അനധികൃത റിക്രൂട്മെന്റിലൂടെ കുവൈത്തിൽ ഗാർഹിക ജോലിക്കെത്തിയത് അനവധിപേർ; ഇന്ത്യൻ എംബസിയിൽ അഭയം തേടിയത് നൂറോളം വനിതകൾ മാത്രം, മലയാളികൾ ഉൾപ്പെടെയുള്ള യുവതികളെ എംബസിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ച് അധികൃതർ, ഇവർ കുവൈറ്റിൽ എത്തിയത് കൊച്ചി വഴി...
ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികൾ സുരക്ഷിതർ ആണോ? കുവൈറ്റിൽ നിന്നും കഴിഞ്ഞ കുറച്ച് ദിവസമായി പുറത്ത് വരുന്ന വാർത്തകൾ ചെറുതൊന്നുമല്ല. അനധികൃത റിക്രൂട്മെന്റിലൂടെ തന്നെ കുവൈത്തിൽ ഗാർഹിക ജോലിക്കെത്തി കുടുങ്ങി ഇന്ത്യൻ എംബസിയിൽ അഭയം തേടിയത് നൂറോളം വനിതകൾ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള യുവതികളെ എംബസിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരിലേറെയും കൊച്ചി വഴിയാണ് എത്തിയത് എന്നാണ് അറിയാൻ കഴിയുന്നത്.
മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗാസലി) മുഖേന എത്തിയ 3 പേരും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ മറ്റുള്ളവർ വ്യത്യസ്ത ഏജന്റുമാർ മുഖേന എത്തിയവരാണ്. കുടുംബത്തിലെ പട്ടിണിയകറ്റാൻ കയറിവന്നവരിൽ സ്കൂൾ അധ്യാപകർ വരെയുണ്ട്. രേഖകൾ ശരിപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാൻ ഒരു മാസമെങ്കിലും എടുക്കുന്നതാണ്.
ഇതിനിടെ, മജീദ് വിദേശത്തേക്കു കടത്തിയ യുവതികളിൽ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. മുംബൈ, കോയമ്പത്തൂർ, മംഗളൂരു സ്വദേശികളെയാണു കാണാതായിരിക്കുന്നത്. അടിമപ്പണിയിൽനിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിക്കൊപ്പമാണു മുംബൈ സ്വദേശിനി കഴിഞ്ഞിരുന്നത്.
അതേസമയം ഇപ്പോൾ കുവൈത്തിലുണ്ടെന്നു പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയേക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് കരുതുന്നത്. മുൻകൂർ ജാമ്യത്തിനായും മജീദ് ശ്രമം നടത്തുന്നുണ്ടെന്നാണു ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha