ചെറിയ അവധികൾക്കായി നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടി; പെരുന്നാളിനു കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാതായതോടെ അധിക വിമാന സർവീസ് വേണമെന്ന ആവശ്യം ശക്തം, വിമാന സർവീസ് തുടങ്ങിയെങ്കിലും എല്ലാ വിമാന കമ്പനികളും പൂർണ തോതിൽ സർവീസ് തുടങ്ങാത്തത് പ്രതിസന്ധി രൂക്ഷമാക്കി

നീണ്ട രണ്ടരവര്ഷത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങൾ നീണ്ട അവധി പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ തിരക്കാണ് അനിഭവപ്പെടുന്നത്. ചെറിയ അവധികൾക്കായി നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ഇത് മുതലെടുക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
ഇപ്പോഴിതാ പെരുന്നാളിനു കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാതായതോടെ അധിക വിമാന സർവീസ് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണത്തിനു ശേഷം സാധാരണ വിമാന സർവീസ് തുടങ്ങിയെങ്കിലും എല്ലാ വിമാന കമ്പനികളും പൂർണ തോതിൽ സർവീസ് തുടങ്ങാത്തതാണു പ്രതിസന്ധി രൂക്ഷമാകാൻ കാരണമായതായി പറയുന്നത്.
അതോടൊപ്പം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സീറ്റ് വിതരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ–യുഎഇ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിലേ പ്രശ്നം പരിഹരിക്കാനാകുകയുള്ളു. കോവിഡ് നിയന്ത്രണം നീങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും ആനുപാതികമായി വിമാന സർവീസ് വർധിച്ചിട്ടില്ല എന്നതും പ്രതിസന്ധിക്ക് കാരണമായി.
ഇതോടെ തന്നെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയരുകയുണ്ടായി. യുഎഇയിൽ പെരുന്നാളിന് ഒൻപതു ദിവസത്തെ അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകാൻ കൂടുതൽ പേർ തയാറായെങ്കിലും സീറ്റില്ലാത്തതു പ്രശ്നമായി മാറി. ചില എയർലൈനുകളിൽ തന്നെ ചില ദിവസത്തേക്കു മാത്രം പരിമിത സീറ്റ് ഉണ്ടെങ്കിലും തൊട്ടാൽ പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്.യുഎഇ–കേരള സെക്ടറിൽ വർഷത്തിൽ 70% സമയത്തും സീസൺ പോലെ തിരക്കേറെയാണ്.
അതേസമയം നാട്ടിലേയും ഗൾഫിലെയും സ്കൂൾ അവധി, ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങി ഓരോ ആഘോഷത്തിനും നാട്ടിലേക്കു പോകുന്നവർ ഏറെയാണ്. ഇതിനുപുറമെ വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കും വിനോദ സഞ്ചാരത്തിനും തൊഴിലന്വേഷണത്തിനും ആയി എത്തുന്നവരും ഏറെ എന്നാണ് കണക്ക് ചൂണ്ടിക്കാണിക്കുന്നത്.
ഇതിനോടകം തന്നെ പുതുതായി ജെറ്റ് എയർവേയ്സ്, ആകാശ എയർലൈനുകളും ഗൾഫ് സെക്ടർ ലക്ഷ്യം വച്ചിട്ടുണ്ട്. വിമാന കമ്പനികൾക്കെല്ലാം തൃപ്തികരമാകും വിധം ഇരുരാജ്യങ്ങളും തമ്മിൽ സീറ്റ് വർധന അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികളും അഭിപ്രായപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha

























