സൗദിയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന; ഔദ്യോഗിക വിവരങ്ങൾ പുറത്ത് വിടാതെ ജിദ്ദ പോലീസ്
മലപ്പുറം സ്വദേശി ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചനകൾ. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ഉണ്ണീന്‍ കുട്ടി മുസ്‌ല്യാരുടെ മകന്‍ നമ്പിയേടത്ത് കുഞ്ഞലവിയെ (45) കൊലപ്പെടുത്തിയ കേസില്‍ ഈജിപ്ഷ്യന്‍ പൗരനെയാണ് അറസ്റ്റ് ചെയ്‌തതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടയാളുടെ സഹപ്രവര്‍ത്തകനാണ് ഈജിപ്ഷ്യന്‍ പൗരന്‍. ഇന്നലെ രാവിലെ പത്തുമണിയോടെ ജിദ്ദ അല്‍ സാമിറിലാണ് സംഭവം.
കുഞ്ഞലവിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഇയാള്‍ കുഞ്ഞലവിയെ കൊലപ്പെടുത്തി തട്ടിയെടുത്ത പണവുമായി വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം ജിദ്ദ പോലീസ് ഇതുവരെയും ഔദ്യോഗികകരമായി പുറത്ത് വിട്ടില്ല.
ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കുഞ്ഞലവിയെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ കയ്യിലുള്ള പണം അപഹരിക്കുകയും ചെയ്തു. കളക്ഷന്‍ കഴിഞ്ഞു മടങ്ങവെകയ്യിലുണ്ടായിരുന്ന 80,000 റിയാലോളം കവര്‍ന്നതായാണ് സൂചന.
സ്‌പോണ്‍സറും സുഹൃത്തുക്കള്‍ അടക്കമുള്ളവരും കേസുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha