സൗദിയിലെ ഹായിലിൽ വീട്ടു ജോലിക്കാരിയ്ക്ക് ക്രൂര മർദ്ദനം; മൂന്നു സ്ത്രീകൾക്കെതിരെയും ഒരു പുരുഷനെതിരെയും സൗദി പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തു

സൗദിയിലെ ഹായിലിൽ വീട്ടു ജോലിക്കാരിയ്ക്ക് ക്രൂരമർദ്ദനം. കേസിൽ മൂന്നു സ്ത്രീകൾക്കെതിരെയും ഒരു പുരുഷനെതിരെയും സൗദി പബ്ലിക് പ്രോസിക്യൂഷൻ കേസെടുക്കുകയുണ്ടായി. ക്രിമിനൽ നടപടി ചട്ടത്തിലെ ആർട്ടിക്കിൾ 24, 27, 28 പ്രകാരം അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കേസ് റഫർ ചെയ്യാനും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ നിർദേശം നൽകിയിരിക്കുകയാണ്.
അതേസമയം ആക്രമണ സംഭവത്തെക്കുറിച്ച് ഒരു പത്രത്തിൽ വാർത്ത വന്നതിനെ തുടർന്നാണു വിഷയത്തിൽ ഇടപെട്ടതെന്നു പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുകയുണ്ടായി. വീട്ടു ജോലിക്കാരി തന്റെ സ്പോൺസറിൽ നിന്ന് ഒളിച്ചോടി മറ്റൊരു വീട്ടിൽ അനധികൃതമായി ജോലി ചെയ്യാൻ തുടങ്ങിയതായി പത്രവാർത്തയിൽ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ യാതൊരു രേഖയുമില്ലാതെ തന്നെ അവർക്കായി ജോലി ചെയ്യുന്നതിനിടെയാണ് ആ വീട്ടിൽ മൂന്നു സ്ത്രീകളും ഒരു പുരുഷനും ചേർന്നു അവരെ ആക്രമിച്ചത്.
കൂടാതെ വ്യക്തിക്കടത്തു വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 15 അനുസരിച്ചു വീട്ടുജോലിക്കാരിയെ ഷെൽട്ടർ ഹോമിലേക്കു കൈമാറാനും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിക്കുകയുണ്ടായി. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയുണ്ടായി. ഈ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നിന്നും പരാജയപ്പെടുന്നതു തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനോ കുറ്റകൃത്യം ചെയ്യുന്നതിനോ അല്ലെങ്കിൽ നിയമം ഉറപ്പുനൽകുന്ന അവളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനോ കാരണമാകുമെന്നും ഉറവിടം ചൂണ്ടിക്കാട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha
























