കുവൈത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഈ ആഴ്ചത്തെ ഓപ്പണ്‍ ഹൗസില്‍ ചർച്ച ചെയ്യുന്നത് ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വിഷയം; ഇന്ത്യയില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പെര്‍ വ്യാജ റിക്രൂട്ടമെന്റ് സംഘങ്ങളുടെ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ പുതിയ നീക്കം
കഴിഞ്ഞ കുറച്ച് ദിവസമായി കുവൈറ്റിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനുപിന്നാലെ കുവൈത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഈ ആഴ്ചത്തെ ഓപ്പണ്‍ ഹൗസില്‍ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പെര്‍ വ്യാജ റിക്രൂട്ടമെന്റ് സംഘങ്ങളുടെ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയം പ്രത്യേകം ചര്‍ച്ചക്കെടുക്കാന്‍ എംബസ്സി തീരുമാനിച്ചിരിക്കുന്നത്.
അതായത് ഇന്ത്യയും കുവൈത്തും തമ്മില്‍ ഒപ്പുവെച്ച ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ധാരണപത്രം മുന്‍നിര്‍ത്തിയാകും വിഷയം ചര്‍ച്ച ചെയ്യുക. നാളെ വൈകിട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി നടക്കുക. അംബാസഡര്‍ സിബി ജോര്‍ജ് ഇതിന് നേതൃത്വം നല്‍കുന്നതാണ്.
കൂടാതെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത എല്ലാ ഇന്ത്യക്കാര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാനും സാധിക്കും. വ്യക്തിഗത പരാതികളോ അന്വേഷണങ്ങളോ ഉള്ളവര്‍ പേര്, പാസ്‌പോര്‍ട്ട്‌നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ സഹിതം എംബസിയെ മെയില്‍ വഴി അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുകയുണ്ടായി.
അതേസമയം 2021 ജൂണിലാണ് ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങളും ബാധ്യതകളും കൃത്യമായി വിവരിക്കുന്ന ധാരണപത്രത്തിനൊപ്പം തന്നെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 24 മണിക്കൂര്‍ സഹായം ഉറപ്പുനല്‍കുന്ന സംവിധാനവും സ്ഥാപിച്ചിരിക്കുകയാണ്. വ്യാജ ഏജന്റുമാരുടെ കെണിയില്‍നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഗാര്‍ഹിക ജോലിക്കാര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ നാട്ടില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആയതിനാൽ തന്നെ വിഷയം ഗൗരവതരമായി ചർച്ച ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha