളിൽ സുരക്ഷാ അവബോധം വർധിപ്പിക്കാനും രോഗപ്രതിരോധ, മുൻകരുതൽ നടപടികളുടെ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സർക്കാർ വകുപ്പുകൾ പ്രചാരണം നടത്തിവരുകയാണ്. വാക്സിനേഷൻ നടത്താൻ ജനങ്ങളെ പരമാവധി പ്രേരിപ്പിക്കാനുള്ള യത്നം തുടരുകയാണ്. വാക്സിനേഷൻ കാമ്പയിനും ശക്തമായി തുടരുന്നു.
https://www.facebook.com/Malayalivartha