പുനർ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുടുംബ പ്രശ്നങ്ങൾ: ഇരു കുടുംബവും ഇടപെട്ട് രമ്യതയിലെത്തിക്കാൻ ശ്രമിക്കവേ കൊലപാതകവും, ആത്മഹത്യയും: വഴക്കിനൊടുവിൽ ഇരുവരും പരസ്പരം കുത്തിയെന്ന് റിപ്പോർട്ടുകൾ: കുവൈറ്റിൽ മലയാളി ദമ്പതികൾക്ക് സംഭവിച്ചത്...
മലയാളി ദമ്പതികളെ സാൽമിയയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അടൂർ എജംകുളം നെടുമൺ പാറവിളയിൽ സൈജു സൈമൺ (35), ഭാര്യ ജീന (34) എന്നിവരാണ് മരിച്ചത്. സൈജുവിന്റെ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന് താഴെയും ജീനയുടെ മൃതദേഹം ഫ്‌ളാറ്റിനുള്ളിലുമാണ് കണ്ടെത്തിയത്. സൈജു സൈമണും ഭാര്യയും വിവാഹിതരായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സൈജു.
ജോലി കാരണങ്ങളാൽ ദമ്പതികൾ കുവൈറ്റിലേക്ക് താമസം മാറിയിരുന്നു. സംഭവം കുവൈറ്റിലെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ജീനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തിൽനിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ജീനയുടെ മൃതദേഹത്തിനരികെ നിന്ന് രക്തം പുരണ്ട കത്തി കണ്ടെടുത്തിട്ടുണ്ട്. കെട്ടിടത്തിലെ താമസക്കാർ പറയുന്നതനുസരിച്ച്, രാവിലെ ഒമ്പത് മണിയോടെ ഒരു വലിയ ശബ്ദം കേട്ടു. ഇത് സൈജുവിന്റെ ശരീരം നിലത്ത് പതിക്കുന്ന ശബ്ദമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
മക്കൾ കേരളത്തിലായിരുന്നതിനാൽ ദമ്പതികൾ ഒറ്റയ്ക്കായിരുന്നു താമസം. ജീന സാൽമിയ ഇന്ത്യൻ മോഡൽ സ്‌കൂളിൽ ഐടി ജീവനക്കാരിയായിരുന്നു. സൈജുവിന്റെ മരണ വാർത്തയറിഞ്ഞെത്തിയ പൊലീസ് ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറിപ്പോഴാണ് ജീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.
വഴക്കിനൊടുവിൽ ഇരുവരും പരസ്പരം കുത്തിയെന്നും റിപ്പോർട്ടുണ്ട്. വീട് നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണു സൈജു നാട്ടിലെത്തി മടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു വിവാഹം. ഇരുവരുടെയും പുനർവിവാഹമാണ്. ആദ്യ വിവാഹത്തിൽ ഇരുവർക്കും ഓരോ കുട്ടികളുണ്ട്.
സംഭവം നടക്കുന്ന ദിവസവും സൈജു വീട്ടുകാരുമായി സംസാരിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടുകാരുമായി സംസാരിച്ച സൈജു കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയിക്കുകയും സൈജുവിന്റെ അച്ഛൻ സൈമൺ സൈജുവിനെ സമാധാനിപ്പിക്കുയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നത്.
മാത്രമല്ല ജീന സൈജുവിന്റെ പിതാവ് സൈമണിന്റെ ഫോണിലേക്ക് ഇവർ തമ്മിൽ ഉള്ള പ്രശ്നങ്ങൾ മെസേജ് ആയി നിരന്തരമായി അയക്കുകയും ചെയ്തിരുന്നു. കുടുംബപ്രശ്നങ്ങൾ ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കുവൈറ്റിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha