പറന്നുയരാൻ മിനിറ്റുകൾ ബാക്കി, യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ട് എയർ ഇന്ത്യ എക്സ്പ്രസ്, ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പുറപ്പെട്ടത് 21 മണിക്കൂറിലേറെ വെെകി
എന്തിനാണ് ഇങ്ങനെയൊരു വിമാനക്കമ്പനിയെന്നാണ് എയർഇന്ത്യ എക്സ്പ്രസിനെ കുറിച്ച് യാത്രക്കാർ ചോദിക്കുന്നത്. യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് സർവീസ് റദ്ദാക്കിയും, പുറപ്പെടാൻ വൈകിച്ചും കുറച്ചൊന്നുമല്ല ബുദ്ധിമൂട്ടുണ്ടാക്കുന്നത്. മറ്റ് എയർലൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ എയർഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് അൽപ്പം കുറവാണെങ്കിലും അതിനേക്കാൾ ഏറെ യാത്രാപ്രതിസന്ധിയാണ് വിമാനക്കമ്പനിയുണ്ടാക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിനെ കൊണ്ട് ഒരു രക്ഷയുമില്ലെന്നാണ് യാത്രക്കാരുടെ പൊതുവെയുള്ള പരാതി. എന്നാൽ പരാതികൾ പരിഹരിച്ചുകൊണ്ടു മുന്നോട്ട് പോകാൻ ആധികൃതരുടെ ഭാഗത്ത് നിന്നു കൃത്യമായ ഇടപെടലും ഉണ്ടാകുന്നില്ല. ഇപ്പോഴിതാ കൃത്യസമയം പാലിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന വിമാനക്കമ്പനിയുടെ സ്ഥിരം പണി വീണ്ടും ഉണ്ടായിരിക്കുകയാണ്. പെരുന്നാൾ അവധിക്കാലത്ത് യാത്രക്കാരെ വീണ്ടും വലച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
ശനിയാഴ്ച്ച വൈകുന്നേരം 5.50 ന് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 21 മണിക്കൂറിലേറെ വെെകിയാണ് പുറപ്പെട്ടത്. പറന്നുയരാൻ തയാറെടുക്കുന്നതിന് തൊട്ടുമുമ്പ് തകരാറിലായ വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.50 ന് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറോളം വൈകിയാണ് പറന്നുയരാൻ തയാറെടുത്തത്.
എന്നാൽ, എഞ്ചിൻ നിലച്ച വിമാനത്തിൽ നിന്ന് യാത്രക്കാരെ രാത്രി എട്ടരയോടെ തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിന്റെ ലോബിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടുള്ള മണിക്കൂറുകൾ ഇവർക്ക് അനിശ്ചിതത്വത്തിന്റെയും ദുരിതങ്ങളുടേതുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.യു എ ഇ റെസിഡന്റ് വിസയുള്ള യാത്രക്കാരെ പുലർച്ചെ ഹോട്ടലിലേക്ക് മാറ്റി. എന്നാൽ, സന്ദർശക വിസയിലുള്ള സ്ത്രീകളും കുട്ടികളും വിമാനത്താവളത്തിലെ നമസ്കാര മുറിയിലാണ് വിശ്രമിച്ച്ത്.
ശാരീരിക അവശതകൾ നേരിടുന്ന ഗർഭിണികൾക്ക് പോലും പകരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. 21 മണിക്കൂറിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവിൽ ഞായറാഴ്ച്ച ഉച്ചക്ക് 2.45 നാണ് വിമാനം കൊച്ചിയിലേക്ക് പറന്നത്. യു എ ഇയിലെ പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച ഷാർജ-കോഴിക്കോട് വിമാനവും സമാനമായ രീതിയിൽ യാത്രക്കാരെ വലച്ചിരുന്നു.180ലേറെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവരായിരുന്നു യാത്രക്കാരിലേറെയും. അതിനിടെ ഗർഭിണിയായ ഒരു യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു. ഇവർക്ക് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് വിവരമെങ്കിലും എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നതിന് കൃത്യമായി ഒരു കാരണം പോലും എയർ ഇന്ത്യ അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha