പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവാസികളുടെ കീശകാലിയാക്കാൻ വിമാനക്കമ്പനികൾ; യുഎഇയ്ക്ക് പിന്നാലെ ഇതാ കുവൈത്തിലും പ്രതിസന്ധി, പെരുന്നാൾ അവധിയോടനുബന്ധിച്ച് 76 അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വർധനയും

പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവാസികളുടെ കീശകാലിയാക്കുന്ന നയമാണ് വിമാനക്കമ്പനികൾ സ്വീകരിച്ചുവരുന്നത്. ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം നാട്ടിൽ പോകാൻ തയ്യാറായ പ്രവാസികൾക്ക് നേരിടേണ്ടി വരുന്നത് കനത്ത തിരിച്ചടി. യുഎഇയ്ക്ക് പിന്നാലെ ഇതാ കുവൈത്തിൽ പെരുന്നാൾ അവധിയോടനുബന്ധിച്ച് 76 അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വർധനയും തുടരുന്നതായി റിപ്പോർട്ട്.
അങ്ങനെ 70 മുതൽ 150 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർദ്ധിച്ചിരിക്കുന്നത്. അവധി ആഘോഷത്തിന് തന്നെ വിദേശത്ത് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളുമാണ് ഇത്തരത്തിൽ വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണം. 2,800 വിമാനങ്ങളാണ് അവധി ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചെറിയ പെരുന്നാളിന് തുടർച്ചയായ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെയാണ് യാത്രക്കാരുടെ തിരക്കും ടിക്കറ്റ് നിരക്കും കൂടിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെയിരിക്കുകയാണ് സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാനില്ല. എന്നാൽ കണക്ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടിൽ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ്.
https://www.facebook.com/Malayalivartha


























