കേരളത്തിൽ നിന്ന് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്; ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് കമ്പനി
ഓൺ അറൈവൽ വിസ ഉൾപ്പടെ പ്രഖ്യാപിച്ചുകൊണ്ട് പുതിയ വാഗ്ദാനങ്ങളുമായി ഖത്തർ രംഗത്ത്. കൊറോണ വ്യാപനത്തെ തുടർന്ന് വിലക്ക് പ്രഖ്യാപിച്ച ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നിൽ പുതിയ പ്രതീക്ഷയായി മാറുകയാണ് ഖത്തർ. ഖത്തർ വഴി മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് യാത്ര കൂടുതൽ സുഗമമാക്കാൻ സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് രംഗത്ത് എത്തിയിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് നിലവിൽ പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ആഴ്‍ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ നിന്നും ദോഹയിലേക്ക് സര്‍വീസുകളുണ്ടാകുന്നതാണ്. മുംബൈയില്‍ നിന്ന് ആഴ്‍ചയില്‍ നാല് ദോഹ സര്‍വീസുകളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇത്.
കൂടാതെ ഇന്ത്യയ്‍ക്കും ഖത്തറിനും ഇടയില്‍ നിലവിലുള്ള എയര്‍ ബബ്ള്‍ കരാര്‍ ഓഗസ്റ്റ് അവസാനം വരെ നീട്ടിയതായി കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ, ഇന്റിഗോ, ഖത്തര്‍ എയര്‍വേയ്‍സ് എന്നിവയാണ് കേരളത്തില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തിവരുന്നത്. ഒരു വിമാനക്കമ്പനി കൂടി എത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
അതേസമയം സൗദി അറേബ്യ, യുഎഇ കൂടാതെ ഒമാനിലേക്ക് എത്തിച്ചേരാനും പ്രവാസികൾ ഇപ്പോൾ ഖത്തറിനെ ആശ്രയിക്കുകയാണ്. ഖത്തറിലേക്കുള്ള യാത്രാമാർഗം തുറന്നതോടെ അതുവഴി ഒമാനിലെത്താൻ എത്തിയിരിക്കുന്നത് നിരവധി മലയാളികളാണ്. 14 ദിവസം ഖത്തറിൽ തങ്ങിയവരുടെ ആദ്യ ബാച്ച് മറ്റ് തടസങ്ങളില്ലെങ്കിൽ അടുത്തയാഴ്ച ഒമാനിൽ എത്തുമെന്നാണ് കരുതുന്നത്. ഓൺ അറൈവൽ വിസ പുനഃസ്ഥാപിച്ചതോടെയാണ് ഒമാൻകാർക്ക് ഖത്തർ ഇടത്താവളമായി മാറിയത്. കൂടാതെ നിരവധി സൗദി, യു.എ.ഇ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്.
എന്നാൽ ഖത്തറിൽ ഓൺ അറൈവൽ വിസക്കാർക്ക് ക്വാറൻറീൻ നിർബന്ധമില്ലായിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി നിലവിൽ വന്ന പുതിയ മാനദണ്ഡപ്രകാരം ഇന്ത്യക്കാർക്ക് 10 ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഹോട്ടൽ താമസം ഡിസ്കവർ ഖത്തർ പോർട്ടൽ വഴി ബുക്ക് ചെയ്യേണ്ടതാണ്. 14 ദിവസം ഖത്തറിൽ തങ്ങിയശേഷമാണ് ഒമാനിലേക്ക് വരാൻ സാധിക്കുക. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് ഉൾപ്പെടെ ലക്ഷം രൂപയിലധികം ചെലവ് വരുന്നതാണ്.
ഓൺ അറൈവൽ വിസക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ആദ്യം തന്നെ ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. അതേസമയം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വാക്സിൻ എടുക്കാത്തവർക്കും ഖത്തറിലേക്ക് പ്രവേശന അനുമതി നൽകിയിട്ടില്ല. ഇത് പ്രവാസികളെ വലക്കുന്നുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചാലും 14 ദിവസം കഴിഞ്ഞ് മാത്രമേ യാത്രക്ക് അനുമതി ലഭിക്കുകയുള്ളു.
കൂടാതെ അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ദോഹയിലിറങ്ങിയ 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചതും ആശങ്കക്കിടയാക്കിയിരുന്നു. 5000 ഖത്തർ റിയാൽ (529 ഒമാനി റിയാൽ) കൈവശമോ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ കരുതണമെന്നാണ് നിബന്ധന നൽകിയിട്ടുള്ളത്. ഇത് പാലിക്കാത്ത കോഴിക്കോട്ടുനിന്നെത്തിയ യാത്രക്കാരെയാണ് 10 മണിക്കൂറോളം തടഞ്ഞുവെച്ചശേഷം നാട്ടിലേക്ക് മടക്കിയയച്ചത്.
https://www.facebook.com/Malayalivartha