ഹജ്ജിനെത്തിയ തീർഥാടകരുടെ ശ്രദ്ധയ്ക്ക്; ക്യാമ്പുകളിലും പുണ്യസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഏജൻസികളുടെ ഓഫീസുകളിലും എല്ലാ തരത്തിലുമുള്ള പാചക വാതക സിലിണ്ടറുകൾ ഉപയോഗക്കുന്നതിന് നിരോധനം
ഹജ്ജിനെത്തിയ തീർഥാടകരുടെ ശ്രദ്ധയ്ക്ക്. ക്യാമ്പുകളിലും പുണ്യസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഏജൻസികളുടെ ഓഫീസുകളിലും എല്ലാ തരത്തിലുമുള്ള പാചക വാതക സിലിണ്ടറുകൾ ഉപയോഗക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹിജ്‌റ മാസമായ ദുൽഹിജ്ജ ആദ്യ ദിവസം രാവിലെ മുതൽ നിരോധനം നിലവിൽ വരുമെന്ന് സിവിൽ ഡിഫൻസ് അറിയിക്കുകയുണ്ടായി.
പുതിയ അറിയിപ്പ് പ്രകാരം തീർഥാടകർക്കായി ക്യാമ്പുകൾ തയ്യാറാക്കുന്ന സമയത്തും, തീർഥാടകർ അവിടെ താമസിക്കുന്ന സമയത്തും തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വിശുദ്ധ സ്ഥലങ്ങളിൽ നിന്ന് പാചക വാതകം നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഈ തീരുമാനം സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് ആണ് നടപ്പാക്കുക. പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗകളും സിലിണ്ടറുകളും ഉൾപ്പെടെയുള്ള എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടുന്നതാണ്. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ പ്രയോഗിക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതേസമയം തീർഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ എൽപിജി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിവിൽ ഡിഫൻസിന്റെ അഗ്നി പ്രതിരോധ, സുരക്ഷാ മേൽനോട്ട ടീമുകളെ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവിടങ്ങളിൽ പരിശോധന കർശനമാക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha